ഇരിട്ടി: കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച തന്തോട് കൂര്ഗ്ഗ്വാലി റിവര്‍ വ്യൂ പാര്‍ക്ക് ചില സ്ഥാപിത താത്പര്യക്കാര്‍ക്ക് പണംതട്ടാനുള്ള ഒരു പദ്ധതി മാത്രമാണെന്ന് ബിജെപി ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. കമ്മിറ്റി ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു. പഴശ്ശി ജലസേചന പദ്ധതിയുടെ റിസര്വോയറിനകത്താണ് പാര്‍ക്കിനായി കണ്ടെത്തിയ സ്ഥലം കിടക്കുന്നത്. ജലസേചന വകുപ്പ് അനുമതി നല്‍കാത്ത പദ്ധതിയുടെ ഷട്ടര്‍ അടക്കുന്നതോടെ ഒരാള്‍ പൊക്കം ജലം ഉയരുന്ന ഈ പ്രദേശത്തു ഒരു പാര്‍ക്ക് കൊണ്ടുവന്നതുതന്നെ പണം തട്ടുക എന്ന ദുരുദ്ദേശത്തോടെയാണെന്ന് ആര്‍ക്കും മനസ്സിലാവും. എത്ര ജലം ഉയര്‍ത്തിയാലും വെള്ളംകയറാത്ത ഏക്കര്‍ കണക്കിന് അടിസ്ഥാന സൗകര്യങ്ങളുള്ള മനോഹര ദൃശ്യഭംഗിയുള്ള പ്രദേശങ്ങള്‍ വള്ളിയാട് പോലുള്ള സ്ഥലങ്ങളില്‍ ലഭ്യമാണെന്നിരിക്കെ ഇത്തരം ഒരു പ്രദേശം ഇതിനായി തിരഞ്ഞെടുത്തത് ജനങ്ങളില്‍ പല സംശയങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അഞ്ചുകോടിയുടെതെന്ന് പറയുന്ന ഈ ടൂറിസം പദ്ധതി ഇരിട്ടി എടക്കാനം-പഴശ്ശി പദ്ധതി റോഡു കടന്നുപോകുന്ന ഇരിട്ടി മുനിസിപ്പാലിറ്റിയില്‍പ്പെട്ട വള്ളിയാട് സോഷ്യല്‍ ഫോറസ്ട്രിയുടെ സഞ്ജീവനി വനം ഔഷധ പാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേര്‍ന്ന് നിര്‍മ്മിക്കണമെന്ന് ബിജെപി സംഘം ആവശ്യപ്പെട്ടു. ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന്, ജനറല്‍ സിക്രട്ടറി കെ.ജയപ്രകാശ്, ബിജെപി പേരാവൂര്‍ മണ്ഡലം ജനറല്‍സെക്രട്ടറി സജിത്ത് കീഴൂര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: