ശിവഗിരി: ശിവഗിരിക്കുന്നുകളില്‍ ഇനി മൂന്നുനാള്‍ ഉത്സവ കാലം. വിശ്വമാനവികതയുടെ ആത്മീയഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയും വര്‍ക്കലപ്രദേശവും ഭക്തജനലക്ഷങ്ങളെ കൊണ്ട് നിറയും.
മാനവ സമൂഹത്തിന്റെ ആധ്യാത്മികമായ ശ്രേയസ്സിനും ഭൗതികമായ അഭ്യുന്നതിക്കും വേണ്ടി ഗുരുദേവന് കല്പ്പിച്ചനുവദിച്ചതാണ് ശിവഗിരി തീര്‍ത്ഥാടനം. പത്തുദിവസത്തെ പഞ്ചശുദ്ധിവ്രതത്തോടെ പീതാംബര വസ്ത്രധാരികളായി പദയാത്രികരായും മറ്റും എത്തുന്ന ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ ശിവഗിരിയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 83-ാമത് ശിവഗിരി തീര്‍ത്ഥാടനത്തെ വരവേല്‍ക്കാന്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപവും പുത്തന്‍ചന്ത ജംഗ്ഷനില്‍ നിന്ന് ശിവഗിരി വരെയും പൂപ്പന്തല്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
തീര്‍ത്ഥാടനം ഇന്നാണ് ആരംഭിക്കുന്നതെങ്കിലും ഇന്നലെ മുതല്‍ വന്‍ഭക്തജനത്തിരക്കാണ് .
ഇന്ന് രാവിലെ 7.30ന് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മപതാക ഉയര്‍ത്തും. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി യുപിഎ അധ്യക്ഷ സോണിയ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശ്രീലങ്കന്‍ നാഷണല്‍ ഡയലോഗ് വകുപ്പ് മന്ത്രി മനോഗണേഷന്, കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ, മേഘാലയ ഗവര്‍ണ്ണര്‍ വി. ഷണ്മുഖനാഥന്, ഡോ വീരേന്ദ്ര ഹെഗ്ഡെ, കേരള ഗവര്‍ണര്‍ പി. സദാശിവം, കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര, അണ്ണാ ഹസാരെ, സീതാറാം യെച്ചൂരി തുടങ്ങിയ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: