കൊച്ചി: പതിനാലുകാരിയെ പള്ളിമേടയില്‍ വൈദികന് പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയെ ചികിത്സിച്ച വനിതാ ഡോക്ടറെ പ്രതിചേര്‍ത്തു. പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ അജിതയെയാണ് പ്രതി ചേര്‍ത്തത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് അജിതയെ നാലാം പ്രതിയാക്കിയത്. പീഡനവിവരം പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിനാണ് കേസ്. പറവൂര്‍ പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാതാ ചര്‍ച്ച് വികാരിയായിരുന്ന ഫാ.എഡ്വിന് ഫിഗറസാണ് കേസിലെ ഒന്നാം പ്രതി. വികാരിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന് സില്‍വസ്റ്റര്‍ ഫിഗറസ്, സഹോദരപുത്രന് ബെന്‍ ഗാരിന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയില്‍പ്പെട്ട പള്ളിയിലെ വികാരിയും ധ്യാനഗുരുവുമായിരുന്ന എഡ്വിനെതിരെ കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പല തവണ പള്ളിമേടയിലേക്ക് വിളിച്ച് കൊണ്ട് പോയി പീഡിപ്പിച്ചതായായിരുന്നു പരാതി. പീഡനവിവരം പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത് അമ്മയോടാണ്. തുടര്‍ന്ന് മാര്‍ച്ച് 29ന് പെണ്‍കുട്ടി അമ്മയോടൊപ്പം ഡോക്ടര്‍ അജിതയെ സമീപിക്കുകയായിരുന്നു. പീഡനം നടന്നുവെന്ന് പരിശോധനയില്‍ വ്യക്തമാവുകയും ഗര്‍ഭനിരോധന ഗുളികയും മറ്റ് മരുന്നുകളും നല്‍കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ അമ്മ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്. പീഡനം നടന്നുവെന്ന് വ്യക്തമായാല്‍ പോലീസിനെ അറിയിക്കണമെന്ന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിയാക്കിയത്. ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യത്തിലാണിപ്പോള്‍.
കേസില്‍ മാസങ്ങളോളം ഒളിവിലായിരുന്ന വികാരി ഈ മാസം എട്ടിനാണ് കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്. സംഭവത്തില്‍ വികാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: