വാഴൂര്‍: വീടിന്റെ ജനല്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ഗൃഹനാഥനെ മര്‍ദ്ദിച്ച ശേഷം വീട്ടമ്മയുടെ മൂന്നു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പുളിക്കല്‍കവല ചെല്ലിമറ്റം അത്തിത്തറയില്‍ ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് മോഷണം നടന്നത്. വീടിനു പിന്‍വശത്തുള്ള ജനലിന്റെ അഴികള്‍ അറത്തുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സംഘത്തില്‍ രണ്ടു പേര് ഉണ്ടായിരുന്നതായി ബാബു പറഞ്ഞു. മോഷ്ടാടാക്കളെ ബാബു നേരിട്ടെങ്കിലും ഇവരുടെ മര്‍ദനത്തില്‍ ബാബുവിന്റെ കാല് ഒടിഞ്ഞു. ഈ സമയം ഭാര്യയുടെ കഴുത്തില്‍ കിടന്ന മൂന്നു പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
വിവരം ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പള്ളിക്കത്തോട്, പാമ്പാടി, പൊന്‍കുന്നം സ്റ്റേഷനുകളിലെ പോലീസ് പ്രധാന പാതകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പൊന്‍കുന്നം സിഐ ആര്. ജോസ്, പള്ളിക്കത്തോട് എസ്ഐ എം.എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാലൊടിഞ്ഞ ഗൃഹനാഥനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: