കടുത്തുരുത്തി: വര്‍ഷങ്ങളായി തരിശായികിടന്ന പാടം കൃഷിയോഗ്യമാക്കി കൃഷിവകുപ്പും കടുത്തുരുത്തി ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് വിത ഉദ്ഘാടനം നടത്തി. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ തരിശ് രഹിത പഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പദ്ധതിയുടെ ആദ്യപടിയായി എരുമാന്തുരുത്ത് കിഴക്കുംപുറം പാടശേഖരം 14 വര്‍ഷത്തിനുശേഷം കൃഷിയോഗ്യമാക്കി വിളയിറക്കി. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്‍വിത്തും കൃഷിവകുപ്പിന്റെ തരിശ്ശുനില വികസനം സുസ്ഥിര നെല്‍കൃഷി വികസനം പദ്ധതികളില്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ധനസഹായവും സബ്സിഡി നിരക്കില്‍ നീറ്റുകക്കയും ലഭ്യമാക്കും.
വിത ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സന്ധ്യാബിജുവിന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ നിര്‍വ്വഹിച്ചു. കൃഷി അസി. ഡയറക്ടര്‍ മോളി റ്റി. ജോസ് മുഖ്യപ്രഭാഷണം നടത്തി. സി.ബി. പ്രമോദ്, റ്റി.ജി. പ്രകാശന്, കുട്ടനാട് പാക്കേജ് അസി. എഞ്ചിനീയര്‍ ലാല്‍ ജി., എന്‍.റ്റി. ഓമനക്കുട്ടന്, ജിയോമോള്‍ പി.യു, പ്രസന്നകുമാര്‍, ഉപേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: