ഗണേഷ് മോഹന്‍
കണ്ണൂര്‍: ഇന്ന് 2016 ജനവരി 1. പോയ വര്‍ഷത്തെ ഒരുപാട് ഓര്‍മ്മകള്‍ ബാക്കിയാക്കി പുതിയൊരു വര്‍ഷം കടന്നു വരുമ്പോള്‍ കണ്ണൂരുകാര് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളോടെയുമാണ് ഈ പുതുവര്‍ഷത്തേയും കാണുന്നത്. കഴിഞ്ഞുപോയ വര്‍ഷം പൂര്‍ത്തിയാകാത്ത കണ്ണൂരുകാരുടെ ആകാശസ്വപ്നം പൂവണിയുമെന്നു തുടങ്ങി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ജില്ലക്ക് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്ന അമൃത് പദ്ധതിയുള്‍പ്പെടെയുളള പദ്ധതികളുടെ പ്രയോജനം ഈ വര്‍ഷം കണ്ണൂരിന്റെ വികസന പന്ഥാവില്‍ പുതിയൊരധ്യായം കുറിക്കുമെന്ന ശുഭപ്രതീക്ഷകളോടെയാണ് കണ്ണൂരുകാര് ഈ സുദിനത്തെ വരവേല്‍ക്കുന്നത്. എന്നും കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ പേരില്‍ കണ്ണൂരിലുണ്ടായിട്ടുളള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ സിപിഎമ്മുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് പുതുവര്‍ഷ പുലരിക്ക് രണ്ട് ദിവസം മുമ്പ് നടത്തിയ പ്രഖ്യാപനത്തോട് കണ്ണൂരിനെ കലാപഭൂമിയാക്കുന്ന സപിഎം നേതൃത്വം എങ്ങനെ പ്രതികരിക്കുന്നു എന്ന് ശ്രദ്ധാപൂര്‍വ്വം വിക്ഷിക്കുകയാണ് ഇന്നാട്ടുകാര്. എല്ലാ കാലത്തും വീട്ടുവിഴ്ചകള്ക്ക് തയ്യാറായിട്ടുളള സംഘ പ്രസ്ഥാനങ്ങളുടെ പുതിയ നീക്കവും പുതുവര്‍ഷത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതായി.
നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവള ഭൂമിയില്‍ നിന്നും ഈ മാസം തന്നെ പരീക്ഷണപ്പറക്കല്‍ നടക്കുമെന്നത് കണ്ണൂരുകാരുടേ സ്വപ്ന സാക്ഷാത്ക്കാരമാവും. 510 വര്‍ഷം പഴക്കമുളള കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയുടെ പരിസരത്തു നിന്നും മുപ്പത്തി അഞ്ചായിരത്തിലധികം പീരങ്കിയുണ്ടകള്‍ കണ്ടെടുത്തതുള്‍പ്പെടെ സംഭവ ബഹുലമായ ഒരു വര്‍ഷമാണ് കടന്നു പോയത്. രാഷ്ട്രീയ സംഘര്‍ഷങ്ങല്‍ക്ക് പേരു കേട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം ആരംഭിക്കമ്പോള്‍ തൊട്ട് സിപിഎം ഏകപക്ഷീയമായി നിരവധി അക്രമങ്ങളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടത്തിയത്. നിരവധി സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. പല സംഘ പ്രവര്‍ത്തകരും അക്രമങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ഇന്നും ദുരിതംപേറി കിടക്കയില്‍ കഴിയുകയാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പോയ വര്‍ഷവും മൂന്നോളം പേര് മരണപ്പെടുകയുണ്ടായി. കൂടാതെ സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ചൊക്ലിക്കടുത്ത് വെച്ച് ബോംബ് നിര്‍മ്മാണത്തിനിടയില്‍ രണ്ട് യുവാക്കല്‍ കൊല്ലുപ്പെട്ടതും ധര്‍മ്മടത്ത് സിപിഎം കേന്ദ്രത്തില്‍ സൂക്ഷിച്ച ബോംബ് പൊട്ടി കോണ്‍ഗ്രസ് പ്രവര്ത്തകന് മരണപ്പെട്ടതും പോയ വര്‍ഷത്തിലെ മാര്‍ക്സിസ്റ്റ് ക്രൂരതയുടെ നടുക്കുന്ന ഓര്‍മ്മകളായി. കണ്ണൂരില്‍ നിന്നും ലോക്സഭയിലേക്ക് ആംഗ്ലോ ഇന്‍ഡ്യന്‍ പ്രതിനിധിയായി റിച്ചാര്‍ഡ് ഹേ എംപി തെരഞ്ഞടുക്കപ്പെട്ടതും രാജ്യസഭയിലേക്ക് സിപിഎം പ്രസതിനിധിയായി കെ.കെ.രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതും പോയ വര്‍ഷത്തിലാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്കും തലശ്ശേരി നഗരസഭയിലേക്കും കൊലക്കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന രണ്ട് സിപിഎം നേതാക്കളെ മത്സരിപ്പിച്ച് സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനത്ത് പ്രതിഷ്ഠിച്ചത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചു. തലശ്ശേരി നഗരസഭക്കും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനും തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ഇന്നും നാഥനില്ലാത്ത അവസ്ഥയാണ്. സിപിഎം പോഷക സംഘടനയായ ബാലസംഘം ശ്രീകൃഷ്ണജയന്തി നാളില്‍ ഘോഷയാത്ര നടത്തി തളിപ്പറമ്പ് കൂവേരിയില്‍ ശ്രീ നാരായണ ഗുരുദേവനെ കുരിശില്‍ തറച്ച പ്ലോട്ട് അവതരിപ്പിച്ച് കേരളീയ നവോത്ഥാന നായകനെ അപമാനിച്ചത് ഏറെ ചര്ച്ചകള്ക്കുും വിവാദത്തിനും വഴിവെച്ചതും പോയ വര്‍ഷത്തിലെ മറക്കാനാവാത്ത എടാണ്. കതിരൂരിലെ ആര്‍എസ്എസ് നേതാവായിരുന്ന മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്തതും നേതാക്കളുള്‍പ്പെടെ നിരവധി സിപിഎമ്മുകാര്‍ പ്രതിപ്പട്ടികയില്‍ ഇടം നേടിയതും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതും തളിപ്പറമ്പില്‍ ടാഗോര്‍ വിദ്യാനികേതന്‍ സ്കൂള്‍ പ്രധാനാധ്യാപകന്റെ ആത്മഹത്യയും പ്രസ്തുത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് സിപിഎം നേതാവും തളിപ്പറമ്പ് എംഎഎല്യുമായ ജെയിംസ് മാത്യു ജയിലിലടക്കപ്പെട്ടതും പോയ വര്‍ഷം വാര്‍ത്തകളില്‍ ഇടം നേടുകയുണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ ആയുധശേഖരങ്ങള്‍ കണ്ടെത്തുകയുണ്ടായി. പേരാവൂര്‍ ചെക്യേരി ക്രഷര്‍ യൂണിറ്റില്‍ നടന്ന മാവോയിസ്റ്റ് അക്രമം സംസ്ഥാന തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.
കായികരംഗത്ത് ദേശീയ ഗെയിംസിലെ ബാസ്ക്കറ്റ് ബോള്‍, ഗുസ്തി മത്സരങ്ങള്‍ക്ക് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയായതും ദേശീയ ശ്രദ്ധ നേടിയതും പോയ വര്‍ഷത്തിന്റെ പ്രത്യേകതയാണ്. ഏഷ്യന്‍ അത്ലറ്റിക് മീറ്റിന്റെ എണ്ണൂറ് മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടി ഇരിട്ടി സ്വദേശി ടിന്റു ലൂക്കോ സ്വര്‍ണ്ണം നേടിയതും കണ്ണൂരിലെ കായിക ലോകത്തിന് അഭിമാനിക്കുന്നതായി. കണ്ണൂര്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളുടെ ഗണത്തിലേക്കുയര്ന്നതും നാല് നഗരസഭകള്‍ ജില്ലയില്‍ പുതുതായി രൂപം കൊണ്ടതും 2015 ലാണ്.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ആകമാനം നടപ്പാക്കിവരുന്ന അമൃത് പദ്ധതിയില്‍ കണ്ണൂര്‍ കോര്‍പ്പറേഷനെ ഉള്‍പ്പെടുത്തിയതോടെ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് വഴി തുറന്നു. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ക്കാണ് ഇതോടെ വഴി തുറന്നിരിക്കുന്നത്. കോര്പ്പറേഷന് പരിധിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു മാത്രം അറുപതു കോടിയോളം രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പദ്ധതി വഴി ലഭ്യമാവും. മാത്രമല്ല ജില്ലയിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിനെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രാമ സദക് യോജന പദ്ധതിയില്‍ കണ്ണൂര്‍ എംപി തെരഞ്ഞെടുത്ത് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ദേശീയ ജലപാതയില്‍ വളപട്ടണം പുഴയെ ഉള്‍പ്പെടുത്തിയതും കോട്ടക്കുന്ന്-കോഴിക്കോട് ജലപാത കാസര്‍ഗോഡ് വരെ നീട്ടുമെന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനവും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സബ് വേയുള്പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ആരംഭിച്ചുവെന്നതും പോയ വര്‍ഷം കണ്ണൂരിന് ഏറെ പ്രതീക്ഷ നല്‍കുന്നതായി. എന്നാല്‍ വര്‍ഷങ്ങളായി കണ്ണൂര്‍ നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പല സര്‍വ്വേകള്‍ ഉള്‍പ്പെടെ നടത്തിയെങ്കിലും പോയ വര്‍ഷവും ജില്ലാ സംസ്ഥാനഭരണകൂടങ്ങള്ക്കോ ജനപ്രതിനിധികള്‍ക്കോ കാര്യമായ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നത് നിരാശ നല്‍കുന്നതായി. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച ഗ്രീന്‍ ഫീല്‍ഡ് റോഡും സമാനമായ പന്ത്രണ്ടോളം റോഡുകളുടെ വികസനവും വിമാനത്താവളത്തില്‍ നിന്ന് പരീക്ഷണ പറക്കലുള്‍പ്പെടെ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും എങ്ങുമെത്തിയില്ലായെന്നതും നിരാശ നല്‍കുന്നതായി. വര്‍ഷങ്ങളായി കണ്ണൂരുകാരുടെ ആവശ്യമായ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്ന ആവശ്യം പോയ വര്‍ഷവും യാഥാര്‍ത്ഥ്യമായില്ല..
കണ്ടലിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കല്ലേന്‍ പൊക്കുടന് ഉള്‍പ്പെടെയുളള നിരവധി പ്രമുഖരുടെ നഷ്ടം പോയ വര്‍ഷം ജില്ലയ്ക്ക് താങ്ങാനാവുന്നതിനപ്പുറമായി. കെല്‍ട്രോണ്‍ സ്ഥാപകന്‍ കെ.പി.പി.നമ്പ്യാര്‍, പ്രശസ്ത വാഗ്മിയും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന കുട്ടമത്ത് ശ്രീധരന് തുടങ്ങിയവര്‍ വേര്‍പിരിഞ്ഞ പ്രശസ്തരില്‍ ഉള്‍പ്പെടും. കണ്ണൂര്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികള്‍ ബലാബലത്തിലെത്തുകയും കോണ്‍ഗ്രസ് വിമതന്റെ നിലപാടും ചരിത്രത്തിലാദ്യമായി കണ്ണൂര്‍ നഗരഭരണം ഇടതിന്റെ കൈകളിലെത്തിയതും ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല മുന്നേറ്റം നടത്താന്‍ സാധിച്ചതും പോയ വര്‍ഷത്തില്‍ എന്നെന്നും ഓര്‍മ്മിക്കത്തക്ക സംഭവങ്ങളാണ്. ഇത്തരത്തില്‍ സംഭവ ബഹുലമായ ഒരു വര്‍ഷമാണ് കടന്നു പോയത്. ആകാംക്ഷയും ആശങ്കകളും മുന്നിലുണ്ടെങ്കിലും ഏറെ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ നാം ഓരോരുത്തര്‍ക്കും നോക്കിക്കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: