എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ അയ്യപ്പന്‍താര ഇന്നലെ ദേവസ്വം ബോര്‍ഡ് തുറന്നു. ശബരിമല തീര്‍ത്ഥാടകര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പേട്ട കൊച്ചമ്പലത്തില്‍നിന്നും നേര്‍ച്ചപ്പാറ വഴി പേരൂര്തോട്ടിലെത്തുന്ന അയ്യപ്പന്‍താര തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അമ്പലത്തിന്റെ കിഴക്ക് വശത്തെ മതില് പൊളിച്ചു നീക്കുകയായിരുന്നു. നാലരമീറ്റര്‍ വീതിക്ക് വഴി തുറന്ന് ഇരുമ്പ് ഗേറ്റ് സ്ഥാപിക്കുമെന്നും ശബരിമല തീര്‍ത്ഥാടകര്‍ക്ക് തുറന്നു കൊടുക്കുമെന്നും ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്. മോഹന്‍ലാല്‍ പറഞ്ഞു.
അയ്യപ്പന്‍താര റോഡ് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരങ്ങള്‍ കോടതിക്കുമുമ്പില്‍ വരെ എത്തിയിരുന്നു. സ്വകാര്യ വ്യക്തി കയ്യേറിയ സ്ഥലം പിടിച്ചെടുത്ത് റോഡ് തുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എന്നാല്‍ അയ്യപ്പന് താര റോഡിലെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പഞ്ചായത്തധികൃതര്‍ കാട്ടുന്ന അനാസ്ഥ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ എരുമേലി-മുണ്ടക്കയം റോഡിലെയും, എരുമേലി ടൗണിലെ തിരക്ക് ഗണ്യമായി പരിഹരിക്കപ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: