ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്. അശ്വിന് ഒന്നാമത്. വര്‍ഷാവസാന റാങ്കിങ്ങില്‍ ബൗളര്‍മാരിലും ഓള്റൗണ്ടര്മാരിലുമാണ് അശ്വിന് പ്രഥമ സ്ഥാനത്തെത്തിയത്. 1973ല്‍ ബിഷന്‍ സിങ് ബേദി ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഈ സ്ഥാനം കൈയടക്കുന്നത്. ഈ വര്‍ഷം ഒമ്പത് ടെസ്റ്റില്‍ 62 വിക്കറ്റുകളോടെ അശ്വിന്റെ നേട്ടം. വര്‍ഷം തുടങ്ങുമ്പോള്‍ പതിനഞ്ചാമതായിരുന്നു താരം. ബാറ്റ്സ്മാന്മാരില് ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്ത് ഒന്നാമത്.
ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യക്കാരന് രവീന്ദ്ര ജഡേജ. ആറാം സ്ഥാനത്ത് ഈ ഇടംകൈയന്‍ സ്പിന്നര്‍. ഡെയ്ല്‍ സ്റ്റെയ്ന് (ദക്ഷിണാഫ്രിക്ക), സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്), യാസിര്‍ ഷാ (പാക്കിസ്ഥാന്), ജയിംസ് ആന്ഡേഴ്സന് (ഇംഗ്ലണ്ട്) എന്നിവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. ഇന്ത്യയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുള്ള ബോക്സിങ് ഡേ ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതാണ് 2009 മുതല്‍ ഒന്നാമതുണ്ടായിരുന്ന സ്റ്റെയ്ന് വിനയായത്.
ബോക്സിങ് ഡേ ടെസ്റ്റില്‍ പരിക്കു മൂലം ഇടയ്ക്കു പിന്മാറേണ്ടിയും വന്നു. ഇതോടെ രണ്ടാമതുണ്ടായിരുന്ന അശ്വിന് മുന്നിലെത്തി. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് തുടങ്ങുന്നതിന് മുന്‍പ് അശ്വിനേക്കാള്‍ നാലു പോയിന്റ് മുന്നിലായിരുന്നു സ്റ്റെയ്ന്. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തോല്‍ക്കുക കൂടി ചെയ്തതോടെ അശ്വിന് മുന്നില്‍ കയറി.
ഈ വര്‍ഷം ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളില്‍ നിത്യ സാന്നിധ്യമായിരുന്നു ആര്. അശ്വിന്. വിരാട് കോഹ്ലി ടെസ്റ്റ് നായകപദവി ഏറ്റെടുത്ത ശേഷം നടന്ന ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റ് തോറ്റ ശേഷം അടുത്ത രണ്ടിലും ജയിച്ച് പരമ്പര നേടാന്‍ സഹായിച്ചത് അശ്വിന്റെ മികവ്. ദക്ഷിണാഫ്രിക്കയെ കശക്കിയെറിഞ്ഞതും അശ്വിന്.
ലങ്കയില്‍ മൂന്നു ടെസ്റ്റില്‍ 21, ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാല് ടെസ്റ്റില്‍ 31 വിക്കറ്റുകള്‍ പിഴുതു ഈ ഓഫ് സ്പിന്നര്‍. ധോണിയുടെ ഇഷ്ടക്കാരനെങ്കിലും ഈ വര്‍ഷം വിരാടാണ് അശ്വിനെ മനോഹരമായി ഉപയോഗിച്ചത്. അശ്വിനു വേണ്ടി ആക്രമണോത്സുക ഫീല്‍ഡൊരുക്കാന്‍ എപ്പോഴും ശ്രദ്ധിച്ചു വിരാട്. നേട്ടത്തിന് വിരാടിന് നന്ദി പറയാന്‍ അശ്വിന് മറക്കാതിരുന്നതും ഇതുകൊണ്ട് തന്നെ. നേട്ടത്തില്‍ വിരാട് സ്വാധീനം ചെലുത്തിയെന്ന് അശ്വിന് പറഞ്ഞു. ബി. ചന്ദ്രശേഖര്‍, കപില്‍ ദേവ്, അനില്‍ കുംബ്ലെ തുടങ്ങിയ ഇതിഹാസങ്ങള്‍ രണ്ടാം നമ്പര്‍ വരെയെത്തിയപ്പോഴാണ് അശ്വിന്റെ ഈ നേട്ടം.
ഐസിസിയുടെ മികച്ച ക്രിക്കറ്റ് താരം, ടെസ്റ്റ് താരം എന്നീ പുരസ്കാരങ്ങള്‍ നേടിയ സ്റ്റീവന്‍ സ്മിത്ത് ഈ വര്‍ഷം നടത്തിയ മിന്നും പ്രകടനമാണ് ബാറ്റ്സ്മാന്മാരുടെ പട്ടകയില്‍ ഒന്നാമതെത്തിച്ചത്. ഒരു ദശകത്തിനിടെ ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ഓസ്ട്രേലിയക്കാരനാണ് സ്മിത്ത്. റിക്കി പോണ്ടിങ് (2005, 2006), മൈക്കിള്‍ ക്ലര്‍ക്ക് (2012) എന്നിവര്‍ മുന്‍ഗാമികള്‍. കെയ്ന്‍ വില്യംസന് (ന്യൂസിലന്‍ഡ്), ജോ റൂട്ട് (ഇംഗ്ലണ്ട്), എ.ബി. ഡിവില്ലേഴ്സ് (ദക്ഷിണാഫ്രിക്ക), ഡേവിഡ് വാര്‍ണര്‍ (ഓസ്ട്രേലിയ) എന്നിവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ ഇന്ത്യക്കാരില്ല. പതിനൊന്നിലുള്ള അജിങ്ക്യ രഹാനെ മുന്നില്‍. ബോക്സിങ് ഡേ ടെസ്റ്റുകള്‍ സമാപിച്ചതിനു പിന്നാലെയാണ് ഐസിസി റാങ്കിങ് പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: