ആലപ്പുഴ: പ്രശസ്ത വയലിന്വിദ്വാനും സംഗീതജ്ഞനുമായ കളര്‍കോട് മഹാദേവന്റെ ജീവിതം തന്നെ സംഗീതത്തിന് വേണ്ടിയുള്ളതായിരുന്നു. ഏതാനും വര്‍ഷങ്ങളായി വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും അവസാന ശ്വാസം വരെ അദ്ദേഹം സംഗീതത്തെ ഉപാസിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ കീര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകസംഗീതം പകര്‍ന്ന് കച്ചേരിയായി ചിട്ടപ്പെടുത്തിയതാണ് കളര്‍കോട് മഹാദേവന്റെ സംഭാവനകളില്‍ പ്രധാനം. ഗുരുദേവന് രചിച്ചിട്ടുള്ള വിനായകാഷ്ടകം, ശ്രീവാസുദേവാഷ്ടകം, കാളീനാടകം, ചിദംബരാഷ്ടകം, ശിവപ്രസാദപഞ്ചകം, ശിവശതകം, പരമശിവചിന്താദശകം, ചിജ്ജഡചിന്തനം, ജനനീനവരത്നമഞ്ജരി, ജീവകാരുണ്യപഞ്ചകം, ജാതിനിര്‍ണയം, ദൈവദശകം, കുണ്ടലിനിപ്പാട്ട് തുടങ്ങിയവയ്ക്കാണ് മഹാദേവന് സംഗീതം പകര്‍ന്നത്.
മഹത്തായ ശ്രീനാരായണ ഗുരദേവകൃതികള് അതേ മാതൃകയില്‍തന്നെ ഭാവിതലമുറ ക്ലാസിക്കല്‍ സംഗീതമായി അവതരിപ്പിച്ച് ഗുരുദേവസ്മരണ നിലനിര്‍ത്തണമെന്ന ലക്ഷ്യവുമായാണ് കളര്‍കോട് മഹാദേവന് ഇവയെ സ്വരപ്പെടുത്തി കീര്‍ത്തനമായി ചിട്ടചെയ്തത്. കൂടാതെ രണ്ട് വര്‍ണങ്ങളും 30 കീര്‍ത്തനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഈ അനുഗൃഹീത കലാകാരനില്‍നിന്ന് അറിവുതേടി കളര്‍കോട് പള്ളിപ്പറമ്പ് മഠത്തില്‍ എത്തിയവര്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് ലോകമെമ്പാടും ഉണ്ട്. ഇദ്ദേഹത്തിന്റെ മാന്ത്രികവിരലുകള്‍ തീര്‍ക്കുന്ന വയലിന്‍നാദം കേള്‍ക്കാത്ത ക്ഷേത്രസന്നിധികള്‍ വിരളമാണ്. കളര്‍കോട് മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയില്‍ ബ്രാഹ്മണകുടുംബത്തില്ജനിച്ച മഹാദേവനിലേക്ക് സംഗീതം പരമ്പരാഗതമായി വന്നു ചേര്‍ന്നതാണ്.
അച്ഛന് അനന്തനാരായണ അയ്യര്‍ വയലിന്വിദ്വാനും സംഗീതജ്ഞനുമായിരുന്നു. പതിനഞ്ചാം വയസ്സില്‍ അച്ഛനില്‍ നിന്നാണ് വയലിന് അഭ്യസിച്ചു തുടങ്ങിയത്. പിന്നീട് സംഗീതവിദ്വാന്‍ എസ്.എസ്. വാര്യരുടെ ശിഷ്യനായി. പക്കമേളമായി വയലിന് വായിക്കേണ്ടത് അദ്ദേഹമാണ് അഭ്യസിപ്പിച്ചത്. 19-ാം വയസ്സില്‍ ഇഷ്ടദേവനായ കളര്‍കോട് മഹാദേവന്റെ തിരുനടയില്‍ ഗുരു എസ്.എസ്. വാര്യരുടെ കച്ചേരിക്ക് പക്കമേളമായി വയലിന്വായിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ചു.
കര്‍ണാടക സംഗീതത്തിലെ ഒട്ടുമിക്ക പ്രതിഭകള്ക്കെല്ലാമൊപ്പം കച്ചേരികളില്‍ പങ്കെടുത്തിട്ടുള്ള കളര്‍കോട് മഹാദേവന്, ഗാനഗന്ധര്വന് കെ.ജെ. യേശുദാസ് തൃപ്പൂണിത്തുറയില്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ നാലു കച്ചേരികള്‍ക്ക് വയലില്‍ വായിച്ചു. യേശുദാസിന്റെ അച്ഛന് അഗസ്റ്റിന് ജോസഫുമായുള്ള അടുപ്പമാണ് ഇതിനു വഴിയൊരുക്കിയത്. കളര്‍കോട് മഹാദേവന്റെ ശുദ്ധസംഗീതത്തിന്റെ ശക്തിയും ദൈവികതയും അനശ്വരമായി തുടരും ആരാധകരുടേയും സംഗീതപ്രേമികളുടെയും മനസ്സുകളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: