ന്യൂദല്‍ഹി: സംസ്ഥാനത്ത് പഞ്ചനക്ഷത്ര ബാറുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് സുപ്രീംകോടതിയും വിധിച്ചു. ബാര്‍ലൈസന്‍സുകള്‍ പരിമിതപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ ബാറുടമകള്‍ നല്കിയ ഹര്‍ജിയിലാണ് വിധി. രണ്ട്, മൂന്ന്, നാല് സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യവില്‍പ്പന വേണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മദ്യനയം രൂപീകരിക്കാനും നടപ്പാക്കാനും അവകാശമുണ്ടെന്നും ജസ്റ്റിസ് വിക്രംജിത് സെന്‍, ശിവകീര്ത്തിസെന് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാറുകള്‍ അനുവദിച്ച സര്‍ക്കാര്‍ നയം ഹൈക്കോടതി ശരിവെച്ചതിന് എതിരെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആഗസ്റ്റില്‍ വാദം പൂര്‍ത്തിയായെങ്കിലും നാലുമാസത്തിന് ശേഷമാണ് വിധി പറയുന്നത്. ബാറുടമകളുടെ അപ്പീല്‍ തള്ളിയിരിക്കുന്നു എന്ന ഒറ്റവാചകത്തില്‍ വിധി പ്രസ്താവിച്ച സുപ്രീംകോടതി, നയം ഇനി റദ്ദാക്കാനാവില്ലെന്ന സൂചനയും സംസ്ഥാന സര്‍ക്കാരിന് നല്കി. സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. സര്‍ക്കാരിന്റെ അപ്രഖ്യാപിത പ്രതീക്ഷകളെ തകര്‍ക്കുന്നതായി കോടതിവിധി.
നിലവാരമില്ലാത്ത സാഹചര്യത്തില്‍ കുറഞ്ഞവിലയിലുള്ള മദ്യം പഞ്ചനക്ഷത്ര ബാറുകളില്‍ വില്‍ക്കരുതെന്ന് സുപ്രീംകോടതി വിധിയില്‍ നിര്‍ദ്ദേശിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പ്രത്യേക കൗണ്ടര്‍ വഴി കുറഞ്ഞ വിലയ്ക്ക് മദ്യം വില്‍ക്കുന്നത് തടയണം. ഇതു കണ്ടെത്തിയാല്‍ ഹോട്ടലുകളുടെ ഫൈവ് സ്റ്റാര്‍ ലൈസന്‍സ് റദ്ദാക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ നയത്തിനെതിരെ കൂടുതല്‍ നിയമനടപടികള്‍ക്ക് സാധ്യതയുണ്ടെന്നും കോടതി പരാമര്‍ശിച്ചു.
മദ്യനയം ശരിവെച്ചെങ്കിലും സംസ്ഥാനത്തുടനീളം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സുകള്‍ നല്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകാര്യമല്ല. ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ മദ്യനയത്തിന്റെ ലംഘനമാകുമത്. കേരളത്തിലെ യുവാക്കള്‍ക്ക് ബിയര്‍ ഇഷ്ടപ്പെട്ട പാനീയമായി മാറിയിട്ടുണ്ട്. എന്നാല്‍ വീര്യം കുറഞ്ഞ മദ്യവില്‍പ്പനയ്ക്ക് അനുവാദം നല്‍കുന്നത് വ്യക്തികളുടെ ആരോഗ്യത്തിന് ഹാനികരമല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റാണ്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ബിയറില്‍ വീര്യം കൂടിയ ആല്‍ക്കഹോള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുകയും ചെയ്താല്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ പരാജയപ്പെടും. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം ലഭിക്കുന്നത് തടയാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ബാറുകള്‍ പൂട്ടിയതുമൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസത്തിനായി ബിവറേജസ് വഴി വില്‍ക്കുന്ന മദ്യത്തിന് ഏര്‍പ്പെടുത്തിയ അഞ്ചു ശതമാനം സെസ് വഴി തുക കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ തുക വേണ്ടവിധത്തില്‍ വിനിയോഗിക്കപ്പെടുന്നില്ല എന്ന പരാതിയുണ്ട്. പരാതിയുള്ള തൊഴിലാളികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തൊഴിലാളികളുടെ പുനരധിവാസം അവരുടെ അവകാശമാണെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും കോടതി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും വി.ഗിരിയും ഹാജരായപ്പോള്‍ ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി, ഹരീഷ് സാല്‍വേ തുടങ്ങിയ പ്രമുഖ അഭിഭാഷകരാണ് വാദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും ശരിവെച്ചതോടെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: