തീര്‍ത്ഥാടനത്തിന് സര്‍വ്വസാധാരണമായിരുന്ന സങ്കല്പത്തെ മാറ്റിമറിച്ച് ഗുരു പുനപ്രവചനം ചെയ്തതാണ് ശിവഗിരി തീര്‍ത്ഥാടനം. പാപംപോക്കി പുണ്യംനേടുക എന്ന പരമ്പരാഗതമായ വിശ്വാസത്തെ ഗുരുദേവന് തിരസ്കരിച്ചില്ല. പുണ്യം നേടുന്നതോടൊപ്പം ജീവിതവിജയത്തിനാവശ്യമായ അറിവുകൂടി നേടുവാന്‍ ഗുരു ഉപദേശിച്ചു.
ശ്രീനാരായണ ഗുരുദേവന് പരമഹംസനായ ഒരു അധ്യാത്മഗുരുവായിരുന്നു. ഗുരുവിന്റെ തത്വദര്‍ശനത്തിന്റെ അടിസ്ഥാനതത്വം ആത്മീയതയായിരുന്നു. ആത്മീയമായ അടിത്തറയില്‍ സാമൂഹിക പുരോഗതി നേടുവാന്‍ ഗുരുദേവദര്‍ശനം ഉപദര്‍ശനം ചെയ്യുന്നു. ആത്യന്തിക ദുഃഖനിവര്ത്തിയായ മോക്ഷത്തിന്, ഈശ്വര സാക്ഷാല്‍ക്കാരത്തിന് ആത്മീയപാതയില്തന്നെ സഞ്ചരിക്കണം. തീര്ത്ഥാടനങ്ങളെല്ലാംതന്നെ ആത്മീയതയുടെ പാതകള്തന്നെയാണ്. എന്നാല്‍ ഗുരുദേവന് സാമാന്യമനുഷ്യന്റെ ജീവിതനിലവാരത്തെ മുന്നില്‍ കണ്ട് ഒരു രാഷ്ട്രമീമാംസകനെപ്പോലെ ആത്മീയതയോടൊപ്പം ഭൗതികവിഷയങ്ങളെക്കൂടി ഉള്‍പ്പെടുത്തി തീര്ത്ഥാടനസങ്കല്പത്തിന് പുതിയ മാനം നല്കി.
തീര്‍ത്ഥാടനത്തിന് ഗുരു അനുമതി നല്കുമ്പോള് ഭക്തജനങ്ങള്‍ ഗുരുദേവനോട് ഒരാഗ്രഹം അറിയിച്ചു. ഞങ്ങള്‍ ശിവഗിരിയില്‍ വരുമ്പോള്‍ ഗുരുവിന്റെ സാന്നിധ്യം ഉണ്ടാകണം. അതിന് ഗുരു എന്നുമോ എന്ന് ചോദിച്ചപ്പോള്‍ ഭക്തജനങ്ങള്‍ എന്നും എന്ന് തീര്‍ത്തുപറഞ്ഞു. അപ്പോള്‍ ഗുരുദേവന് അരുളിചെയ്തു. കൊള്ളാം, ഇങ്ങനെയെല്ലാം ഉത്സാഹിക്കണം. 1928 ല്‍ തീര്‍ത്ഥാടനാനുമതി നല്കിയ വര്‍ഷംതന്നെ ഗുരുദേവന് മഹാസമാധി പ്രാപിച്ചു. ഇപ്പോള്‍ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന വിഭാഗമായ തീര്‍ത്ഥാടന ഘോഷയാത്ര ഗുരുദേവന് സഞ്ചരിച്ചിരുന്ന റിക്ഷയില്‍ തൃപ്പാദങ്ങളുടെ ചിത്രംവെച്ച് സംന്യാസിമാരും ബ്രഹ്മചാരികളും ആ റിക്ഷ വലിക്കുമ്പോള്‍ പങ്കെടുക്കുന്ന പതിനായിരങ്ങള്‍ക്ക് അനുഭവവേദ്യമാണ് ഗുരുവിന്റെ ദിവ്യമായ സാന്നിധ്യം. ഇതാ ഗുരുദേവന് എഴുന്നള്ളുന്നു എന്നാണ് ഓരോരുത്തരുടേയും അനുഭവം.
ശ്രീനാരായണ ഭക്തന്മാര് സ്വന്തം കാലില്‍ നില്‍ക്കണം. അവര്‍ ഒന്നിനുവേണ്ടിയും മറ്റൊന്നിന്റെയും പിന്നാലെ പോകേണ്ടതില്ല. ആത്മീയദാഹം ശമിപ്പിക്കുവാന്‍ ചിലര്‍ അവാന്തര മതവിഭാഗങ്ങള്‍ നടത്തുന്ന ആത്മീയകേന്ദ്രങ്ങള്‍ പോലും സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. ഗുരുവിന്റെ സംഘടിച്ച് ശക്തരാകുവിന് എന്ന ദിവ്യോപദേശം പ്രശസ്തമാണ്. ശിവഗിരി തീര്‍ത്ഥാടന പ്രസ്ഥാനം ജനലക്ഷങ്ങളുടെ സംഘടിതശക്തി ഊട്ടിയുറപ്പിക്കുന്ന ആത്മീയ കൂട്ടായ്മകൂടിയാണ്. അഞ്ച് പേരില്‍ തുടങ്ങിയ തീര്‍ത്ഥാടനം കഴിഞ്ഞവര്‍ഷം 30 ലക്ഷം കവിഞ്ഞിരുന്നു. ഇന്ന് ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞാല്‍ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ പ്രസ്ഥാനമാണ് ശിവഗിരി തീര്‍ത്ഥാടനം.
ആത്മനോ മോക്ഷാര്‍ത്ഥം ജഗദ്ഹിതായച എന്നതാണ് ഭാരതത്തിന്റെ ചിരന്തനസന്ദേശം. വ്യാസനും വസിഷ്ഠനും വാല്മീകിയും ശ്രീശങ്കരനും ശ്രീരാമകൃഷ്ണപരമഹംസനും ശ്രീനാരായണഗുരുദേവനും ഉപദര്‍ശനം ചെയ്യുന്നത് ഈ മഹത്തായ ദര്‍ശനമാണ്. ഭാരതം ലോകത്തിന്റെ ആത്മീയകേന്ദ്രമായി പ്രഭ ചൊരിയുന്നതും ഈ ദര്‍ശനത്തിന്റെ വെളിച്ചത്തിലാണ്. ആധുനികകേരളം ലോകത്തിന് സംഭാവന ചെയ്ത ശ്രീനാരായണ ഗുരുദേവന് ഈ പുണ്യദര്‍ശനത്തിന്റെ സാഫല്യതക്കുവേണ്ടിയാണ് ശിവഗിരി തീര്‍ത്ഥാടനം വിഭാവനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: