ആലപ്പുഴ: കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഇതുവരെ 7.18 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്പറേഷന് (കെഎസ്ബിസിഡിസി) ജനറല്‍ മാനേജര്‍(പ്രോജക്റ്റ്സ്) കെ.റ്റി. ബാലഭാസ്ക്കരന് സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്പറേഷന്-ബാങ്ക്് ഉദ്യോസ്ഥരുടെ യോഗത്തില്‍ അറിയിച്ചു. ഹരിപ്പാട് സബ് ജില്ലാ ഓഫീസ് വഴി കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ആറാട്ടുപുഴ പഞ്ചായത്തില്‍ 224 പേര്‍ക്കായി 3.22 കോടി രൂപ വായ്പ നല്കി. 147 പേര്‍ക്ക് വസ്തു ഈടിന്മേലാണ് വായ്പ അനുവദിച്ചിരിക്കുന്നത്. വായ്പകള്‍ പരക്കെ നിഷേധിച്ചെന്ന പ്രചാരണം ശരിയല്ലെന്നും ലക്ഷ്യമിട്ടതിനേക്കാള്‍ 80 ശതമാനത്തിലധികം വായ്പയാണ് ഈ മേഖലയില്‍ നല്‍കിയിട്ടുള്ളതെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.
ആറാട്ടുപുഴ പഞ്ചായത്തില്‍ 275 പേര്‍ക്കായി 6.43 കോടി രൂപ വായ്പ നല്‍കിയതായി ആറാട്ടുപുഴ കോര്പറേഷന് ബാങ്ക് മാനേജര്‍ യോഗത്തെ അറിയിച്ചു. കയര്‍ മേഖലയില്‍ 170 പേര്‍ക്കായി നാലു കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്്. 36 കുടുംബശ്രീ യൂണിറ്റുകള്‍ക്കായി 1.5 കോടി രൂപയും 74 പേര്‍ക്ക് വിദ്യാഭ്യാസ വായ്പയും വള്ളവും വലയും വാങ്ങാന്‍ 25 പേര്‍ക്ക് വായ്പയും അനുവദിച്ചിട്ടുണ്ടെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. ലഭിച്ച വായ്പാ അപേക്ഷകളില്‍ രണ്ടെണ്ണം മാത്രമാണ് സോണല്‍ ഓഫീസ് നിരസിച്ചത്. ഭൂമിയുടെ ഈടുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ നിരസിച്ചിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
തൃക്കുന്നപ്പുഴ ധനലക്ഷ്മി ബാങ്ക് 40 പേര്‍ക്കായി ഒരു കോടി രൂപ വായ്പ നല്‍കിയതായി ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. അപേക്ഷളൊന്നും നിരസിച്ചിട്ടില്ല. 125 പേര്‍ക്കായി രണ്ടു കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ടെന്ന് മുതുകുളം കോര്പറേഷന് ബാങ്ക് മാനേജര്‍ യോഗത്തെ അറിയിച്ചു. ഇവിടെയും വായ്പകളൊന്നും നിഷേധിച്ചിട്ടില്ല. തീരദേശ മേഖലയില്‍ ബാങ്കുകള്‍ പരക്കെ വായ്പ നിഷേധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിലെ നിജസ്ഥിതി അന്വേഷിക്കാന്‍ എഡി എം റ്റി.ആര്. ആസാദിന് നിര്‍ദേശം നല്കി. ബാങ്ക് വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരദേശമേഖലയില്‍ ആശങ്കാജനകമായ സ്ഥിതിയില്ലെന്ന് യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: