കുന്നത്തൂര്‍: ഒരു ദശാബ്ദകാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം വളരെ പ്രതീക്ഷയോടെ പ്രവര്‍ത്തനമാരംഭിച്ച ഭരണിക്കാവിലെ പഞ്ചായത്ത് ബസ് സ്റ്റാന്റിന് അകാലചരമം. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ബസ്സ്റ്റാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു. ടൗണില്‍ നിന്നും അര കിലോമീറ്ററോളം മാറിയുള്ള സ്റ്റാന്റ് തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു.
ഭരണിക്കാവ് ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരമാകുമെന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച പഞ്ചായത്ത് ബസ് സ്റ്റാന്റ് ഒരുസംഘം വ്യാപാരികളും സ്വകാര്യ ബസ് ലോബിയും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. ഇപ്പോള്‍ ബസുകളൊന്നും സ്റ്റാന്റില്‍ കയറാതെ ഭരണിക്കാവ് ടൗണില്‍ തന്നെയാണ് നിര്‍ത്തുന്നത്. ഇത് പഴയപടി ടൗണിനെ ഗതാഗതകുരുക്കിലാക്കുന്നു. ബസ് സ്റ്റാന്റും അതൊടു ചേര്‍ന്ന് കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷനും മദ്യപാനികളുടെയും തെരുവ്നായകളുടെയും വിഹാരകേന്ദ്രമാകുകയാണ്. സ്റ്റാന്റില്‍ കയറാതെ ബസുകള്‍ ചക്കുവള്ളി റോഡിലും അടൂര്‍ റോഡിലും സ്റ്റാന്‍ഡിന് മുമ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയുമാണിപ്പോള്. ഫലത്തില്‍ രണ്ട് അനധികൃത ബസ്സ്റ്റോപ്പുകള്‍ കൂടി ഭരണിക്കാവില്‍ രൂപപ്പെട്ടത് ഗതാഗത സ്തംഭനം രൂക്ഷമാക്കുന്നു. ബസ് സ്റ്റാന്റിലെ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തത് സാമൂഹ്യവിരുദ്ധര്‍ക്കും അനുഗ്രഹമാകുന്നു. സ്റ്റാന്റ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഇവിടെ കടകള്‍ തുടങ്ങിയ കച്ചവടക്കാരും നിലവില്‍ പ്രതിസന്ധി നേരിടുകയാണ്.
അതിനിടയില്‍ പ്രവര്‍ത്തനരഹിതമായ ബസ് സ്റ്റാന്‍ഡില്‍ ലക്ഷങ്ങള്‍ മുടക്കി ഗ്രാമപഞ്ചായത്ത് വ്യാപാര കെട്ടിടങ്ങളുടെ നിര്‍മ്മാണവും ആരംഭിച്ചു. നിലവിലെ സ്റ്റാന്റിലെ കച്ചവടക്കാരെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആ ഇനത്തില്‍ വാടക ഈടാക്കാനാണ് പഞ്ചായത്തിന്റെ നീക്കം. വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഭരണനേട്ടമുണ്ടാക്കാന്‍ യുഡിഎഫ് മുന്നില്‍ കണ്ട പദ്ധതിയായിരുന്നു ഇതെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: