ഇരിട്ടി: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കുന്നോത്ത് കേളന് പീടിക ഉദയഗിരി കൂമന്തോട് മട്ടിണി വള്ളിത്തോട് റോഡിന്റെ നവീകരണത്തിന് 11 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.സണ്ണി ജോസഫ് എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഏറെയായി ഈ റോഡു തകര്‍ന്നു കിടക്കുകയാണ്. മുന്‍പ് ടെണ്ടര്‍ ചെയ്യപ്പെടുകയും പ്രവര്‍ത്തി തുടങ്ങുകയും ചെയ്തെങ്കിലും റോഡ് പണി പാതിവഴിയില്‍ ഉപക്ഷിച്ചു ഇതിന്റെ കരാര്‍ പ്രവര്‍ത്തി ഏറ്റെടുത്തിരുന്ന ആള് സ്ഥലം വിടുകയായിരുന്നു. അതോടെ ഈ റോഡ് ഉപയോഗിച്ചിരുന്നനൂറുകണക്കിന് ജനങ്ങള്‍ ദുരിതത്തിലായിരുന്നു. മുന്‍പ് റോഡ് പണി കരാര്‍ എടുത്തിരുന്നയാല് പലസ്ഥലങ്ങളിലും റോഡ് കിളച്ചു മറിച്ചത് കാരണം കാല് നട യാത്രപോലും ദുഷ്കരമാവുകയും ഉയരത്തില്‍ കിടന്നിരുന്ന പല വീടുകളും അപകടക്കെണിയില്‍ ആവുകയും ചെയ്തു. വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നിരവധി സമരങ്ങളാണ് ഇതോടെ ഈ റോഡു പുനര്‍നിര്‍മ്മിക്കുവാനായി നടത്തി വന്നിരുന്നത്. റോഡ് നിര്‍മ്മാണത്തിനായി പതിനൊന്ന് കോടിയുടെ ഭരണാനുമതി ലഭിച്ചതോടെ എത്രയും പെട്ടെന്ന് ഇതിന്റെ പുനര്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കാനാവും എന്ന് കരുതുന്നതായി എം എല്‍ എ അറിയിച്ചു. റോഡിന്റെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കാലതാമസമില്ലാതെ തന്നെ റോഡു നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: