കോതമംഗലം: മാര്‍ ബസേലിയോസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്ഐയുടേയും ക്വട്ടേഷന്‍സംഘത്തിന്റെയും പോലീസിന്റെയും ക്രൂര മര്‍ദ്ദനം. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. എസ്എഫ്ഐയുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ സി.ആര്.രഞ്ചിത്, ശരത്ചന്ദ്രന് എന്നിവരെ കളമ്മശേരി മെഡിക്കല്‍ കോളേജിലും പോലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ നിഖില്‍.കെ.യു, എം.എസ്.ഹരികൃഷ്ണന് എന്നിവരെ കോതമംഗലം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുന്‍ നഗരസഭ കൗണ്‍സില്‍ പ്രതിപക്ഷനേതാവിന്റെ മകന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകരും ക്വട്ടേഷന്‍ സംഘവും ചേര്‍ന്നാണ് കോളേജില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിനികളടക്കമുള്ളവരെ കോളേജില്‍ പ്രവേശിപ്പിക്കാതെ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്ന എസ്എഫ്ഐ നേതൃത്വത്തിന്റെ നടപടികള്‍ എബിവിപി പ്രവര്‍ത്തകരടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.
കോളേജില്‍ സ്ഥിരം സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നിരവധിതവണ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇടപെടാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷം സ്ഥിരമായി അരങ്ങേറുന്നത്.
ഇന്നലെ അക്രമത്തിനിടെ സ്ഥലത്തെത്തിയ എസ്ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഘര്‍ഷവുമായി ബന്ധമില്ലാത്ത രണ്ട് വിദ്യാര്‍ത്ഥികളെ ജീപ്പില്‍ ബലമായി കയറ്റി സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്എഫ്ഐക്കെതിരെയും പോലീസുകാര്‍ക്കും എതിരെ നടപടിയെടുക്കണമെന്ന് കോളേജ് അധികൃതരും എബിവിപി, ബിഎംഎസ്, ബിജെപി എന്നീ സംഘടനകളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: