കുട്ടനാട്: കുട്ടനാട്ടില്‍ സ്ഥാപിച്ച ആര്‍ഒ പ്ലാന്റുകള്‍ പലതും നോക്കുകുത്തികളായി മാറിയെന്ന് ആക്ഷേപം. കുട്ടനാട്ടിലാരംഭിച്ച 30 ഓളം പ്ലാന്റുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ച അവസ്ഥയിലാണ്. 3.15 കോടി ചെലവഴിച്ച പദ്ധതിയിലെ ചില പ്ലാന്റുകളുടെ സ്ഥലമെടുപ്പ് ജോലികള്‍പോലും ഇനിയും പൂര്‍ത്തിയായിട്ടില്ല.
നീലംപേരൂര്‍, വെളിയനാട്, വീയപുരം എന്നീ പഞ്ചായത്തുകളിലെ ഒരു പ്ലാന്റു പോലും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ആരംഭിച്ചവയില്‍ ചിലത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല. ചില പ്ലാന്റുകളില്‍ നിന്നു ലഭിക്കുന്ന വെള്ളം സംഭരിക്കാന്‍ ജനം മടി കാണിക്കുകയാണ്.
ആറുകളില്നിന്നു ജലം സംഭരിച്ച് ശുദ്ധിചെയ്യുന്ന പ്ലാന്റുകളെയാണ് ജനങ്ങള്‍ സംശയദൃഷ്ടിയോടെ നോക്കുന്നത്. ആറുകളില്നിന്ന് സംഭരിക്കുന്ന വെള്ളം ശുദ്ധീകരിച്ചാലും കോളിഫാം ബാക്ടീരിയയുടെ അളവ് അനുവദനീയമായ അളവിലും കൂടുതലാണെന്നതാണ് പ്രധാന കാരണം. പാടശേഖരങ്ങള്‍ പുറംതള്ളുന്ന മാരകമായ കീടനാശിനികളുടെ സാന്നിധ്യവും ശുദ്ധീകരണ പ്രക്രിയയിലൂടെ ഇല്ലാതാകുമോയെന്നും നാട്ടുകാര്‍ സംശയിക്കുന്നു.
നെടുമുടി പാലത്തിനു സമീപം കിഴക്കേക്കരയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. ഇവിടെ ആറ്റില്‍നിന്നുമാണ് പ്ലാന്റിലേക്കുള്ള വെള്ളം സംഭരിച്ചിരുന്നത്. ചമ്പക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന പ്ലാന്റിലും ആറ്റില്‍നിന്നുമാണ് വെള്ളമെടുക്കുന്നത്. ഇവിടുത്തെ വെള്ളവും ഉപയോഗിക്കാന്‍ ജനം മടിക്കുന്നു.
ശുദ്ധീകരണ പ്രക്രിയയിലൂടെ വെള്ളത്തിലടങ്ങിയിരിക്കുന്ന വിഷാംശം ഇല്ലാതാകുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ വിഷാംശം ഇല്ലാതാകാനുള്ള സംവിധാനം നിലവിലെ ആര് ഒ പ്ലാന്റുകള്ക്കില്ലന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: