മരട്: അമ്പത് ആംപ്യൂളുകളുമായി മരട് അന്താരാഷ്ട്ര മാര്‍ക്കറ്റിന് സമീപം ജൂബിലി റോഡില്‍ വെച്ച് യുവാവ് പോലീസ് പിടിയിലായി. ഇടക്കൊച്ചി പാലേക്കാട്ട് വീട്ടില്‍ പോള്‍ റിബെല്ലോയുടെ മകന് ജോണ്‍ ട്വിന്‍സണ്‍ (26) ആണ് പിടിയിലായത്. ഏതാനും ദിവസങ്ങളായി പോലീസ് കമ്മീഷണറുടെ സിറ്റി സ്നൈപ്പേഴ്സിന്റെ നിരീക്ഷണ വലയത്തിലായിരുന്നു പ്രതി. ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇയാള്‍ ഇന്നലെ വൈകിട്ട് 4 മണിയോടെ മരട് അന്താരാഷ്ട്ര മാര്‍ക്കറ്റിന്റെ മെയിന്‍ ഗെയ്റ്റിനു സമീപം ആംപ്യൂള്‍ കൈമാറാനെത്തിയപ്പോള്‍ എഎസ്ഐ മധുസൂധനന് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുകയും ഉടന്‍ തൃപ്പൂണിത്തുറ, പനങ്ങാട് സ്റ്റേഷനുകളില്‍ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. മാര്‍ക്കറ്റ് റോഡില്‍ നിന്നും ജൂബിലി റോഡ് വഴി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ തൃപ്പൂണിത്തുറ സിഐ ബൈജു പൗലോസ്, പനങ്ങാട് എസ്ഐ പ്രജീഷ്, എഎസ്ഐമാരായ സജിത്, അശോക് കുമാര്‍, സുരേഷ്, സിപിഒമാരായ ജോസി, മാത്യു, ബിനു, സജിത് പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി. മരട് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഇതിന് മുമ്പ് പല തവണ പ്രതി വില്പന നടത്തിയതായി പോലീസ് പറയുന്നു. ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദധാരിയും, എയര്‍സെല്‍ ജീവനക്കാരനുമാണ് പ്രതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: