കോളയാട്: മേനച്ചൊടിയില്‍ എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ഗുരുമന്ദിരത്തിന് നേരെ സിപിഎം അക്രമം. ഗുരുമഠത്തിന്റെ ചുമരില്‍ ഡിവൈഎഫ്ഐ, സിപിഎം എന്ന് എഴുതി വെക്കുകയും അരിവാള്‍ ചുറ്റികയുടെ ചിത്രം വരച്ചുവെക്കുകയും ചെയ്ത സംഘം രണ്ട് ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ന്യൂ ഇയര്‍, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി മേനച്ചൊടിയില്‍ ഏകദേശം 200 മീറ്ററോളം ദൂരത്തില്‍ റോഡില്‍ ഡിവൈഎഫ്ഐ, സിപിഎം സംഘം ചായം പൂശിയിരുന്നു. ഇതിനിടയിലാണ് 2068-ാം നമ്പര്‍ എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലുള്ള ഗുരുമന്ദിരം സ്ഥിതി ചെയ്യുന്നത്. ഈ സംഘം തന്നെയാണ് ഗുരുമന്ദിരത്തിന് നേരെ അക്രമം നടത്തുകയും ചുമരുകളിലും മറ്റും എഴുതി വെക്കുകയും ചെയ്തത്. റോഡില്‍ സിപിഎം സംഘം ചായം പൂശുമ്പോള്‍ ചിലര്‍ പേരാവൂര്‍ പോലീസില്‍ വിളിച്ചറിയിച്ചിരുന്നുവെങ്കിലും പോലീസ് യഥാസമയത്ത് എത്താഞ്ഞതിനാലാണ് ഗുരുദേവ മന്ദിരത്തിന് നേരെ അക്രമം നടന്നത്. ഈ മേഖലയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി സിപിഎം ക്രിമിനല്‍ സംഘം അഴിഞ്ഞാടുകയാണ്. ഹോട്ടല്‍ ജീവനക്കാരനായ പുലിക്കൂട്ടില്‍ പ്രദീപന് തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു ഗുരുദേവ മന്ദിരത്തിന് നേരെ അക്രമം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് മേനച്ചൊടി എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ കൂട്ട പ്രാര്‍ത്ഥനയും പ്രതിഷേധയോഗവും നടന്നു. വനിതാ സംഘം, എസ്എന്‍ഡിപി യോഗം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കൂട്ടപ്രാര്‍ത്ഥനയും പ്രതിഷേധ യോഗവും നടന്നത്. കൂട്ട പ്രാര്‍ത്ഥനക്ക് ശാഖായോഗം പ്രസിഡണ്ട് ഈശ്വര ചന്ദ്ര വിദ്യാസാഗര്‍, സെക്രട്ടറി എന്‍.ജനാര്ദ്ദനന് മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് പി.എ.ഗോപാലന്, യൂണിയന് കമ്മറ്റിയംഗം എന്‍.കുഞ്ഞിക്കണ്ണന്, വനിതാസംഘം പ്രസിഡണ്ട് പ്രസീത, സുമതി ഗോപാലന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
സംഭവസ്ഥലം ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മോഹനന് മാനന്തേരി, യു.ഇന്ദിര, ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, ഹിന്ദു ഐക്യവേദി സംസ്ഥാന കമ്മറ്റിയംഗം ഹരികൃഷ്ണന് ആലച്ചേരി, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.കുഞ്ഞിക്കണ്ണന്, സെക്രട്ടറി സി.സദാനന്ദന്, എസ്എന്‍ഡിപി ഇരിട്ടി യൂണിയന് പ്രസിഡണ്ട് അജി, യോഗം കൗണ്‍സിലര്‍ യശോധരന്, സെക്രട്ടറി ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന് മാനന്ദേരി, ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് കാണിക്കുന്ന മൃദുസമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: