ഗാനഗന്ധര്വ്വന് എന്നു മലയാളി വിളിക്കുന്നത് ഒരാളെ മാത്രമാണ്. ആ വിളിപ്പേരു കേള്‍ക്കുമ്പോഴേ ലോകമെങ്ങുമുള്ള മലയാളിയുടെ മനസ്സില്‍ ആ മുഖവും തെളിഞ്ഞു വരും. കാട്ടാശ്ശേരി ജോസഫ് യേശുദാസെന്ന കെ.ജെ.യോശുദാസ്. മലയാളി ദിവസവും ഒരുനേരമെങ്കിലും ആ സ്വരം കേള്‍ക്കാറുണ്ട്.
കേള്‍ക്കാതിരിക്കാന്‍ കഴിയാത്ത ശബ്ദമായി, ഓരോ മലയാളിയുടെയും ജീവതത്തിന്റെ ഭാഗമായി യേശുദാസ് എന്ന ഗായകന് മാറി എന്നതാണ് സത്യം.
യേശുദാസിനെക്കുറിച്ച് മുമ്പും ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണത്. അദ്ദേഹത്തിന് എഴുപതു വയസ്സു തികഞ്ഞ സമയത്ത്, മാധ്യമങ്ങള്‍ അതാഘോഷമാക്കിയപ്പോള്‍ മാറി നില്ക്കാന് കഴിഞ്ഞില്ല. മാറി നില്‍ക്കുന്നത് ഉചിതവുമായിരുന്നില്ല. ‘ആശ്ചര്യചൂഡാമണി’ എന്നപേരിലൊരു ലേഖനം ഈ പംക്തിയില്‍ ഇടംപിടിച്ചു. വരുന്ന ജനുവരി 10ന് യേശുദാസിന് എഴുപത്തിയൊന്ന് വയസ്സാകുകയാണ്. എഴുപത്തിയൊന്നിന്റെ ആഘോഷത്തിനല്ല വീണ്ടും അദ്ദേഹത്തെക്കുറിച്ച് എഴുതുന്നത്. ഇനിയും ആഘോഷിക്കാന്‍ അദ്ദേഹത്തിന് എത്രയോ പിറന്നാളുകള്‍ ബാക്കിയുണ്ട്. കേരള സര്‍ക്കാര്‍ അദ്ദേഹത്തിനെ പുരസ്കാരം നല്കി ആദരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതാണ് ഈ കുറിപ്പിന് വീണ്ടും വഴിവച്ചത്. ചലച്ചിത്ര പിന്നണിഗാന രംഗത്തും കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിലും നല്കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അദ്ദേഹത്തിന് പ്രത്യേക പുരസ്കാരം നല്കി ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചലച്ചിത്ര പിന്നണിഗാന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മഹാപ്രതിഭയാണ് അദ്ദേഹമെന്നതും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനു യേശുദാസ് നല്കിയ സംഭാവനകള്‍ വിലയിരുത്തിയുമാണ് ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പ്രത്യേക അവാര്‍ഡ് നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചത്.
യേശുദാസിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു കാലത്ത് നല്ല ഗായകനുള്ള സംസ്ഥാന പുരസ്കാരം തുടര്‍ച്ചയായി എല്ലാ വര്‍ഷവും അദ്ദേഹം നേടിക്കൊണ്ടിരുന്നു. കൂടാതെ ദേശീയ പുരസ്കാരങ്ങളും. ഒരു ഘട്ടത്തില്‍ തനിക്ക് ഇനി പുരസ്കാരം തരരുതെന്നും അത് പുതിയ പാട്ടുകാര്‍ക്ക് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ തേടിയെത്തിയ കേരള സര്‍ക്കാരിന്റെ സമഗ്രസംഭാവനാ പുരസ്കാരം പാട്ടിനുവേണ്ടി മാത്രമുള്ളതല്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. സാമൂഹ്യ സാംസ്കാരിക മേഖലകളിലും മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്നതിനും അദ്ദേഹം വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും നടത്തിവരുന്ന ജീവിതത്തിനു കൂടിയുള്ളതാണീ പുരസ്കാരം. യേശുദാസ് അതിനര്‍ഹനാണെന്നത് ഒട്ടും സംശയമില്ലാത്ത വസ്തുതയാണ്.
1961ല്‍ പുറത്തിറങ്ങിയ കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി ‘ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സര്‍വരും, സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത്’ എന്ന വരികള്‍ ആലപിച്ചുകൊണ്ടാണ് യേശുദാസെന്ന ഗായകന് ചലചിത്രലോകത്തേക്കെത്തുന്നത്. ആ വരികളിലെ അര്‍ത്ഥം ജീവിതത്തില്‍ പകര്‍ത്തിയാണ് ഇക്കാലമത്രെയും അദ്ദേഹം മുന്നോട്ടുപോയത്.
വെള്ളിത്തിരയില്‍ പ്രേംനസീര്‍. പിന്നണിയില്‍ വയലാര്‍-ദേവരാജന്‍-യേശുദാസ്. അറുപതുകളില്‍ മലയാള സിനിമയുടെ സൂത്രവാക്യം ഇങ്ങനെയായിരുന്നു. 1962ല്‍ ഭാഗ്യജാതകത്തിനു വേണ്ടി പി.ലീലയ്ക്കൊപ്പം യേശുദാസ് പാടിയ ‘ആദ്യത്തെ കണ്മണി’എന്ന ഗാനം ശ്രദ്ധേയമായി. പിന്നണിയില്‍ ബാബുരാജ്-ഭാസ്കരന് ടീമായിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ പി.ഭാസ്കരന്-ബാബുരാജ് ടീമിന്റെ വലിയ ഹിറ്റുകളിലൊന്നായ ഭാര്‍ഗവിനിലയത്തിലെ ‘താമസമെന്തേ വരുവാന്‍’ യേശുദാസിനെ ഗായകനെന്ന നിലയില്‍ പ്രശസ്തനാക്കി. അതേ വര്‍ഷം തന്നെയാണ് പഴശിരാജയില്‍ ആര്.കെ.ശേഖറിനു വേണ്ടി ‘ചൊട്ട മുതല്‍ ചുടല വരെ’ അദ്ദേഹം പാടിയത്.
വയലാര്‍-ദേവരാജന്‍ ടീമിന്റെ നിരവിധി ഹിറ്റ് ഗാനങ്ങള്‍ അക്കാലത്ത് യേശുദാസിന്റെ ശബ്ദത്തിലൂടെ പുറത്തു വന്നു. അറുപതുകളില്‍ അത്തരം ഗാനങ്ങളുടെ വേലിയേറ്റമായിരുന്നു. എഴുപതുകള്‍ മലയാള സിനിമയില്‍ പാട്ടിന്റെ വസന്തകാലമായിരുന്നു. ഇന്നും മലയാളികളുടെ ചുണ്ടില്‍ മൂളിക്കളിക്കുന്ന നിരവധി ഈണങ്ങളും വരികളും അക്കാലത്തിന്റെതാണ്. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, കെ.രാഘവന് തുടങ്ങിയവര്‍ തലയെടുപ്പോടെ നില്ക്കുമ്പോള് തന്നെ എം.കെ.അര്ജുനന്, എ.ടി.ഉമ്മര്‍, രവീന്ദ്രന്, കെ.ജെ.ജോയ്, എം.ജി.രാധാകൃഷ്ണന് തുടങ്ങിയവര്‍ അക്കാലത്ത് സജീവമായി. എം.എസ്.വിശ്വനാഥന്, കെ.വി.മഹാദേവന്, വേദ്പാല്‍ വര്‍മ, രവീന്ദ്ര ജെയിന്, ഉഷാഖന്ന, ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നിവര്‍ മലയാളത്തിനുപുറത്തു നിന്ന് മലയാള സിനിമാപ്പാട്ടു ശാഖയെ സമ്പന്നമാക്കാനെത്തിയതും ആ ദശകത്തിലാണ്. എഴുപതുകള്‍ മുതല്‍ എണ്‍പതിന്റെ പകുതിവരെയായിരുന്നു യേശുദാസിന്റെ പാട്ടുകളുടെ സുവര്‍ണ്ണകാലം എന്നു പറയാം. വലിയൊരു നിര സംഗീത സംവിധായകരുടെ ഈണങ്ങളും വയലാര്‍, പി.ഭാസ്കരന്, ശ്രീകുമാരന്‍ തമ്പി, ബിച്ചുതിരുമല, ഓ.എന്‍.വി, പൂവ്വച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ അര്‍ത്ഥമുള്ള വരികളും യേശുദാസിന്റെ ശബ്ദത്തിനൊപ്പം ചേര്‍ന്നപ്പോള്‍ നിരവധി ഹിറ്റുപാട്ടുകള്‍ മലയാളിക്കു ലഭിച്ചു. പാടിയാലും പറഞ്ഞാലും തീരാത്ത എത്രയോ പാട്ടുകള്‍.
ഈശ്വരന്റെ ശ്രീകോവില്‍ തുറക്കുന്നതും അടയ്ക്കുന്നതും യേശുദാസിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെയാണ്. കഴിഞ്ഞ അന്‍പതിലേറെ വര്‍ഷങ്ങളായി നമ്മള് ആ ശബ്ദം കേള്‍ക്കുന്നു. നല്ല ഈണങ്ങളെ ശബ്ദത്തിന്റെ സൗരഭ്യത്താല്‍ സുഗന്ധവത്കരിച്ച യേശുദാസ് എന്ന ഗാനഗന്ധര്‍വ്വനെ പുരസ്കാരങ്ങള്‍ ഭ്രമിപ്പിക്കുന്നില്ല. പാട്ടുകളിലൂടെ അദ്ദേഹം ഓരോ മലയാളിയുടെയും മനസ്സിനുള്ളില്‍ ഇറങ്ങിയിരുന്നു. മനുഷ്യ മനസ്സിന്റെ വൈകല്യങ്ങളെ ഇല്ലാതാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം ഭക്തിയാണ്. കറയില്ലാത്ത, അസൂയ ഇല്ലാത്ത, സത്യസന്ധമായ ഭക്തി. അതു തന്നെയാണ് ഇപ്പോഴത്തെ പുരസ്കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയതും.
എത്ര കണ്ടാലും മതിവരാത്ത കടലലകള്‍ പോലെ, എത്ര കണ്ടാലും കൊതിതീരാത്ത ഗജവീരനെ പോലെ, മലയാളിക്ക് എത്ര കേട്ടാലും മതിയാകില്ല, ഗാനഗന്ധര്‍വ്വന്റെ സ്വരം. അത്രയ്ക്ക് ഇഴുകി ചേര്‍ന്നിരിക്കുന്നു യേശുദാസെന്ന ഗായകന് നമ്മുടെ ജീവിതവുമായി. ഭക്തിയും പ്രണയവും സങ്കടവും സന്തോഷവും എല്ലാം ഇടകലര്‍ന്ന ജീവിതത്തില്‍ യേശുദാസ് ഒഴിച്ചു കൂടാനാകാത്ത വ്യക്തിയാകുന്നു. കടുത്ത ദുഃഖം വന്നു പൊതിയുമ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍ നമ്മുടെ മനസ്സിലേക്ക് കയറിക്കൂടുന്ന എത്രയോ പാട്ടുകളുണ്ട്. അവയെല്ലാം മനസ്സിനെ ശാന്തതയുടെ തീരത്തെത്തിക്കുന്നു. ആഹ്ലാദത്തിന്റെ കൊടുമുടി കയറുമ്പോള്‍ യേശുദാസ് പാടിയ പാട്ടുകള്‍ തുള്ളിക്കളിച്ചു പാടാന്‍ നമുക്കു കൊതിയാകുന്നു. പ്രണയപരവശനായിരിക്കുമ്പോഴും വിരഹത്താല്‍ നീറുമ്പോഴും മനസ്സിലേക്ക് ഒഴുകിയെത്തണമെന്ന് കൊതിക്കുന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സ്വരത്തിലൂടെ നമ്മുടെ ഹൃദയത്തില്‍ കുടിയിരിക്കുന്നുണ്ട്.
ഗുരുവായൂരപ്പന്റെ തിരുനട തുറക്കുമ്പോള്‍ യേശുദാസിന്റെ ശബ്ദമാണ് മനസ്സിലേക്ക് പ്രവഹിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന് ഗുരുവായൂരപ്പനു മുന്നിലെത്താന്‍ ചിലര്‍ വിലക്കുകല്പിച്ചു. ഗന്ധര്‍വ്വനെ പുറത്തു നിറുത്തിയ യാഥാസ്ഥിതിക സമൂഹം ഈശ്വരനെ തിരിച്ചറിയുന്നില്ലെന്നു വേണം കരുതാന്‍. സംഗീതത്തെ ക്ഷേത്രത്തില്‍ കയറ്റി സംഗീതജ്ഞനെ പുറത്തു നിറുത്തിയപ്പോള്‍ പുറത്തു നിന്നദ്ദേഹം പാടുന്നു.
ഗുരുവായൂരമ്പല നടയില്‍
ഒരു ദിവസം ഞാന്‍ പോകും
ഗോപുര വാതില്‍ തുറക്കും ഞാന്‍
ഗോപകുമാരനെ കാണും….
എല്ലാ ജന്മദിനത്തിനും മൂകാംബികാ ദേവിക്കു മുന്നില്‍ ഭക്തിയോടെ അദ്ദേഹം പാടുന്നു. സൗപര്‍ണ്ണികാ തീര്‍ഥം ശരീരത്തിലും കുടജാദ്രിയിലെ ഔഷധക്കാറ്റിനെ ഹൃദയത്തിലും നിറച്ച് മൂകാംബികാദേവിക്കു മുന്നില്‍ നില്ക്കുന്നു. ദേവിക്കു മുന്നില്‍ വിലക്കുകളില്ലാതെ പാട്ടിന്റെ പാലാഴി തീര്‍ക്കുമ്പോള്‍ ദേവി ശ്രീകോവിലില്‍ നിന്ന് ഇറങ്ങി വന്ന് അദ്ദേഹത്തിന്റെ ശരീരത്തിലേക്കു കയറുന്നു. ആ കാറ്റില്‍ ഒരു പാട്ട് ഒഴുകിയെത്തുന്നു. ഈശ്വരന് മനുഷ്യനായി അവതരിച്ചു…..
പ്രായം എഴുപത്തിയൊന്നിലെത്തുമ്പോഴും സപ്തസ്വരങ്ങളുടെ ഗന്ധര്വ്വന് വൃദ്ധനാകുന്നില്ല. ജനലക്ഷങ്ങളുടെ പ്രര്‍ഥനകള്‍ അദ്ദേഹത്തിനു കൂട്ടുണ്ട്. കാടും മലയും താണ്ടി, കല്ലും മുള്ളും ചവിട്ടി ശബരീശ ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്ന അയ്യപ്പഭക്തന്റെ ഹൃദയത്തിലേക്ക് ഒഴുകിയെത്തുന്നത് ഒരു ഗാനം.
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരി വിമര്‍ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ…
ഭക്തി ലഹരിയില്‍ പൂങ്കാവനത്തില്‍ സൗരഭ്യം പരക്കുമ്പോള്‍ ഭക്തിയുടെ ഒരു പങ്ക് ഗാനഗന്ധര്‍വ്വനായി മാറ്റിവയ്ക്കുന്നു. കോടി ജനങ്ങളുടെ പുണ്യം അദ്ദേഹത്തിനു കൂടി പകുത്തു നല്കുന്നു. കേരള സര്‍ക്കാര്‍ ആദരിച്ചു നല്കുന്ന ഈ പുരസ്കാരവും അത്തരത്തിലൊന്നാണ്. ആ ശബ്ദം കേള്‍ക്കാതെ ജീവിക്കാനാകാത്ത, കേള്‍ക്കാതെ ഉറങ്ങാനാകാത്ത ഓരോ മലയാളിയുടെയും ആദരവാണ് അതില്‍ നിറച്ചു വച്ചിരിക്കുന്നത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: