ആലപ്പുഴ: നാട്ടില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക മാത്രമല്ല, കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതും ദേശാഭിമാനിയുടെ പതിവു രീതികള്‍. ന്യൂനപക്ഷ വര്‍ഗ്ഗീയ വികാരം ആളിക്കത്തിച്ച് കലാപം ഉണ്ടാക്കാന്‍ കുമ്മനം രാജശേഖരനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ദേശാഭിമാനിക്ക് നേരത്തെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിച്ചപ്പോള്‍ കൈപൊള്ളി. നിയമത്തിന്റെ കുരുക്ക് മുറുകുമെന്ന് വ്യക്തമായപ്പോള്‍ ശ്രീധരന്‍പിള്ളയോട് മാപ്പുപറഞ്ഞാണ് ദേശാഭിമാനി തലയൂരിയത്.
2011 സപ്തംബര്‍ 23ലെ ലക്കത്തിലാണ് ദേശാഭിമാനി വാരികയില്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ വിഷം വമിക്കുന്ന നുണക്കഥകള്‍ പ്രചരിപ്പിച്ചത്. ‘ഫാസിസവും തീവ്രവാദവും ചങ്ങാത്തംകൂടുമ്പോള്‍’ എന്ന ലേഖനത്തില്‍ മാറാട് കേസ് ശ്രീധരന്‍പിള്ള അട്ടിമറിച്ചെന്നും മുസ്ലിം തീവ്രവാദികളുമായി ബന്ധമുണ്ടെന്നുമുള്ള നുണകളാണ് എഴുതിപ്പിടിപ്പിച്ചത്. ആദ്യ സിബിഐ അന്വേഷണക്കേസ് ഹൈക്കോടതിയില്‍ ശ്രീധരന്‍പിള്ള കൈകാര്യം ചെയ്തെന്നുമുള്ള അടിസ്ഥാനരഹിതമായ പ്രചരണവും ലേഖനത്തിലൂടെ ദേശാഭിമാനി നടത്തി.
ശ്രീധരന്‍പിള്ള നിയമനടപടി സ്വീകരിച്ചതോടെ ദേശാഭിമാനി വാരിക പത്രാധിപര്‍ കെ.പി. മോഹനന് നിര്‍വ്യാജം മാപ്പുപറഞ്ഞ് കേസില്‍ നിന്നും തലയൂരുകയായിരുന്നു. ഇത്തരത്തില്‍ ദേശാഭിമാനി പത്രവും വാരികയും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കള്ളക്കഥകള്‍ പ്രചരിപ്പിച്ച് തേജോവധം ചെയ്യുന്നത് തുടര്‍ക്കഥയായിരിക്കുകയാണ്.
ഈ പരമ്പരയിലെ അവസാനത്തേതാണ് കുമ്മനത്തിനെതിരെയുള്ള കുപ്രചാരണങ്ങള്‍. ക്ഷേത്രപരിസരത്തെ അന്യമതസ്ഥരുടെ കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞതായാണ് ദേശാഭിമാനി നുണക്കഥ പ്രചരിപ്പിച്ചത്. ദേശാഭിമാനിയുടെ നുണക്കഥ ഏറ്റുപിടിച്ച് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: