കണ്ണൂര്‍: താവക്കര ബിഒടി ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്ന ബസ്സുകള്‍ക്കുള്ള ഫീസ് വര്‍ധനവ് ഇന്ന് മുതല്‍ നടപ്പാകില്ല. 45 ദിവസത്തിനുള്ളില്‍ പ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഉപസമിതിയെ നിയോഗിക്കാന്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഫീസ് വര്‍ധനവ് നടപ്പിലാക്കുകയുള്ളൂ. 30 രൂപയില്‍ നിന്നും സര്‍വീസ് ടാക്സ് ഉള്‍പ്പെടെ 46 രൂപയാക്കി ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് തല്ക്കാലം മരവിപ്പിച്ചിട്ടുള്ളത്. ഫീസ് വര്‍ധനവ് നടരപ്പിലാക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഈ ഉപസമിതി. മൂന്നു വര്‍ഷം കൂടുമ്പോള്‍ പ്രവേശന ഫീസ് പുതുക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ബസ് സ്റ്റാന്റ് നിര്‍മാതാക്കളായ കെ.കെ. ബില്‍ഡേഴ്സ് ഫീസ് വര്‍ധന പ്രഖ്യാപിച്ചത്. ഉദ്ഘാടന സമയത്ത് 25 രൂപയാണ് പ്രതിദിന ഫീസായി ഈടാക്കിയിരുന്നത്. നാലു വര്‍ഷത്തിന് ശേഷം ഇത് 25 ശതമാനം വര്‍ധിപ്പിച്ച് 30 രൂപയാക്കുകയായിരുന്നു. മൂന്നുവര്‍ഷം കൂടുമ്പോഴുള്ള വര്‍ധനവ് ബസ്സുടമകളുടെ അഭ്യര്‍ത്ഥന പ്രകാരം ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു. ഇപ്പോഴത്തെ ഫീസ് വര്‍ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ ബസ്സുടമസ്ഥ സംഘടനകള്‍ രംഗത്ത് വരികയും ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ്സുകള്‍ പ്രവേശിക്കുന്നത് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: