ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5.30ന് തന്ത്രി കണ്ഠരര് മഹേശ്വരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.ബാലമുരളി നടതുറന്ന് യോഗനിദ്രയില്‍ നിന്നും ഭഗവാനെ ഉണര്‍ത്തി നെയ്ത്തിരി ദീപം ജ്വലിപ്പിക്കും. ഇന്ന് മറ്റുപൂജകള്‍ ഉണ്ടായിരിക്കില്ല. നാളെ പുലര്‍ച്ചെ 3 ന് നടതുറന്ന് പതിവു പൂജകള്‍ക്ക് ശേഷം നെയ്യഭിഷേകമടക്കമുള്ള ചടങ്ങുകള്‍ ആരംഭിക്കും. ജനുവരി 15 നാണ് മകരവിളക്ക് മഹോത്സവം.
മകര സംക്രമസന്ധ്യയില്‍ അയ്യപ്പ വിഗ്രത്തില് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര 13 ന് ആരംഭിക്കും. മകരവിളക്ക് ഉത്സവത്തിന് നടതുറക്കുന്നതിന് മുന്നോടിയായി ശബരിമലയില്‍ ശുചീകരണവും അറ്റകുറ്റപണികളും പൂര്‍ത്തിയായി. ക്ഷേത്ര തിരുമുറ്റം കഴുകി വൃത്തിയാക്കി . സന്നിധാനത്ത് ഇന്നലെ പുതിയ പോലീസ് അയ്യപ്പന്മാര് സേവനത്തിനെത്തി.
മകരവിളക്ക് ഉത്സവത്തിന് നട തുറക്കുമ്പോഴേക്കും ആര്ലക്ഷം കണ്ടെയ്നര്‍ അരവണ ശേഖരിച്ചതായി എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. പ്രതിദിനം ഒന്നരലക്ഷം കണ്ടെയ്നര്‍ അരവണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് അരവണ പ്ലാന്റിലെ തൊഴിലാളികള്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് അരവണ നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു. പണിമുടക്കിയ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കി ദേവസ്വം ജീവനക്കാരുടെ സഹായത്തോടെ അരവണ ഉല്‍പ്പാദനം പുനരാരംഭിക്കുകയായിരുന്നു. അരവണ പ്ലാന്റിലേക്ക് കൂടുതല്‍ ജീവനക്കാരെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കോയമ്പത്തൂര്‍, പാലക്കാട് പ്രദേശങ്ങളില്‍ നിന്നായി ഇന്നലെ 120 ഓളം തൊഴിലാളികള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ടെന്നാണ് സൂചന. മകരവിളക്ക് ഉത്സവത്തിന് നടതുറക്കുമ്പോഴേക്കും 300 ഓളം തൊഴിലാളികളെ പ്രസാദ നിര്‍മ്മാണത്തിനായി എത്തിക്കാനാണ് ദേവസ്വം അധികൃതര്‍ ശ്രമിക്കുന്നത്. മകരവിളക്ക് മഹോത്സവത്തിന് ശേഷം 21 ന് ശബരിമല നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: