കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ കേരളസന്ദര്‍ശനത്തിലും നേതാക്കന്മാരുമായുള്ള ചര്‍ച്ചകളിലും അനാവരണം ചെയ്യപ്പെട്ടത് യുഡിഎഫിനുള്ളില്‍ നിലനില്‍ക്കുന്ന കടുത്ത അഭിപ്രായഭിന്നതകളും അനൈക്യവും. ഇപ്പോഴത്തെ അവസ്ഥയില്‍ തെരഞ്ഞെടുപ്പ് നേരിട്ടാല്‍ തോല്‍വി തീര്‍ച്ചയാണെന്നും അവര്‍ സോണിയയ്ക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ ബാര്‍കോഴ വിവാദത്തിലും സരിതാവിവാദത്തിലുംപെട്ട് അങ്ങേയറ്റം കളങ്കപ്പെട്ടിരിക്കുകയാണ്. ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.
യുഡിഎഫ് നേരിടുന്ന മറ്റൊരു കടുത്ത വെല്ലുവിളി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പുതിയ ഉണര്‍വ് നേടിയ ബിജെപിയുടെ രാഷ്ട്രീയമുന്നേറ്റത്തിനുള്ള സാധ്യതയാണ്. ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല, ഭരണം കയ്യാളുകയും ചെയ്യും എന്ന് കുമ്മനം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് ഇടതു-വലതു മുന്നണികളുടെ മനസ്സില്‍ തീകോരിയിടുകയാണ്. യുഡിഎഫില്‍ നീറിപ്പുകഞ്ഞിരുന്ന അസ്വാരസ്യങ്ങള്‍ പുറത്തുവന്നത് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്റിന് അയയ്ക്കാതെ അയച്ച കത്താണ്. അത് മാധ്യമങ്ങളില്‍ കൂടി പുറത്തുവന്നപ്പോള്‍ വെളിപ്പെട്ടത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനവും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുമാണ്.
യുഡിഎഫിലെ കക്ഷികളുടെ തമ്മിലടി ഇപ്പോള്‍ പുതിയ തലത്തിലെത്തിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫ് ഘടകകക്ഷികള്‍-പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് എം, മുസ്ലിംലീഗ് എന്നീ കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. യുഡിഎഫിലെ രണ്ടാം കക്ഷി തങ്ങളാണെന്നാണ് മുസ്ലിംലീഗ് അവകാശപ്പെടുന്നത്. മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തന്നെ കേരളത്തിലെത്തിയ സോണിയയോട് അഭ്യര്‍ത്ഥിച്ചത് യുഡിഎഫിന്റെ സന്ദിഗ്ദ്ധമായ അവസ്ഥയെക്കുറിച്ചാണ്. യുഡിഎഫ് നേതാക്കള്‍ തമ്മില്‍ ഉടലെടുത്തിട്ടുള്ള ഭിന്നതയും കുഞ്ഞാലിക്കുട്ടി സോണിയയ്ക്ക് മുന്പില് അവതരിപ്പിച്ചു. യുഡിഎഫിലെ ഭിന്നത കാരണം ജനപിന്തുണ ചോര്‍ന്നുപോകുന്നതായും കുഞ്ഞാലിക്കുട്ടി സോണിയയെ ധരിപ്പിച്ചുവത്രെ. ന്യൂനപക്ഷ വികാരം വ്രണപ്പെടുത്തി യുഡിഎഫിന് മുന്നോട്ട് പോകാനാകില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ ഓര്മപ്പെടുത്തലില് ഭീഷണിയുടെ സ്വരമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസുമായും ഉമ്മന്‍ചാണ്ടിയുമായും കടുത്ത വിലപേശല്‍ നടത്തി കൂടുതല്‍ മന്ത്രിസ്ഥാനം ലീഗ് നേടിയെടുക്കുകയുണ്ടായി. കോണ്‍ഗ്രസിനകത്തുതന്നെ ഇതില്‍ പ്രതിഷേധമുണ്ടായതൊന്നും ലീഗ് വകവെച്ചില്ല.
ഉമ്മന്‍ചാണ്ടിയുടെ അധികാരമോഹം മുതലെടുത്ത് അവര്‍ അഞ്ചാം മന്ത്രി സ്ഥാനം പിടിച്ചുവാങ്ങി. ഉപമുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കുകയെന്നതാണ് ഇനിയുള്ള ലീഗിന്റെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു വിലപേശല്‍ കോണ്‍ഗ്രസുമായി ലീഗ് നേതൃത്വം നടത്താതിരിക്കില്ല. അധികാരത്തിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്ന കോണ്‍ഗ്രസ് ലീഗിനെ പ്രീണിപ്പിക്കാന്‍ ഏതറ്റംവരെയും പോകും.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്നതാണ് കോണ്‍ഗ്രസിലും യുഡിഎഫിലും ഉടലെടുത്തിട്ടുള്ള മറ്റൊരു തര്‍ക്കം. അധികാരത്തില്‍ തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിയാവാനുള്ള തയ്യാറെടുപ്പിലാണ് ഉമ്മന്‍ചാണ്ടി. എന്ത് വിലകൊടുത്തും അടുത്ത മുഖ്യമന്ത്രി പദം സ്വന്തമാക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ നിര്‍ണായകമാവുക ഹൈക്കമാന്റിന്റെ നിലപാടായിരിക്കും. ഇത് മുന്നില്‍ക്കണ്ടുകൊണ്ടാണ് ഉമ്മന്‍ചാണ്ടി കരുക്കള്‍ നീക്കുന്നത്.സോണിയയെ ഇപ്പോള്‍ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുള്ളതുതന്നെ ഹൈക്കമാന്റിനെ പ്രീണിപ്പിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണ്. സോണിയയുടെ പരിപാടിയുടെ പോസ്റ്ററില്‍നിന്ന് രമേശ് ചെന്നിത്തലയെ വെട്ടിമാറ്റിയത് വ്യക്തമായ സൂചനയാണ്.
ചെന്നിത്തല എന്തൊക്കെ തന്ത്രങ്ങള്‍ പയറ്റിയാലും ക്രിസ്ത്യന്‍ കോക്കസ് നിയന്ത്രിക്കുന്ന സോണിയയ്ക്ക് അദ്ദേഹം സ്വീകാര്യനാവില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ കുലപതിയായിരുന്ന കെ.കരുണാകരനെപ്പോലും പുറംകാലുകൊണ്ട് തൊഴിച്ചകറ്റിയ വനിതയാണ് സോണിയ. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും പോര് കോണ്‍ഗ്രസിലും യുഡിഎഫ് രാഷ്ട്രീയത്തിലും ഒരു കീറാമുട്ടി തന്നെയായിരിക്കും. മുസ്ലിംലീഗിനും കേരള കോണ്‍ഗ്രസിനും പുറമെ യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും കൂടുതല്‍ വിലപേശലിന് ഒരുങ്ങുകയാണ്. കേരളം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള സംസ്ഥാനമാണെന്ന സോണിയാഗാന്ധിയുടെ പ്രസ്താവനകൊണ്ടൊന്നും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ പോകുന്നില്ല.
കേന്ദ്രത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരം നഷ്ടമായ കോണ്‍ഗ്രസ് ഒരു തിരിച്ചുവരവ് നടത്തുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. പാര്‍ട്ടിയുടെ ദേശീയനേതൃത്വത്തില്‍ തന്നെ ഒരു വിഭാഗം സോണിയയ്ക്കെതിരെ തിരിഞ്ഞിട്ടുള്ളതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ ഇതായിരിക്കെ സോണിയയെ ആനയിച്ചതുകൊണ്ടൊന്നും കേരളത്തിലെ പാര്‍ട്ടി പച്ചപിടിക്കാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: