ന്യൂദല്‍ഹി: മുന്‍വ്യോമസേനാ ഉദ്യോഗസ്ഥനായ മലപ്പുറം ചേറുകാവ് പുളിക്കല്‍ കെ കെ രഞ്ജിത്തിനെ( 24) ഐഎസ്ഐ കെണിയിലാക്കിയത് സ്ത്രീകളെ ഉപയോഗിച്ചുള്ള ഫേസ് ബുക്ക് അക്കൗണ്ടിലൂടെ. ഇത്തരം ചാരവൃത്തികളുടെ ഓമനപ്പേര് തേന്കെണിയെന്നാണ്. ഇയാളുടെ അറസ്റ്റ് രാജ്യസുരക്ഷാ ഏജന്‍സികളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.
രഞ്ജിത്ത് ഫേസ്ബുക്കില്‍ ദാമിനി മക്നോട്ട് എന്ന പേരിലുള്ള സുന്ദരിയായ യുവതിയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. ഒരു മാധ്യമസ്ഥാപനത്തിലെ എക്സിക്യൂട്ടീവ് എന്ന നിലയ്ക്കാന്് ദാമിനി ഫേസ്ബുക്കില്‍ ഇയാളെ പരിചയപ്പെട്ടത്. യഥാര്‍ഥത്തില്‍ ഇതൊരു വ്യാജപേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടായിരുന്നു. ഇത് പാക് ചാരസംഘടനയാണ് നടത്തിയിരുന്നതും. വ്യോമസേനയെപ്പറ്റി താന്‍ എഴുതുന്ന ലേഖനത്തിന് ചില വിവരങ്ങള്‍ വേണമെന്നു പറഞ്ഞ് ദാമിനി രഞ്ജിത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇതറിയാതെ രഞ്ജിത് വിവരങ്ങള്‍ അവര്‍ നല്കിയ ഈ മെയിലില്‍ അയച്ചു നല്‍കുകയും ചെയ്തു.
ഏതാനും മാസങ്ങളായി ഐബിയും ദല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ചും വലിയൊരു ചാരശൃംഖലയ്ക്കായി വലവിരിച്ചിരിക്കുകയാണ്. ഇതില്‍ ആറേഴു പേര് കുടുങ്ങിക്കഴിഞ്ഞു. പത്തു വര്‍ഷമായി ഐഎസ്ഐക്കു വേണ്ടി ചാരവൃത്തി നടത്തുന്ന കൈഫത്തുള്ളയാണ് ആദ്യം അറസ്റ്റിലായത്. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദ്, ഇര്‍ഷാദ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായവരില്‍ പെടുന്നു.
52കാരനായ അന്‍സാരി നാവിക സേനയുടെ കപ്പലുകളുടെ ചിത്രങ്ങളും പ്രതിരോധ കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങളുമാണ് കൈമാറിയതത്. കൊല്‍ക്കത്ത തുറമുഖ ജീവനക്കാരനായ ഇയാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തൊഴിലാളി വിഭാഗമായ ഐഎന്ടിടിയുസിയുടെ അംഗവുമാണ്. ഇര്‍ഷാദിന്റെ മകന് അഷ്ഫാഖ് അന്‍സാരിയും പിടിയിലായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി യൂണിയന്റെ സെക്രട്ടറിയാണ് ഇയാള്‍. അഷ്ഫാഖിന്റെ അമ്മാവനും ഇര്‍ഷാദിന്റെ ഭാര്യാസഹോദരനുമായ മുഹമ്മദ് ജഹാംഗീറാണ് പിടിയിലായ മറ്റൊരാള്‍.
പാക്കിസ്ഥാനിലെ ഫരീദ്കോട്ടില്‍ നിന്നാണ് ഇത്തരം തേന്‍കെണികള്‍ ഐഎസ്ഐ നടത്തുന്നത്. ഭാരത ഉദ്യോഗസ്ഥരെ കുടുക്കാന്‍ മാത്രം ഇവിടെ വലിയൊരു വിഭാഗമുണ്ട്. അനുഷ്കയെന്ന യുവതിയുടെ പേരില്‍ ഒരുക്കിയ കെണിയില്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു സുബേദാര്‍ കഴിഞ്ഞ വര്‍ഷമാണ് കുടുങ്ങിയത്.
പ്രതിവര്‍ഷം പാക്കിസ്ഥാന് ചെലവിടുന്ന 3500 കോടി രൂപയില്‍ വലിയൊരു പങ്കും ഫരീദ്കോട്ടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ്. യുവതികളുടെ പേരില്‍ വ്യാജഅക്കൗണ്ടുകള്‍ ഉണ്ടാക്കി ഏതെങ്കിലും സുന്ദരിമാരുടെ ചിത്രം ചേര്‍ത്താണ് സ്ത്രീലമ്പടന്മാരായ ഉദ്യോഗസ്ഥരെ കുരുക്കുന്നത്. യഥാര്‍ഥമാണെന്നു കരുതി ഇവര്‍ ഇതില്‍ വീഴും. ചിലര്‍ക്ക് വന്‍തോതില്‍ പണവും വേണം. അഞ്ചു ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് ഓരോ കെണിക്കും ഇവര്‍ ചെലവിടുന്നത്. കെണിയില്‍ ഒരാള്‍ കുടുങ്ങിയാല്‍ പിന്നെ അവര്‍ വഴി കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കും. വേണ്ടത് കിട്ടിക്കഴിഞ്ഞാല്‍ അവര്‍ പൊടുന്നനെ പിന്മാറും.
രഞ്ജിത്ത് ദാമിനിയെന്നത് സുന്ദരിയാണെന്ന് ധരിച്ച് അതില്‍ കുടുങ്ങുകയായിരുന്നു. ഇയാള്‍ വിവാഹിതനാണ്. ഒരു കുട്ടിയുമുണ്ട്. നല്ല നിലയ്ക്ക് ജീവിച്ചുവരികയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ ദാമിനിയില്‍ കുടുങ്ങിയത്. ഒരു ബ്രിട്ടീഷ് മാസികയില്‍ യുദ്ധലേഖികയായി പ്രവര്‍ത്തിച്ചുവരികയാണെന്നാണ് ഇവര്‍ രഞ്ജിത്തിനെ ധരിപ്പിച്ചിരുന്നത്. ലേഖനത്തിനുള്ള വിവരങ്ങള്‍ നല്‍കിയതിന് പണവും നല്കി. വിമാനങ്ങളുടെ വിന്യാസം, പരിശീലനം, സൈന്യത്തിന്റെ നീക്കം തുടങ്ങിയവയെല്ലാം ഇയാള്‍ കൈമാറി. ഒരു വിദേശ അക്കൗണ്ടില്‍ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 30,000 രൂപ വന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും വാട്ട്സാപ്പിലും വൈബറിലും ഇയാള്‍ യുവതിയുമായി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നു. അവസാനമായപ്പോഴേക്കും ഇവര്‍ രഞ്ജിത്തിനെ ബ്ളാക്ക് മെയില്‍ ചെയ്യാനും തുടങ്ങി. തങ്ങള്‍ പറഞ്ഞ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ മുന്‍പ് കൈമാറിയ വിവരങ്ങള്‍ എല്ലാം പുറത്തുവിടും. ഐബിക്ക് കൈമാറും എന്നിങ്ങനെയായിരുന്നു ഭീഷണി.
ബ്രിട്ടനിലെ ലീഡ്സിലെ ബീസ്റ്റണ്‍ സ്വദേശിനിയാണ് താനെന്നാണ് ദാമിനി ഫേസ്ബുക്കില്‍ ഇയാളെ ധരിപ്പിച്ചിരുന്നത്. ഫോണില്‍ നല്ല ബ്രിട്ടീഗ് ഉച്ചാരണത്തിലാണ് യുവതി സംസാരിച്ചിരുന്നതും. ആദ്യം വെറും സംസാരമായിരുന്നു. പിന്നീടാണ് ലേഖനത്തിന് വിവരങ്ങള്‍ തേടിയത്. പതുക്കെ പതുക്കെ ഇയാള്‍ പൂര്‍ണ്ണമായും കെണിയില്‍ കുടുങ്ങുകയായിരുന്നു. ഇയാള്‍ ബെല്‍ഗാമില്‍ നിന്ന് ചെന്നൈയ്ക്കും അവിടെ നിന്ന് ദര്ഹിക്കും സ്ഥലം മാറിയപ്പോഴും ഐഎസ്ഐയും ഇയാളെ പിന്തുടര്ന്നു. ബെല്‍ഗാമില്‍ വച്ച് മൂന്നു തവണയും ചെന്നൈയില്‍ വച്ച് ആറു തവണയും ഇയാള്‍ വിലപ്പെട്ട വിവരങ്ങള്‍ ദാമിനിക്ക് കൈമാറിയിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: