ന്യൂദല്‍ഹി: രാജ്യത്തെ ചെറുകിട സംരംഭകള്‍ക്ക് മുദ്ര പദ്ധതിയിലൂടെ 50,000 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുവരെ 80,000 സംരംഭകര്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ, ഒബിസി, വനിതാ വിഭാഗങ്ങളില്‍ പെട്ട സംരംഭകര്‍ക്കാണ് വായ്പയില്‍ മുന്‍ഗണന ലഭിച്ചതെന്നും മോദി പറഞ്ഞു. വ്യാവസായികവല്‍ക്കരണവും സംരംഭകത്വവും സംബന്ധിച്ച അംബേദ്ക്കറുടെ ആശയങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പുതുതായി ആരംഭിച്ച ചെറുകിട സംരംഭങ്ങളിലൂടെ 14 കോടിപ്പേര്‍ക്ക് തൊഴില്‍ സാധ്യതകള്‍ സംജാതമായെന്നും പ്രധാനമന്ത്രി പറഞ്ഞു. അമ്പതിനായിരം മുതല്‍ പത്തുലക്ഷം വരെയാണ് ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കിയിരിക്കുന്നത്. സാമ്പത്തിക സംതുലിതാവസ്ഥയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തൊഴില്‍ തേടിനടക്കുന്നവരെയല്ല തൊഴില്‍ദാതാക്കളെ സൃഷ്ടിക്കലാണ് സര്‍ക്കാരിന്റെ നയങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ സാധാരണ ജനങ്ങള്‍ കൂടുതല്‍ സാമ്പത്തിക സ്ഥിതി കൈവരിക്കുമ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുകയെന്നും മോദി പറഞ്ഞു.
ഭരണഘടനാശില്‍പ്പി ഡോ. അംബേദ്ക്കര്‍ മികച്ച സാമ്പത്തിക വിദഗ്ധനുമായിരുന്നെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. വ്യാവസായികവല്‍ക്കരണം ദളിത് സഹോദരീസഹോദരന്മാര്ക്ക് പരമാവധി പ്രയോജനകരമാകുമെന്ന് അദ്ദേഹം കരുതിയിരുന്നതായും മോദി പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വാണിജ്യം ആരംഭിക്കുന്നതിനായി 200 കോടി രൂപ ഐഎഫ്സിഎയെ നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്തി കൈമാറിയിട്ടുണ്ട്. ഇതുവരെ 28 ബിസിനസുകള്‍ക്കായി 144 കോടി രൂപ നല്‍കിക്കഴിഞ്ഞു.
സര്‍ക്കാര്‍ എന്നത് നിങ്ങളുടേതുകൂടിയാണ്. ജനങ്ങളുടെ ശാക്തീകരണത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനകം ദളിത് സംരംഭകര്‍ ഇരട്ടിയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ഒന്നര ലക്ഷം പേര് ഈ വര്‍ഷം വിദഗ്ധതൊഴില്‍ പരിശീലനം നേടിയതായും തോട്ടിപ്പണി ചെയ്യുന്ന 7500പേര്‍ക്ക് ചെറിയ ബിസിനസ് ചെയ്യുന്നതിനായി 40,000 രൂപ വീതം നല്‍കിയതായും സാമൂഹ്യനീതി വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: