ന്യൂദല്‍ഹി: സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ശമ്പളം ക്രമാതീതമായി വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാനാവില്ലെന്ന് അറിയിച്ച രണ്ട് ഐഎഎസുകാരെ സസ്പെന്റ് ചെയ്ത ദല്‍ഹി സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു.
സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ ദല്‍ഹി സര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന 200 ഐഎഎസ് ഉദ്യോഗസ്ഥര്‍ ദീര്‍ഘ അവധിയില്‍ പ്രവേശിക്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ പ്രതിഷേധ സൂചകമായി ഇന്നലെ ദല്‍ഹി സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന 200 ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരു ദിവസത്തെ അവധിയില്‍ പ്രവേശിച്ചു. നിയമവിരുദ്ധമായ നടപടികള്‍ക്ക് ഉദ്യോഗസ്ഥരെ എഎപി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും ഐഎഎസ് അസോസിയേഷന് ആരോപിച്ചു.
ദല്‍ഹി-ആന്റമാന് നിക്കോബാര്‍ കേഡറുകളിലുള്ള രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെയാണ് ദല്‍ഹി സര്‍ക്കാര്‍ സസ്പെന്റ് ചെയ്തത്. സംസ്ഥാനത്തെ കോടതികളില്‍ എഎപി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത പ്രോസിക്യൂട്ടര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന ഫയലില്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറാകാതിരുന്ന സംസ്ഥാന ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. ലഫ്.ഗവര്‍ണ്ണറും കേന്ദ്രസര്‍ക്കാരും എഎപി സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ജയില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സുഭാഷ് ചന്ദ്ര, പ്രോസിക്യൂഷന് സ്പെഷ്യല്‍ സെക്രട്ടറി യശ്പാല്‍ ഗാര്‍ഗ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. എന്നാല്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ ദല്‍ഹി സര്‍ക്കാരിന് അധികാരമില്ലെന്ന നിയമം മറികടന്നാണ് നടപടി. ദല്‍ഹി സംസ്ഥാന രൂപീകരണ നിയമപ്രകാരം കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോട് കൂടി ലഫ്.ഗവര്‍ണ്ണര്‍ക്ക് മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അനുവാദമുള്ളൂ. ഇതു മറികടന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എഎപി സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കേണ്ട കാര്യമില്ലെന്ന് ലഫ്. ഗവര്‍ണ്ണര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ദല്‍ഹി സര്‍ക്കാരിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമില്ലെന്ന് അസോസിയേഷനും പ്രസ്താവിച്ചു.
എന്നാല്‍ ഐഎഎസുകാരില്ലാതെ തങ്ങള്‍ ഭരിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പ്രതികരിച്ചു. ഐഎഎസുകാര്‍ ബിജെപിയുടെ ബി ടീമായി മാറിയെന്നും കേജ്രിവാള് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: