തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും സയാമീസ് ഇരട്ടകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇരുപാര്‍ട്ടികളും തമ്മില്‍ അഴിമതിയിലോ നയത്തിലോ ഒന്നും ഒരു വ്യത്യാസവുമില്ല. എല്ലാ കാര്യങ്ങളിലും ഒറ്റക്കെട്ടായ അവര്‍ക്ക് ബിജെപിയുടെ മുന്നേറ്റം മൂലം ഒരുമിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളരാഷ്ട്രീയം ബിജെപി-ബിജെപി വിരുദ്ധ ചേരികളിലായി ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും സിപിഎമ്മും കൂട്ടുകെട്ടിന് ഒരുങ്ങുകയാണ്. കേന്ദ്രത്തില്‍ ബിജെപിക്ക് തടയിടാന്‍ പ്ലീനവും കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താതെ ബിജെപിയെ തടയിടാനാകില്ലെന്ന വി.എം. സുധീരന്റെ നിലപാടും അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്നതുപോലെയാണ്. ലോകരാജ്യങ്ങളില്‍ പലേടത്തും സമ്പദ്ഘടന തകരുമ്പോള്‍ ഭാരതത്തില്‍ വളരുകയാണ്. ബിജെപി ഭരണം ആരംഭിച്ചതു മുതല്‍ ശരിയായ ദിശയില്‍ കാര്യങ്ങള്‍ പോകുന്നതിന്റെ തെളിവാണിത്. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെയും സ്വപ്നം ദേശീയതലത്തില്‍ ബിജെപി നരേന്ദ്രമോദിയിലൂടെ സാക്ഷാത്കരിച്ചു വരികയാണ്. ഏകാത്മമാനവ ദര്‍ശനമെന്ന ശക്തമായ ആദര്ശാശയങ്ങളുടെ അടിത്തറയിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. സമഗ്രമായ മാനവികതയാണ് ബിജെപി ലക്ഷ്യമിടുന്നത്.
സിപിഎമ്മും കോണ്‍ഗ്രസും ബൂര്‍ഷ്വ-ഫ്യൂഡലിസ്റ്റുകള്‍ക്ക് ഒപ്പമാണ്. ഇരുവരും ഭരണം പണക്കാര്‍ക്ക് തീറെഴുതി. അന്നത്തിനും വെള്ളത്തിനും മണ്ണിനും വേണ്ടിയുള്ള പോരാട്ടമാണ് വരുംകാലങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നത്. നെല്‍വയലുകള്‍ ചുരുങ്ങി ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കുകയാണ്. കുടിവെള്ളം വരെ മുട്ടിയിരിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞ ഹെക്ടര്‍ കണക്കിന് ഭൂമി സര്‍ക്കാരിന്റെയും കുത്തകകളുടെയും കൈവശമിരിക്കുമ്പോഴാണ് ദളിത്-വനവാസി വിഭാഗങ്ങള്‍ക്ക് മൃതദേഹം സംസ്കരിക്കാന്‍ അടുക്കളയുടെ തറ മാന്തിപ്പൊളിക്കേണ്ടി വരുന്നത്.
വനവാസി ഊരുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ച പണത്തില്‍ നിന്ന് നയാപൈസ ചെലവാക്കാത്ത ഏകസംസ്ഥാനം കേരളം മാത്രമാണ്. ഇതിലൊന്നും മുന്നണികള്‍ക്ക് ഉത്കണ്ഠയോ പ്രതിഷേധമോ ഇല്ല. പക്ഷേ ബിജെപിക്കുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നത് കാപട്യം കൊണ്ടാണ്. ഭൂപരിഷ്കരണം അതിന്റെ വ്യക്തമായ തെളിവാണ്. കോണ്‍ഗ്രസും വ്യത്യസ്തമല്ല. കേരളത്തിന്റെ അധികാരം സിപിഎം-കോണ്‍ഗ്രസ് കുത്തകയാണെന്ന ധാരണ തിരുത്തണം. പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി ബിജെപി ഇതേറ്റെടുക്കണം.
ജനുവരിയില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ നടത്തുന്ന നിയോജകമണ്ഡല പര്യടനം കേരളത്തെ ഉഴുതുമറിക്കും. തൊട്ടു പിന്നാലെ നടത്തുന്ന കേരളയാത്രയില്‍ ജനങ്ങള്ക്കായിപ്രതീക്ഷയുടെ വിത്തുകള്‍ പാകും. ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം സീറ്റുകളായി ബിജെപി കൊയ്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: