ന്യൂദല്‍ഹി: യുവതിയടക്കം നാലു മലയാളികള്‍ അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സൂചന. കോഴിക്കോടു സ്വദേശിനിയായ 24 കാരി ഹൂദ റഹീം, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് റിഷാല്‍, മുഹമ്മദ് ഇര്ഫാന് ഇക്ബാല്‍, കോഴിക്കോടു സ്വദേശി റിയാസൂര് റഹ്മാന് എന്നിവര്‍ ചേര്‍ന്നതായിട്ടാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദില്‍ നിന്നുള്ള സേബാ ഫര്ഹീന് എന്ന പതിനെട്ടുകാരിയും ഐഎസില്‍ അംഗമായിട്ടുണ്ട്. ഇവരടക്കം നിരവധി പേര് ഭീകരസംഘടനയില്‍ ചേര്‍ന്നുവെന്നാണ് വിവരം. സീ ന്യൂസ്, ഐബിഎന്‍ എന്നിവയടക്കം നിരവധി ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
ഇവരില്‍ പതിനേഴു പേര് ഉത്തരേന്ത്യക്കാരാണ്. ആറു പേര് കര്‍ണ്ണാടകയില്‍ നിന്നും നാലു പേര് തെലങ്കാനയില്‍ നിന്നും മൂന്നുപേര്‍ തമിഴ്നാട്ടില്‍ നിന്നും നാലു പേര് മഹാരാഷ്ട്രയില്‍ നിന്നും യുപി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് ചേര്‍ന്നത്. ഇവരില്‍ ആറു പേര് ജിഹാദിനിനിടെ കൊല്ലപ്പെട്ടു. രണ്ടു പേര് ഭാരതത്തിലേക്ക് മടങ്ങി. ഐസിസില്‍ ചേര്‍ന്നവരില്‍ മിക്കവരും ഇപ്പോള്‍ സിറിയയിലും ഇറാഖിലും ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാലക്കാട് സ്വദേശിയും തേജസ് ലേഖകനുമായ ഒരാള്‍ നേരത്തെ ഐഎസില്‍ ചേര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
ഐഎസ് ബന്ധമുള്ള മൂന്നുപേരെ അടുത്തിടെ തെലങ്കാനയില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അവരാണ് നാലു മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന വിവരം വെളിപ്പെടുത്തിയത്. ഭാരതത്തില്‍ നിന്ന് നിരവധി പേര് ഐഎസില്‍ ചേരുന്നുണ്ടെന്ന് അടുത്തിടെ അറസ്റ്റിലായ ഹൈദരാബാദ് സ്വദേശിനി അഷ്ഫാ ജാബീന്‍(നിക്കി ജോസഫ്) വെളിപ്പെടുത്തിയിരുന്നു. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന അവരെ ഐഎസ് ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് യുഎഇ നാടുകടത്തി ഭാരതത്തിലേക്ക് മടക്കി അയച്ചു. മടങ്ങിവന്ന ഇവരെ വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
അഷ്ഫാ നിരവധി പേരെ ഐഎസില്‍ ചേര്‍ത്തിരുന്നു. ഇവര്‍ റിക്രൂട്ട് ചെയ്ത സല്മാന് എന്ന എന്‍ജിനിയര്‍ സിറിയയിലേക്കുള്ള യാത്രക്ക് ഒരുങ്ങവേ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് അഷ്ഫയെപ്പറ്റിയുള്ള വിവരം ഐബിക്ക് ലഭിച്ചത്. തുടര്‍ന്ന് ഇവരെ നിരക്ഷിച്ച് കുടുക്കുകയായിരുന്നു.
ഐഎസിന്റെ ആശയങ്ങളും ലഘുലേഖകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച ഐഒസി മാര്‍ക്കറ്റിംഗ് മാനേജര്‍ സിറാജ്ജുദ്ദീന്‍ എന്നയാള്‍ ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് അറസ്റ്റിലായത്. കര്‍ണ്ണാടക ഗുല്‍ബര്‍ഗ സ്വദേശിയായ ഇയാള്‍ ജയ്പ്പൂര്‍ ഐഒസി ഡിപ്പോയിലെ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: