83-ാമതു ശിവഗിരി തീര്‍ത്ഥാടനം ആരംഭിച്ച വേളയില്‍ തീര്‍ത്ഥാടകരായ ഗുരുഭക്തര്‍ ആചരിക്കാനും അനുഷ്ഠിക്കാനും വേണ്ടി തീര്‍ത്ഥാടനം സംബന്ധിച്ചുള്ള അല്പം കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. ശ്രീനാരായണ ദര്‍ശനത്തിന്റെ അടിസ്ഥാനതത്ത്വം മാനുഷികതയാണ്. ദാര്‍ശനിക ലോകത്തിന്റെ വിചാരണയില്‍ മനുഷ്യന് പരമാണുപ്രായനായിത്തീര്‍ന്നപ്പോള്‍ ശ്രീനാരായണഗുരു മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ ഒരു തത്ത്വദര്‍ശനമാണ് അവതരിപ്പിച്ചത്. ഗുരുദേവ ദര്‍ശനത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. ഗുരുദേവന് 73 വര്‍ഷക്കാലം ജീവിതം നയിച്ചത് മനുഷ്യരുടെ സമഗ്ര പുരോഗതിക്കുവേണ്ടിയാണ്. ഗുരുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇതു തെളിഞ്ഞുകാണാം. തൃപ്പാദങ്ങള്‍ സായാഹ്ന ഗീതോപദേശമായി ഉപദര്‍ശനം ചെയ്ത ശിവഗിരി തീര്ത്ഥാടനപ്രസ്ഥാനത്തിലും ഇതു ദര്‍ശിക്കാം.
ജീവിതവിജയത്തിന്റെ അടിസ്ഥാനം ധാര്‍മികതയാണ്. എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയമുണ്ട്. ഗുരുദേവന് ഉപദേശിക്കുന്നു.”ധര്‍മ്മമാണ് പരമമായ ദൈവം, ധര്‍മ്മമാണ് മഹാധനം. ജനങ്ങള്‍ക്ക് ശ്രേയസ്സിനെ പ്രദാനം ചെയ്യുന്ന ആ ധര്‍മ്മം എപ്പോഴും വിജയിക്കുമാറാകട്ടെ. ധര്‍മ്മത്തെ പരിപാലിക്കുമ്പോള്‍ ആ ധര്‍മ്മം അവരെ പരിപാലിക്കും. ധര്‍മ്മം വന്നു നിറയുവാനുള്ള മാര്‍ഗ്ഗമെന്താണ്?” ആചാരപ്രഭവോ ധര്‍മ്മ:”നിയതമായ ആ ചാരങ്ങളുടെ അനുഷ്ഠാനത്തിലൂടെയാണത്രേ ധര്‍മ്മം പ്രകാശിക്കുന്നത്. ശ്രീനാരായണഗുരുദേവന്‍ വിധിച്ചിട്ടുള്ള ആചാരങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ശ്രീനാരായണധര്‍മ്മം നമ്മളില്‍ പ്രകാശിതമാകുന്നു. ശിവഗിരിതീര്ത്ഥാടനസന്ദേശത്തിലൂടെ ജീവിതപുരോഗതിയെ വിഭാവനം ചെയ്ത മഹാഗുരു തീര്‍ത്ഥാടകര്‍ക്കായി നിശ്ചിതമായ ആചാരാനുഷ്ഠാനങ്ങളും വിധിച്ചിട്ടുണ്ട്. ഗുരു ഉപദേശിക്കുന്നു.
”നീണ്ട വ്രതവും കഠിനവ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിച്ചെന്നുവരില്ല. പത്തുദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടുകൂടി ആചരിച്ചാല്‍ മതി.” തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വന്നുകൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിനായിക്കൊള്ളട്ടെ. ജനുവരി മാസം ഒന്നാം തിയതി, അതു ധനുമാസം 16,17 തിയതികളിലായിരിക്കും അതു കൊള്ളാം. നല്ല സമയം.” ജനുവരി 1ന് പര്യവസാനിക്കുന്നരീതിയില് മൂന്ന് ദിവസങ്ങളിലാണ് പ്രധാനമായും തീര്‍ത്ഥാടനം നടക്കുന്നത്. ഈ വര്‍ഷം 83-ാമതു തീര്‍ത്ഥാടനമാണ്. ഇപ്പോള്‍ ഏതാണ്ട് ഡിസം. 15 മുതല്ക്കുതന്നെ തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ എത്തിതുടങ്ങും. തീര്‍ത്ഥാടകര്‍ നടന്നും വാഹനങ്ങളിലുമായി എത്തിച്ചേരണമെന്ന ഗുരുവിന്റെ അഭിമതം നിറവേറ്റപ്പെടുന്നു.
തീര്‍ത്ഥാടകരുടെ വസ്ത്രരീതിയെ ഗുരു അരുളിചെയ്തു.”ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ വസ്ത്രമായിക്കൊള്ളട്ടെ. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട്. അതുകൊള്ളാം നന്നായിരിക്കും.’മഞ്ഞവസ്ത്രം എന്നു നാം പറഞ്ഞതിനു മഞ്ഞപ്പട്ടു വാങ്ങിക്കുവാന്‍ ആരും തുനിയരുത്. കോടി വസ്ത്രം പോലും ആവശ്യമില്ല. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിച്ചാല്‍ മതി. പിന്നീട് അലക്കി തെളിച്ച് എടുക്കാമല്ലോ.’
യാത്രയെക്കുറിച്ച് മഹാഗുരു അരുളിചെയ്തു.’യാത്ര ആര്‍ഭാടരഹിതമായിരിക്കണം. വിനീതമായിരിക്കണം. ഈശ്വരസ്തോത്രങ്ങള്‍ ഭക്തിയായി ഉച്ചരിക്കുന്നത് കൊള്ളാം. തീര്‍ത്ഥയാത്രയുടെ പേരില്‍ ആഡബംരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശു പോലും ചിലവുചെയ്യരുത്. പണമുണ്ടാകും. പക്ഷേ മുഴുവന്‍ ചിലവുചെയ്തുകളയും. ചിലര്‍ കടംകൂടി വരുത്തിവെയ്ക്കും. അതു പറ്റില്ല. മിച്ചം വെയ്ക്കുവാന്‍ പഠിക്കണം.സമുദായം വിദ്യഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നോക്കംതന്നെയാണ്. ഈ രീതി മാറണം. മാറ്റണം.’
ഗുരുദേവന് ഈ തിരുവാക്കുകളിലൂടെ ശിവഗിരി തീര്‍ത്ഥാടകര്‍, എങ്ങിനെ, എന്ന്, എപ്രകാരം തീര്‍ത്ഥാടകരായി ശിവഗിരിയില്‍ എത്തിച്ചേരണമെന്ന് മനസ്സിലായല്ലോ. ചുരുക്കത്തില്‍ പീതാംബരധാരികളായി പത്തു ദിവസത്തെ വ്രതമെടുത്ത് നടന്നോ വാഹനങ്ങളിലായോ ഈശ്വരനാമങ്ങള്‍ ഭക്തിയായി ഉച്ചരിച്ച് ശിവഗിരിയില്‍ എത്തിച്ചേരണം. പത്തു ദിവസത്തെ വ്രതാനുഷ്ഠാനത്തില്‍ ശ്രീബുദ്ധന്റെ പഞ്ചശുദ്ധി, ശരീരശുദ്ധി, ആഹാരശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി എന്നിവ ആചരിക്കണം. ഇതോടൊപ്പം ഗുരുദേവന് ശ്രീനാരായണധര്‍മ്മത്തില്‍ വിധിച്ചിട്ടുള്ള പഞ്ചധര്‍മ്മങ്ങള്‍ അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, മദ്യവര്‍ജനം എന്നിവ കൂടി ഉള്‍പ്പെടുത്തി ആചരിക്കണം. മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിച്ച് പ്രാര്‍ത്ഥനാനിര്‍ഭരമായ, തികച്ചും ധ്യാനാത്മകമായ ജീവിതചര്യയോടെ തീര്‍ത്ഥാടനത്തില്‍ പങ്കാളികളാകണം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: