കോതമംഗലം: കലോത്സവത്തിന്റെ ആറാം വേദിയായ ഹോളിഡേക്ലബ്ബില് കാണികളും മത്സരാര്‍ത്ഥികളും ചൂടില്‍ ഉരുകി. പരിപാടികള്‍ നടക്കുന്ന വേദിയിലോ ഇരിപ്പടത്തിലോ ചൂട് ശമിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തത് സദസ്സിനെ വലച്ചു. മതിയായ വെളിച്ചമോ വേണ്ടത്ര സൗകര്യങ്ങളോ ഒരുക്കാത്തത് കേരളത്തിന്റെ ക്ലാസിക് കലകോളോടുള്ള അവഹേളനമാണെന്ന് കാണികല് ആരോപിച്ചു. ഇരുമ്പുഷീറ്റിനടിയില് കൊടുചൂട് സഹിച്ച് വാടിയമുഖത്തോടെയുള്ള ക്ഷീണിതാവസ്ഥയിലും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കേണ്ട ഗതികേടിലായിരുന്നു കാണികള്‍ക്ക്. വിധികര്ത്താക്കള്ക്ക്പോലും അസ്വസ്ഥത ഉളവാക്കിയ വേദി കലോത്സവ കമ്മറ്റിയ്ക്ക് പറ്റിയ വീഴ്ചയാണെന്ന ആരോപണമുയര്‍ന്നു.
ആറാംവേദിയില് നടന്ന അനുഷ്ഠാനകലകളായ നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, കൂടിയാട്ടം എന്നിവയില്‍ കുട്ടികള്‍ ചൂടിനെ അവഗണിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടിയാട്ടത്തില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന് മൂന്ന് വിഭാഗത്തിലും സംസ്ഥാനതലത്തിലേയ്ക്ക് യോഗ്യതനേടി. ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, യുപി വിഭാഗങ്ങളില്‍ മറ്റ് സ്കൂളുകളൊന്നും മത്സരിച്ചില്ല. ഹൈസ്കൂള്‍ വിഭാഗം ശൂര്‍പ്പണഖാംഗം, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ലങ്കാദഹനം, യുപി വിഭാഗം ഭഗവത് അജ്ജുനം എന്നീ ഭാഗങ്ങളാണ് അവതരിപ്പിച്ചത്. യുപി വിഭാഗം മത്സരം നടക്കുമ്പോള്‍ സ്റ്റേജില്‍ വെളിച്ചം കുറവായിരുന്നു. ഇത് പരിപാടിയുടെ പോലിമ നഷ്ടപ്പെടുത്തി.
വിനായക് വേണുഗോപാല്‍ ചാക്യര്കൂത്തില് താരമായി. 8,9,10 ക്ലാസ്സുകള്‍ മുതല്‍ കലോത്സവ വേദിയില്‍ പാഠകം ചാക്യാര്‍കൂത്ത്, സംസ്കൃതനാടകം എന്നിവയില്‍ തുടര്‍ച്ചയായ വിജയിയാണ്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ചാക്യര്കൂത്തിലും പാഠകത്തിലും പൈങ്കുളം നാരായണചാക്യരാണ് ഗുരു.
ഒമ്പതാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. ഗുരുവായൂരും വിവിധക്ഷേത്രങ്ങളിലും കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. എളവൂര്‍ അനിലാണ് ആദ്യഗുരു. ഹൈസ്കൂള്‍തലം മുതലാണ് നാരായണചാക്യരുടെ ശിഷ്യനായി മാറിയത്. മകന്റെ കൂത്തിനോടുള്ള താല്പര്യം കണ്ടറിഞ്ഞ മാതാപിതാക്കള്‍ മകനെ ഈ പാതയിലേക്ക് തിരിച്ച് വിടുകയായിരുന്നു. അച്ഛന് വേണുഗോപാല്‍ ബിസിനസ്സുകാരനാണ്. അമ്മ വിദ്യാധിരാജാ വിദ്യാഭവന് അധ്യാപികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: