ന്യൂദല്‍ഹി: ബാര്‍കോഴക്കേസില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി മദ്യനയം പുനപരിശോധിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ബാറുടമകള്‍ വ്യക്തമാക്കി. ബാര്‍ കോഴയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ബാറുടമകള്‍ കോടതിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു.
ബാര്‍കോഴയുമായി ബന്ധപ്പെട്ട് സത്യം മറച്ചുവെച്ചവര്‍ ഇനി യാഥാര്‍ത്ഥ്യം തുറന്നുപറയുമെന്ന് എലഗന്‍സ് ബാറുടമ ബിനോയ് പ്രതികരിച്ചു. സുപ്രീംകോടതിയുടെ വിധിപ്രസ്താവനയ്ക്ക് ശേഷം നിരാശരായി പുറത്തിറങ്ങിയ ബാറുടമകളുടെ രോഷം മുഴുവനും സംസ്ഥാന സര്‍ക്കാരിനോടായിരുന്നു.
മുകുള്‍ രോഹ്തഗി, ഹരീഷ് സാല്‍വേ തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകരെ കേസേല്‍പ്പിച്ച് കോടികള്‍ മുടക്കിയിട്ടും അനുകൂല വിധി സമ്പാദിക്കാന്‍ സാധിക്കാതിരുന്നതിലുള്ള നിരാശയും രോഷവും ചില മന്ത്രിമാര്‍ക്കെതിരെയാണ് ബാറുടമകള്‍ പ്രകടിപ്പിച്ചിരിക്കുന്നത്.
ബാര്വ്യവസായത്തെ സര്‍ക്കാര്‍ തകര്‍ത്തെന്ന് ബാര്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി പ്രസ്താവിച്ചു. കോടതിവിധിയില്‍ വലിയ പ്രതീക്ഷയില്ലായിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ തന്നെ നയം പുനപരിശോധിക്കുകയാണ് വേണ്ടെതെന്നും രാജ്കുമാര് ഉണ്ണി പറഞ്ഞു.
ഒരുവര്‍ഷത്തേക്കാണ് സര്‍ക്കാര്‍ നയമെന്നതിനാല്‍ സര്‍ക്കാരിന് നയം പിന്‍വലിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മദ്യനയം പുനപരിശോധിച്ചാല്‍ ഇടപെടുമെന്ന സൂചനകള്‍ സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ അക്കാര്യത്തില്‍ ആശങ്കയുണ്ട്.
അഭിഭാഷകരുമായി ആലോചിച്ച് പുനപരിശോധനാ ഹര്‍ജി നല്കുന്ന കാര്യത്തില്‍ നിലപാട് സ്വീകരിക്കാനാണ് ബാറുടമകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: