ആലപ്പുഴ: 2015 വര്‍ഷത്തില്‍ ചേര്‍ത്തല താലൂക്കിലെ വ്യാപാരസ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി നടത്തിയ പരിശോധനകളില്‍ 272 കേസുകളിലായി 10,24,000 രൂപ പിഴ ഈടാക്കി. സ്റ്റാമ്പിങ് ഫീസടക്കം 39,36,457 രൂപ സമാഹരിക്കുകയും ചെയ്തതായി ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു.
വന്‍കിട കമ്പനികള്‍ വളരെ വേഗത്തില്‍ വിറ്റഴിയുന്ന കണ്‍സ്യൂമര്‍ പാക്കുകളില്‍ തൂക്കത്തില്‍ കുറവ് ഉല്പന്നം പാക്ക് ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച് ലാഭമുണ്ടാക്കുന്നുവെന്ന പരാതിയില്‍ പരിശോധന നടത്തി കേസ് എടുത്ത് 1.2 ലക്ഷം രൂപ പിഴ ഈടാക്കി.
ലീഗല്‍ മെട്രോളജി നിയമപ്രകാരം ഉല്‍പ്പന്നത്തിന്റെ പേര്, അളവ്/തൂക്കം, പരമാവധി ചില്ലറ വില്പന വില രൂപയില്‍ (എല്ലാ നികുതികളും ഉള്‍പ്പെടെ), പാക്ക് ചെയ്ത മാസവും വര്‍ഷവും, ഉല്പന്നം പരമാവധി ഉപയോഗിക്കാവുന്ന കാലയളവ്, പാക്കറുടെ പേരും മേല്‍വിലാസവും, കണ്‍സ്യൂമര്‍ കംപ്ലയിന്റ് നല്‍കുന്നതിനുള്ള പേരും മേല്‍വിലാസവും ഫോണ്‍നമ്പരും ഇമെയില്‍ വിലാസവും പാക്കറ്റുകളില്‍ രേഖപ്പെടുത്തണം.
പാക്കേജ് കമ്മോഡിറ്റീസ് ചട്ടലംഘനത്തിന് 27 കേസുകളിലായി 5,06,000 രൂപ പിഴ ഈടാക്കി.സ്വര്‍ണ്ണാഭരണ ശാലകളിലെ പരിശോധനയില്‍ ആഭരണങ്ങളുടെ തൂക്കത്തിനൊപ്പം പരിശുദ്ധി (ക്യാരറ്റില്‍) രേഖപ്പെടുത്തി ബില്‍ നല്‍കാത്തതിനു നാലു കേസുകളിലായി 7000 രൂപ പിഴയീടാക്കി.
അളവു തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിക്കാതെ ഉപയോഗിച്ചതിനും ശരിയായ തൂക്കം കാണിക്കാത്ത ത്രാസ്സുകള്‍ ഉപയോഗിച്ചതിനും 245 കേസുകളിലായി 5,18,000 രൂപ പിഴ ഈടാക്കി. ചേര്‍ത്തല ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ യൂജിന്‍ പസില്‍ കെ.വിയുടെ നേതൃത്വത്തിലാണ് റെയ്ഡുകള്‍ നടത്തിയത്. അളവുതൂക്ക ചൂഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ചേര്‍ത്തലയില്‍ 0478 2818741 എന്ന നമ്പറിലും ആലപ്പുഴ 0477 2230647 എന്ന നമ്പറിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: