തിരുവനന്തപുരം: ഓപ്പറേഷന് കിച്ചടി എന്ന പേരില്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കേരളത്തിലെ 71 സര്‍ക്കാര്‍ ഓഫിസുകളിലെ പ്രവര്‍ത്തനങ്ങളിലെ അഴിമതികളെക്കുറിച്ച് വിജിലന്‍സിന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. അതാത് ജില്ലകളിലെ എസ്പിമാരുടെ നേതൃത്വത്തില്‍ 74 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. എല്ലാ ജില്ലകളിലും ഒരേസമയമായിരുന്നു പരിശോധന.
കേരള വാട്ടര്‍ അതോറിറ്റിയുടെ വിവിധ ഓഫിസുകള്‍, സബ് രജിസ്ട്രാര്‍ ഓഫിസുകള്‍, സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്, അസിസ്റ്റന്റ് ഡ്രഗ്സ് കംപ്ട്രോളര്‍ ഓഫിസ്, വാണിജ്യ നികുതി കാര്യാലയം, കെഎസ്ഇബി ഓഫിസുകള്‍, ബിവറേജസ് കോര്പറേഷന് എന്നിവിടങ്ങളിലെ ക്രമക്കേടുകളും പിഡബ്ല്യുഡി റോഡ് നിര്‍മാണത്തിലെ അഴിമതികളെയും സംബന്ധിച്ചാണ് പ്രധാനമായും മിന്നല്‍ പരിശോധന നടത്തിയത്. ബിവറേജസ് ഔട്ട്ലെറ്റുകളിലെ ഗോഡൗണുകളിലെ മദ്യം കൊണ്ടുവരുന്ന ബോക്സിനിടയില്‍ ബില്‍ അടിക്കാനുപയോഗിക്കുന്ന പേപ്പര്‍ ട്യൂബില്‍ കണക്കില്‍പ്പെടാത്ത രൂപ ഒളിപ്പിച്ച് വെച്ചതായി കാണപ്പെട്ടു.സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്നും കുടിക്കിട (ബാധ്യത) സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫൈഡ് കോപ്പികള്‍, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം നല്‍കാത്തതായും വസ്തുക്കളുടെ ന്യായവില നിര്‍ണയത്തിനും അപാകതകള്‍ ഉള്ളതായും പുതിയ വാട്ടര്‍ കണക്ഷന് ഉള്ള ധാരാളം അപേക്ഷകളില്‍ യഥാസമയം നടപടി സ്വീകരിക്കാത്തതായും കണ്ടെത്തി.
പിഡബ്ല്യുഡി റോഡ് നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ ക്രമക്കേടുകളും പാളിച്ചകളും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഒലവക്കോട് ഒരു റേഷന്‍കടയില്‍ നിന്ന് സ്വകാര്യഗോഡൗണിലേക്ക് കടത്തിയ 95,000ടണ്‍ ഭക്ഷ്യധാന്യം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
കോടിക്കണക്കിന് രൂപയുടെ വെള്ളക്കര കുടിശ്ശിക ഉണ്ടാക്കിയിട്ടും അത് ഈടാക്കാതെയും വാട്ടര്‍ കണക്ഷന് വിച്ഛേദിക്കാതെയും റവന്യൂ റിക്കവറി നടപടി സ്വീകരിക്കാതെയുമുള്ളതും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: