നെല്‍സണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ലങ്കയ്ക്ക് തിരിച്ചുവരവ്. ആദ്യ രണ്ടു കളികളും തോറ്റ ലങ്ക, മൂന്നാമത്തേതില്‍ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി പ്രതീക്ഷ നിലനിര്‍ത്തി. 45 പന്തില്‍ ഏഴു ഫോറും നാല് സിക്സറും സഹിതം 65 റണ്‍സെടുത്ത ഓപ്പണര്‍ ധനുഷ്ക ഗുണതിലകയുടെ ആക്രമണോത്സുകതയാണ് ലങ്കയെ ജയത്തിലേക്കു നയിച്ചത്. കളിയിലെ താരവും ഗുണതിലക. സ്കോര്‍: ന്യൂസിലന്‍ഡ് – 276/8 (50), ശ്രീലങ്ക – 277/2 (46.2).
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തി. ബ്രെണ്ടന്‍ മക്കല്ലത്തിനു പകരം ടീമിനെ നയിച്ച കെയ്ന്‍ വില്യംസണ് (59) ടോപ് സ്കോറര്‍. ടോം ലഥം (42), മിച്ചല്‍ സാന്റ്നര്‍ (38), മാര്ട്ടിന് ഗുപ്ടില്‍ (30), ഡഗ് ബ്രേസ്വെല് (30), ഹെന്റി നിക്കോള്‍സ് (20) തുടങ്ങിയവരും പിന്തുണ നല്കി. ലങ്കയ്ക്കായി നുവാന്‍ പ്രദീപ്, ദുഷ്മന്ത ചമീര, ജഫ്രി വാന്‍ഡെര്‍സെ എന്നിവര്‍ രണ്ടു വീതവും, മിലിന്ദ സിരിവര്‍ധന ഒന്നും വിക്കറ്റെടുത്തു.
മറുപടിയില്‍ ഗുണവര്‍ധനയുടെ ആക്രമണോത്സുകതയ്ക്കൊപ്പം തിലകരത്നെ ദില്ഷന് (91), ലാഹിരു തിരിമന്നെ (87 നോട്ടൗട്ട്), ദിനേഷ് ചണ്ഡിമല്‍ (27 നോട്ടൗട്ട്) എന്നിവരുടെ മികവും ലങ്കയ്ക്ക് കിവികള്‍ക്കെതിരെ ആദ്യ ജയം സമ്മാനിച്ചു.
ആദ്യ വിക്കറ്റില്‍ ഗുണരത്നെയും ദില്‍ഷനും 98 റണ്‍സും രണ്ടാമത്തേതില്‍ ദില്‍ഷനും തിരിമന്നെയും 111 റണ്‍സും ചേര്‍ത്ത് ലങ്കന്‍ ജയം അനായാസമാക്കി. പിരിയാത്ത മൂന്നാം വിക്കറ്റില്‍ തിരിമന്നെയും ചണ്ഡിമലും 68 റണ്‍സ് നേടി. നാലാം ഏകദിനം നാളെ നെല്‍സണില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: