ന്യൂദല്‍ഹി: 1,152.52 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ 18പേരുടെ പേരുകള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. സ്വര്‍ണ്ണ, വജ്ര വ്യാപാരികളാണ് പട്ടികയിലെ ഭൂരിപക്ഷവും. നേരത്തെ രണ്ടുതവണയായി 2,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ 49 പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. നികുതി തട്ടിപ്പ് നടത്തുന്നവരുടെ പേരുകള്‍ പരസ്യപ്പെടുത്തി നാണംകെടുത്തുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി വകുപ്പിന്റെ നടപടി.
വന്‍കിട കമ്പനികളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
1989-90 മുതലുള്ള നികുതി കുടിശിക അടയ്ക്കാനുള്ളവരാണ് പട്ടികയിലുള്ളത്. നികുതി വകുപ്പ് കേന്ദ്രധനമന്ത്രാലയത്തിന് നല്കിയ പട്ടിക ദേശീയ പത്രങ്ങളില്‍ ഇന്നലെ പരസ്യപ്പെടുത്തി. കമ്പനിയുടെ പേര്, വിലാസം, പാന്‍ നമ്പര്‍, നികുതി വെട്ടിച്ച തുക എന്നിവയാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. പേരുകള്‍ പുറത്തുവിട്ടവര്‍ എത്രയും വേഗം നികുതി അടയ്ക്കുക, തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ അറിയാവുന്ന പൊതുജനങ്ങള്‍ അതു നികുതി വകുപ്പിന് കൈമാറുക എന്നീ നിര്‍ദ്ദേശങ്ങളും പരസ്യത്തിലുണ്ട്.
വന്‍കിട കമ്പനികളുടെ നികുതി വിഭാഗത്തില്‍ മുംബൈയിലെ ഉദയ് എം ആചാര്യ, അമുല്‍ ആചാര്യ, ഭാവന ആചാര്യ എന്നിവര്‍ 779.04 കോടി രൂപയാണ് അടയ്ക്കാനുള്ളത്. ഹൈദ്രാബാദിലെ നെക്സോഫ്റ്റ് ഇന്ഫോട്ടല് ലിമിറ്റഡ് 68.21 കോടി രൂപയും ലിവര്പള് റീട്ടെയില്‍ ഇന്ത്യ ലിമിറ്റഡ് 32.16 കോടി രൂപയും നികുതി കുടിശിക വരുത്തിയിട്ടുണ്ട്. ജാഷുഭായി ജ്വല്ലറി 32.13 കോടി, സൂറത്തിലെ സാക്ഷി എക്സ്പോര്‍ട്ട് 26.76കോടി എന്നിവയും നികുതി കുടിശിക വരുത്തിയ പ്രമുഖ സ്ഥാപനങ്ങളാണ്.
ഗുജറാത്തിലെ കല്യാണ്‍ ജുവല്‍സ് ലിമിറ്റഡ്(16.77കോടി), അഹമ്മദാബാദിലെ ജാഗ് ഹീത് എക്സ്പോര്‍ട്ടേഴ്സ് ലിമിറ്റഡ്(18.45കോടി), ധര്ണേന്ദ്ര ഓവര്‍സീസ് ലിമിറ്റഡ്(19.87കോടി), പ്രഫുല്‍.എം. അകാനി(29.11കോടി), ഭോപ്പാലിലെ ഗ്രേറ്റ് മെറ്റല്‍സ് പ്രൊഡക്റ്റ് പ്രൈവറ്റഅ ലിമിറ്റഡ്(13.01 കോടി) എന്നിവയാണ് പട്ടികയിലുള്ള മറ്റ് സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും നികുതി വകുപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: