കൊച്ചി: വിശേഷ സമ്പര്‍ക്ക യോജനയുടെ ഭാഗമായി കൊച്ചിയിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രമുഖരുമായി ആശയവിനിമയം നടത്തി. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ. ആര്. കുമാറിന്റെ പനമ്പിള്ളി നഗറിലെ വസതിയില്‍ രാവിലെയും വൈകിട്ടുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖരുടെ അഭിപ്രായമാരാഞ്ഞ സര്‍സംഘചാലക് സംഘടനയുടെ നിലപാട് വ്യക്തമാക്കി.
ആര്‍എസ്എസ്സിന്റെ കാഴ്ച്ചപ്പാടുകള്‍ സമൂഹത്തിലെ പ്രമുഖരുമായി പങ്കുവെക്കാനുദ്ദേശിച്ച് സര്‍സംഘചാലക് നടത്തുന്ന വ്യക്തിപരമായ കൂടിക്കാഴ്ച്ചകളാണ് വിശേഷ സമ്പര്‍ക്ക യോജനയില്പ്പെടുന്നത്.
അഡ്വ.ഡി.ബി. ബിനു, അഡ്വ.ശിവന് മഠത്തില്‍, ടി.ജി. മോഹന്‍ദാസ് തുടങ്ങിയ മാധ്യമനിരൂപകരും വിവരാവകാശ പ്രവര്‍ത്തകരുമാണ് രാവിലത്തെ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. തുടര്‍ന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യനുമൊത്ത് ഉച്ചഭക്ഷണം.
ഡോ. റിച്ചാര്‍ഡ് ഹെ എംപി, ഹരിജന സമാജം സംസ്ഥാന അദ്ധ്യക്ഷന്‍ എം.കെ കുഞ്ഞോല്‍ എന്നിവരും മോഹന്‍ ഭാഗവതിനെ കാണാനെത്തിയിരുന്നു. വൈകിട്ട് കൊച്ചിയിലെ ആശുപത്രി ഉടമകളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ 15 പേര് പങ്കെടുത്തു. പിന്നീട് ആര്‍എസ്എസ് കടവന്ത്ര ശാഖയിലും അദ്ദേഹം സംബന്ധിച്ചു. രാത്രി കൊച്ചിയിലെ ഉത്തരേന്ത്യന്‍ സമൂഹവുമായി അദ്ദേഹം സംവദിച്ചു. ഇന്ന് രാവിലെ ഇന്‍ഡോറിലേക്ക് യാത്രതിരിക്കും.
പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, ക്ഷേത്രപ്രചാരക് ജി. സ്ഥാണുമാലയന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തപ്രചാരക് പി.ആര് ശശിധരന് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: