കോട്ടയം: സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സിനിമാ രംഗത്ത് ഉണ്ടായ വേതനതര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സിനിമാരംഗത്ത് ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ അവരുടെ ആഭ്യന്തരകാര്യമാണ്.
സംഘടനാതലത്തിലാണ് അത് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. 25.28 കോടി രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയിരുത്തിയിട്ടുള്ളത്. ഇതില്‍ 6 കോടി രൂപ കേന്ദ്രവിഹിതമായി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതത്തിന്റെ ഭാഗമായി 3.87 കോടി രൂപ കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന് ലഭിച്ചിട്ടുണ്ട്.
ഉയര്‍ന്ന അടിസ്ഥാന സൗകര്യങ്ങളോടെയാണ് ഇന്‍ഡോര്‍ സ്റ്റേഡീയം ഒരുങ്ങുന്നത്. 50 മീറ്റര്‍ നീളത്തില്‍ 10 ലെയിനുകളുള്ള അന്താരാഷ്ട്ര, ഒളിംപിക് നിലവാരത്തിലുള്ള നീന്തല്‍ സമുച്ചയവും ഇന്‍ഡോര്‍ സ്റ്റേഡീയം കോംപ്ലക്സിന്റെ ഭാഗമായി ഉയരും. 1100 പേര്‍ക്കുള്ള ഇരിപ്പിടവും സ്റ്റേഡിയത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: