ഇടുക്കി: മധ്യകേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന ഇടത്താവളമായ ഇടുക്കിയില്‍ ഒരു വര്‍ഷത്തിനിടെ കഞ്ചാവ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 2014ല്‍ 57 കേസുകളാണെടുത്തത്. 60 പേരാണ് പിടിയിലായത്. 2015 ജനുവരി മുതല്‍ ഡിസംബര്‍-30 വരെയുള്ള കണക്ക് പ്രകാരം കേസുകളുടെ എണ്ണം 191 ആയി. ഈ കാലയളവില്‍ പിടിയിലായത് 243 പേരും.
ബാറുകള്‍ അടച്ചതോടെ കഞ്ചാവ് ലഹരിയിലേക്ക് ആളുകള്‍ മാറിയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇടുക്കി എക്സൈസ് വിഭാഗത്തിന്റെ വാര്‍ഷിക കണക്കില്‍ നിന്നും വ്യക്തമാകുന്നത്. ഈ വര്‍ഷം ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരുനൂറ് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്കാണ് ഇടുക്കി വഴി കഞ്ചാവ് കടത്തുന്നത്.
കമ്പത്ത് ടണ്‍കണക്കിന് കഞ്ചാവ് സൂക്ഷിച്ച് വില്‍പ്പന നടത്തുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങള്‍ക്ക് തമിഴ്നാട് പോലീസിന്റെ പിന്തുണയുണ്ട്. ഇവിടുന്ന് നിസ്സാരവിലയ്ക്ക് കഞ്ചാവ് ലഭിക്കും. ഇവ കേരളത്തിലെത്തിച്ച് ചില്ലറയായി വിറ്റാണ് ആയിരങ്ങള്‍ കഞ്ചാവ് മാഫിയ സമ്പാദിക്കുന്നത്.
നിത്യേന കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ സംഘമായി ചേര്‍ന്ന് കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം കമ്പംമെട്ട് പോലീസ് ഇത്തരത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഘത്തെ പിടികൂടിയിരുന്നു. മുന്തിയ ഇനം കാര്‍ വാടകയ്ക്കെടുത്താണ് മട്ടാഞ്ചേരി സ്വദേശികള്‍ കഞ്ചാവ് വാങ്ങാനെത്തിയത്. ഇവരില്‍ നിന്നും അരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു.
കേസുകളുടെ എണ്ണം കുടുന്നുണ്ടെങ്കിലും പോലീസിന്റെയും എക്സൈസിന്റെയും കണ്ണ് വെട്ടിച്ച് കിലോക്കണക്കിന് കഞ്ചാവ് പച്ചക്കറി ലോറികളിലും മറ്റുമായി ഇടുക്കി വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട്. ചെക്ക് പോസ്റ്റുകളില്‍ വാഹനം പരിശോധിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചാല്‍ മാത്രമെ ഇത്തരത്തിലുള്ള കഞ്ചാവ് കടത്ത് തടയാന്‍ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: