തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ വനിതാരത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യസേവന രംഗത്തെ മികവിനുള്ള അക്കാമ്മ ചെറിയാന് അവാര്‍ഡിന് ഉമാ പ്രേമനും വിദ്യാഭ്യാസ ആരോഗ്യമേഖലയിലെ മികവിനുള്ള ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡിന് ഡോ.പി.എ ലളിതയും അര്‍ഹരായി. കലാ-സാഹിത്യരംഗത്തെ സംഭാവനക്കുള്ള കമലാസുരയ്യാ അവാര്‍ഡ് സിനിമാ സംവിധായകയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന് ലഭിച്ചു.
ഭരണമികവിനുള്ള റാണി ലക്ഷ്മിഭായ് അവാര്‍ഡ് മുന്‍വിദേശകാര്യ സെക്രട്ടറി നിരുപമാ റാവുവിനാണ്. സാമൂഹ്യനീതി മന്ത്രി ഡോ.എം.കെ മുനീര്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. ശാസ്ത്രമികവിനുള്ള പുരസ്കാരത്തിന് ഇത്തവണ ആരെയും തെരഞ്ഞെടുത്തിട്ടില്ല. ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
വൃക്കരോഗികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച വനിതയാണ് ഉമാപ്രേമന്‍. നിരവധി പുരസ്കാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. ആരോഗ്യരംഗത്ത് കോഴിക്കോട് സേവനം നടത്തുന്ന ഡോ. പി.എ ലളിത മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്ഡുകള്ക്കുടമയാണ്. എഴുത്തുകാരി കൂടിയാണ് അവര്‍. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ അഞ്ജലി മേനോന് സര്‍ക്കാറിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളായ ഔര്‍ റെസ്പോണ്സിബിള് ടു ചില്‍ഡ്രന്‍, കോഴിക്കോട്ടെ ഓപ്പറേഷന് സുലൈമാനി എന്നീ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
അമേരിക്ക ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളുടെ അംബാസഡറായി പ്രവര്‍ത്തിച്ച നിരുപമ റാവു മികച്ച എഴുത്തുകാരി കൂടിയാണ്. അടുത്തവര്‍ഷം മുതല്‍ പുതുതായി മൂന്നു അവാര്‍ഡുകള്‍ കൂടി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കലയ്ക്കും സാഹിത്യത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പ്രത്യേകം അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം മാധ്യമരംഗത്തെ മികവിനും പുരസ്കാരം നല്‍കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: