ഇരിട്ടി : ജലസേചന വകുപ്പിന്റെ അനുമതിയില്ലാതെ പഴശ്ശിയുടെ അധീനതയിലുള്ള സ്ഥലത്ത് ഡിടിപിസിയുടെ നേതൃത്വത്തില്‍ 5കോടി രൂപ മുടക്കില്‍ പാര്‍ക്ക് നിര്‍മ്മിക്കുവാനുള്ള തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും എതിര്‍പ്പുമായി രംഗത്ത്. പഴശ്ശി പദ്ധതിയുടെ അധീനതയില്‍ തന്തോട് പാലത്തിന് സമീപമുള്ള സ്ഥലത്താണ് ഡിടിപിസി കൂര്‍ഗ്ഗ് വാലി റിവര്‍ വ്യൂ പാര്‍ക്ക് എന്ന് പേരിട്ട ടൂറിസം പദ്ധതിക്ക് രൂപരേഖ തയ്യാറാക്കി സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിയത്. കഴിഞ്ഞ പതിനെട്ടാം തീയതി കേരളാ ടൂറിസം വകുപ്പ് മന്ത്രി അനില്‍കുമാര്‍, എംഎല്‍എ സണ്ണി ജോസഫ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് കൂടി ആയ കലക്ടര്‍ പി.ബാലകിരണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇതിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഴശ്ശി പദ്ധതിയുടെ സംഭരണി പ്രദേശത്തു ഏകദേശം ഒരു മീറ്ററോളം വെള്ളം കയറുന്ന സ്ഥലമാണ് പാര്‍ക്കിനായി കണ്ടെത്തിയിരുന്നത്. ഒരു കാരണവശാലും ഈ പ്രദേശം ജലസേചന വകുപ്പ് അധികൃതര്‍ ഇങ്ങിനെ ഒരു പാര്‍ക്ക് നിര്‍മ്മിക്കാനായി അനുമതി നല്‍കില്ല. യാതൊരുവിധ അനുമതിയും ജലസേചന വകുപ്പ് അധികൃതര്‍ ഡിടിപിസിക്ക് നല്‍കിയിട്ടുമില്ല എന്നാണു ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
പദ്ധതിയെപറ്റി പറഞ്ഞു കേട്ടപ്പോള്‍ തന്നെ പലരും ഇതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സംശയങ്ങള്‍ അസ്ഥാനത്തല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങളിലൂടെ അറിയാന്‍ കഴിയുന്നത്. ഇരിട്ടിയില്‍ ഇതിന് മുന്‍പും ഉണ്ടായിരുന്ന വിവിധ പദ്ധതികള്‍ പോലെ ലക്ഷ്യം കാണാതെ കോടികള്‍ വെള്ളത്തില്‍ കളയാനും പണം കീശയിലാക്കനുമുള്ള ഒരു പദ്ധതി മാത്രമാണ് ഇതെന്നാണ് വിവിധ സംഘടനകളുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
ഇരിട്ടി മേഖലയില്‍ മുന്‍പ് ആവിഷ്കരിക്കുകയും ലക്ഷ്യം കാണാതെ ലക്ഷങ്ങള്‍ പാഴാക്കുകയും ചെയ്ത ടൂറിസം പദ്ധതികള്‍ പോലെ പലരുടെയും കീശ വീര്‍പ്പിക്കുവാനുള്ള ഒരു പദ്ധതി മാത്രമാണ് ഈ ടൂറിസം പാര്‍ക്ക് പദ്ധതി എന്ന് ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. ഇതിന്റെ പിന്നില്‍ ചില ഗൂഡ ലക്ഷ്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ജലസേചന വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് അവരുടെ ജല സംഭരണിയില്‍ വകുപ്പിന്റെ അനുമതിയില്ലാതെ മന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ച് ഇതിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്യിപ്പിച്ച എംഎല്‍എ യും, ഡിടിപിസി അധികൃതരും അടക്കമുള്ളവര്‍ ഇതിനു മറുപടി പറയണമെന്നും നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഇതിന്റെ പിന്നിലെ ഗൂഡ ലക്ഷ്യങ്ങള്‍ പുറത്തു കൊണ്ടുവരാനായി ബിജെപി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.
ജലസേചന വകുപ്പിന്റെ അനുമതി ഇല്ലെന്നു തെളിഞ്ഞതോടെ സിപിഎം മുന്‍പ് പ്രകടിപ്പിച്ച ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിഞ്ഞതായും 5കോടി രൂപ അനുവദിച്ചെന്നു പ്രചരിപ്പിച്ച് അനുമതിയില്ലാതെ ജലസേചന പദ്ധതി സ്ഥലം കയ്യേറി മന്ത്രിയെക്കൊണ്ട് തറക്കല്ലിട്ടതിനെക്കുറിച്ചും ഇതിന്റെ പിന്നില്‍ നടക്കുന്ന അഴിമതിയെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം ഏരിയാ കമ്മറ്റി സിക്രട്ടറി ബിനോയ് കുര്യന് ആവശ്യപ്പെട്ടു.
കൂര്‍ഗ്ഗ് വാലി പദ്ധതിക്ക് ജലസേചന വകുപ്പിന്റെ അനുമതി ഇല്ലെന്നു തെളിഞ്ഞതോടെ ഉേദ്യാഗസ്ഥന്മാര്ക്കും ചില കോണ്‍ഗ്രസ് നേതാക്കന്മാര്ക്കും, കരാറുകാര്‍ക്കും ഇതിന്റെ മറവില്‍ ഖജനാവ് കൊള്ളയടിക്കാനുള്ള പരിപാടിയാണെന്ന് തെളിഞ്ഞതായി വിപ്ലവ ജനകീയ മുന്നണി കണ്ണൂര്‍ ജില്ലാ സിക്രട്ടറി ലൂക്മാന് പള്ളിക്കണ്ടി ഒരു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഒരു തൂമ്പപോലും സ്വന്തമായില്ലാത്ത പോതുമേഘലയിലുള്ള നിര്‍മ്മാണ കമ്പനികള്‍ സര്‍ക്കാര്‍ പദ്ധതികള്‍ ടെണ്ടര്‍ എടുക്കുകയും പിന്നീട് അത് സ്വകാര്യ വ്യക്തികള്‍ക്ക് സബ് കോണ്ട്രാക്റ്റ് ആയി കൊടുക്കുകയും ചെയ്യുന്നതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. ഇതിന്റെ പിന്നില്‍ നടക്കുന്ന കോടികളുടെ അഴിമതികള്‍ അവസാനിപ്പിക്കണമെന്നും ഇതിനെതിരെ പൊതു സമൂഹം ജാഗ്രത കാണിക്കണമെന്നും ലൂക്മാന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പാര്‍ക്കിനെ ക്കുറിച്ചുള്ള ദുരൂഹതയും ആശങ്കയും സംശയാസ്പദമാണെന്ന് എന്‍സിപി കണ്ണൂര്‍ ജില്ലാ ജനറല്‍ സിക്രട്ടറി അജയന് പായം പറഞ്ഞു. ഇരിട്ടി പട്ടണത്തോട് ചേര്‍ന്ന് തന്നെ വിശാലമായ സ്ഥലങ്ങള്‍ ഉണ്ടെന്നിരിക്കെ ജലാശയത്തിന്റെ ഭാഗമായ സ്ഥലത്ത് ഇങ്ങിനെ ഒരു പാര്‍ക്ക് നിര്‍മ്മിക്കാന്‍ തിരഞ്ഞെടുത്തതില്‍ ദുരൂഹത ഉണ്ട്. ജലസേചന വകുപ്പിന്റെ അനുമതി ഇല്ലാതെ സര്‍ക്കാര്‍ ഖജനാവ് കൊള്ള യടിക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അജയന് പായം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: