കൂത്തുപറമ്പ്: മാരകായുധങ്ങളുമായി കഴിഞ്ഞ ദിവസം കൂത്തുപറമ്പില്‍ പോലീസ് പിടിയിലായ ക്വട്ടേഷന്‍ സംഘം ബിജെപി കുടക് ജില്ലാ പ്രസിഡണ്ട് സുജാകുശാലപ്പയെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. വീരാജ് പേട്ട ബെട്ടോളി വില്ലേജിലെ മീത്തല്തണ്ട ഹൗസില്‍ എം.ബി.ഹാരിസ് (21), എം.എം.ലത്തീഫ് (25), എം.എം.നൗഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ കൂത്തുപറമ്പ് എസ്ഐ ശിവന് കോടോത്തും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. കൂത്തുപറമ്പിലും പരിസരപ്രദേശങ്ങളിലുമുള്ള ക്വട്ടേഷന്‍ സംഘവുമായി ഇവര്‍ക്ക് അടുത്ത ബന്ധമുള്ളതായി പോലീസ് പറഞ്ഞു. കൂത്തുപറമ്പ് ഏഴാം മൈലിലെ അഷറഫ് എന്നയാളെ കാണാന്‍ വന്നതാണെന്നാണ് ഇവര്‍ പോലീസിന് നല്കിയ വിശദീകരണം. കൂത്തുപറമ്പിലുള്ള ഒരാള്‍ക്കെതിരെ അക്രമം നടത്താനാണ് ഇവര്‍ സ്ഥലത്തെത്തിയതെന്നാണ് സൂചന. കഴിഞ്ഞമാസം കൂത്തുപറമ്പ് പാലത്തുംകരയിലെ ഒരു വിവാഹവീട്ടില്‍ അതിക്രമിച്ച് കയറി വധുവിന്റെ ബന്ധുക്കളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിലെ പ്രതികള്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതേ കേസിലെ പ്രതികളിലൊരാളെ കാണാനാണ് ഇവര്‍ വന്നതെന്നും സൂചനയുണ്ട്. റിമാന്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കൂത്തുപറമ്പില്‍ നടന്ന ആയുധ വേട്ടയുമായി ബന്ധപ്പെട്ട് റിമാന്റിലായിരുന്ന സിപിഎം നേതാവ് പിഎം മനോരാജിന് ഇവരുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: