കൊച്ചി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് സംസ്ഥാന പോലീസ് ഒരുക്കിയ സുരക്ഷയില്‍ വന്‍ വീഴ്ച. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഡോ. മോഹന്‍ ഭാഗവത് സഞ്ചരിച്ച ബുള്ളറ്റ് പ്രൂഫ് വാഹനം കേടായി. അധിക വാഹനം ഉണ്ടാകണമെന്ന നിബന്ധന പാലിക്കാതിരുന്നതിനാല്‍ പോലീസ് കാഴ്ച്ചക്കാരായി നിന്നു. ഇതോടെ ആര്‍എസ്എസ് നേതാക്കള്‍ സഞ്ചരിച്ച വാഹനത്തില്‍ സര്‍സംഘചാലകിനെ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 8.10ഓടെ നെടുമ്പാശ്ശേരി അത്താണിയില്‍ സര്‍സംഘചാലക് സഞ്ചരിച്ച വാഹനത്തിന്റെ സ്റ്റിയറിങ് സ്തംഭിക്കുകയായിരുന്നു. വിവിഐപികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് പുറമെ രണ്ട് വാഹനങ്ങള്‍ കരുതലുണ്ടവണമെന്നാണ് വ്യവസ്ഥ. അതില്ലായിരുന്നു. തുടര്‍ന്ന് അദ്ദേഹം അനുഗമിച്ച ആര്‍എസ്എസ് നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിലാണ് തുടര്‍യാത്ര ചെയ്തത്. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി. ആര്. ശശിധരന്, സഹപ്രാന്തപ്രചാരക് എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശന് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സുരക്ഷാ ചുമലയുണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണര്‍ ഇന്നലെ ജില്ലയിലുണ്ടായിരുന്നില്ല.
സിറ്റി പോലീസിന്റെ കീഴിലുള്ള ബുള്ളറ്റ് പ്രൂഫ് വാഹനം സോണിയാ ഗാന്ധിക്കും നാഗാലാന്റ് മുഖ്യമന്ത്രിക്കും വേണ്ടി ഉപയോഗിച്ചതിനാല്‍ റൂറല്‍ പോലീസിന്റെ വാഹനമാണ് സര്‍സംഘചാലകിന് ഏര്‍പ്പാടാക്കിയിരുന്നത്. സംഭവം നിസാരവത്കരിക്കാനും നീക്കം നടക്കുന്നുണ്ട്. പകരം വാഹനം ഉണ്ടായിരുന്നതായാണ് പോലീസ് അവകാശപ്പെടുന്നത്. വാഹനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചത് സുരക്ഷാ വീഴ്ചയല്ലെന്നും പകരം വാഹനമുണ്ടായിരുന്നതിനാല്‍ വിഷയമാക്കേണ്ടെന്നുമാണ് പോലീസ് നിലപാട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അന്വേഷിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് പറഞ്ഞു. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ സുരക്ഷയില്‍ പിഴവുണ്ടായതും വാര്‍ത്തയായിരുന്നു.
ചൊവ്വാഴ്ചയാണ് ഡോ.മോഹന്‍ ഭാഗവത് കൊച്ചിയിലെത്തിയത്. സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഏതാനും മാസം മുന്‍പാണ് അദ്ദേഹത്തിന് കേന്ദ്രം ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. സിഐഎസ്എഫ് കമാന്‍ഡോകളാണ് സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: