കോട്ടയം: കോണ്‍ഗ്രസ്സിന്റെ ശൈലി മാറ്റണമെന്ന് ഘടകകക്ഷികള്‍ ഒന്നടങ്കം യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയും മാണിയുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ഭാഷയില്‍ പരാതി പറഞ്ഞത്.
ശൈലി മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെങ്കില്‍ മുന്നണിയില്‍ തുടരാന്‍ ബുദ്ധിമുട്ടാവുമെന്ന് കെ. എം. മാണി സോണിയാ ഗാന്ധിയെ അറിയിച്ചു. രമേശ് ചെന്നിത്തലക്കെതിരേയും മാണി പരാതി ഉന്നയിച്ചു. ആഭ്യന്തര മന്ത്രി കൂടിയായ രമേശ് മുഖ്യമന്ത്രിയെക്കൂടി ഉന്നംവെച്ച് അയച്ച കത്ത് സംസ്ഥാനത്ത് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ നടന്ന പരാമര്‍ശം യുഡിഎഫിന് തിരിച്ചടിയാകും.
ന്യൂനപക്ഷങ്ങള്‍ക്കെതിരായി യാതൊരുവിധ പ്രസ്താവനകളും കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭാഗത്തുനിന്നും ഇനി ഉണ്ടാവാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും മാണി സോണിയയോട് ആവശ്യപ്പെട്ടു.
യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ്സിനേയും തന്നെയും ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ നിരന്തരം ആക്രമിക്കുകയാണ്. ഇത് പ്രതിപക്ഷത്തിന് ആക്രമിക്കാനുള്ള ഇന്ധനം നല്‍കുന്നതിന് തുല്യമാണ്. മറ്റൊരിക്കലും ഉണ്ടാകാത്ത തരത്തില്‍ ഐക്യം ഉണ്ടായാല്‍ മാത്രമേ പരിക്കില്ലാതെ രക്ഷപെടാന്‍ പറ്റു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനാണ് ഏറെ നഷ്ടം ഉണ്ടായിട്ടുള്ളത്. കേരളാ കോണ്‍ഗ്രസ്സ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അര്‍ഹമായ സീറ്റുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് ലഭിക്കണമെന്നും മാണി ആവശ്യപ്പെട്ടു. എന്നാല്‍ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോണിയയുമായി സംസാരിച്ചിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ വിട്ടുവീഴ്ച്ചയും പക്വതയും പ്രകടിപ്പിക്കണം. നേതാക്കളുടെ തമ്മിലടി അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ലീഗ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളുടെ ശൈലിയില്‍ കാതലായ മാറ്റം ഉണ്ടാകണം.
അല്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പ് യുഡിഎഫിന് സന്തോഷം നല്‍കില്ലെന്നും കുഞ്ഞാലിക്കുട്ടി സോണിയയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ അനൈക്യം പരിഹരിക്കണമെന്നും തങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ നല്‍കണമെന്ന് ജേക്കബ് ഗ്രൂപ്പും ആര്‍എസ്പിയും സോണിയയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സിന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളമെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാമെന്നും സോണിയ നേതാക്കളെ അറിയിച്ചു. നാട്ടകം റെസ്റ്റ് ഹൗസിലാണ് സോണിയ ഘടക കക്ഷിനേതാക്കളെ കണ്ടത്.
തര്‍ക്കങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകുവാന്‍ ഉമ്മന്‍ചാണ്ടി, വി.എം സുധീരന്, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് സോണിയ കര്‍ശന നിര്‍ദ്ദേശം നല്കി. അതിരുവിട്ട ഗ്രൂപ്പ്കളി അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ന് മൂന്ന് നേതാക്കളും തിരുവനന്തപുരത്ത് സംയുക്ത പത്രസമ്മേളനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: