തിരുവനന്തപുരം: സമഭാവനയുടെ ശ്രീനാരായണ ഗുരുദേവചൈതന്യം നിറഞ്ഞു നില്ക്കുന്ന ശിവഗിരിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ നടത്തിയ വിദ്വേഷ പ്രസംഗത്തോട് വ്യാപക പ്രതിഷേധം. ഗുരുദേവന് നിശ്ചയിച്ച് തുടക്കമിട്ട ശിവഗിരി തീര്‍ത്ഥാടനത്തിന് രാഷ്ട്രീയ ഭേദമില്ലാതെ സര്‍വ്വരും പങ്കെടുക്കുന്നുണ്ട്. പ്രസംഗകരായി രാഷ്ട്രീയ നേതാക്കളും എത്താറുണ്ട്. എന്നാല്‍ പ്രസംഗകരാരും തന്റെ രാഷ്ട്രീയം പ്രസംഗത്തില്‍ കലര്‍ത്താറില്ല. പക്ഷേ സോണിയ തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയത് തനി കോണ്‍ഗ്രസ് പ്രസംഗമായി. മാത്രമല്ല ഗുരുദേവന് തുടങ്ങിയ ശ്രീനാരായണ ധര്മ്മപരിപാലനയോഗത്തെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു.
ശ്രീനാരായണ ഗുരുദേവന് മതേതര പ്രവര്‍ത്തനമാണ് നടത്തിയതെന്ന ആക്ഷേപവും ചൊരിഞ്ഞു. ഗുരുദേവ ദര്‍ശനങ്ങളെക്കുറിച്ചോ എസ്എന്‍ഡിപി യോഗത്തെക്കുറിച്ചോ തനിക്കൊരു ജ്ഞാനവുമില്ലെന്ന് സോണിയാഗാന്ധി തെളിയിച്ചു. ആരോ കുറിച്ചുനല്‍കിയ തെറ്റായ വിവരങ്ങള്‍ വലിയൊരു സദസ്സിനു മുന്നില്‍ വായിച്ച് സ്വയം ചെറുതായ കോണ്‍ഗ്രസ് ദേശീയാധ്യക്ഷ ഗുരുദേവ സമാധിയെ അപമാനിച്ചുവെന്നാണ് ജനവികാരം. സോണിയയുടെ പ്രസംഗത്തില്‍ എസ്എന്‍ഡിപി യോഗവും ബിജെപിയും ശക്തിയായ ഭാഷയില്‍ അമര്‍ഷം രേഖപ്പെടുത്തി.
വര്‍ഗ്ഗീയ കക്ഷികള്‍ ശ്രീനാരായണ ഗുരുദേവനെ സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് പവിത്ര ഭൂമിയില്ആരോപിക്കാന് അവിവേകം കാണിച്ച സോണിയ, ആ കക്ഷികള്‍ ഏതാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാട്ടിയതുമില്ല. ഇതോടെ എസ്എന്‍ഡിപി യോഗത്തെയാണോ വര്‍ഗ്ഗീയ ശക്തിയെന്ന് വ്യക്തമാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെങ്കിലും തയ്യാറാകണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഏതായാലും സോണിയയുടെ പ്രസംഗം കോണ്ഗ്രസ്സുകാരെത്തന്നെയും വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ‘വര്‍ഗ്ഗീയ ശക്തികള്‍ ശ്രീനാരായണ ഗുരുദേവനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ഇത് കൊടും വഞ്ചനയാണ്. രാജ്യത്തെ ജനങ്ങളെ പല തട്ടുകളിലാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. അതിലൂടെ രാഷ്ട്രീയ ശക്തി ആര്‍ജ്ജിക്കലാണ് അവരുടെ ലക്ഷ്യം’ എന്നൊക്കെ പറയാന്‍ ശിവഗിരി വേദി ഉപയോഗിച്ച സോണിയയ്ക്കെതിരേ സാമൂഹ്യ സാംസ്കാരിക വിമര്‍ശകര്‍ മൗനം പാലിക്കുന്നതിലും ജനങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
ഇത് ഗുരുസമാധി സ്ഥലം മലിനമാക്കിയതിന് സമമാണെന്ന അഭിപ്രായം പ്രസംഗം നടക്കുമ്പോള്‍ തന്നെ തീര്‍ത്ഥാടകരില്‍ നിന്ന് ഉയരുകയുണ്ടായി. എന്നാല്‍, കോണ്‍ഗ്രസ് വിമര്‍ശകരോ ഇടതുപക്ഷ കക്ഷികളോ നേതാക്കളോ പ്രതികരിക്കാത്തതും ശ്രീനാരായണ വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ശിവഗിരിയെ മലിനപ്പെടുത്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പരിപാവനമായ ശിവഗിരിയെ മലിനപ്പെടുത്തിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശിവഗിരിയെ കോണ്‍ഗ്രസ് പ്രചാരണ വേദിയാക്കിയതായും വെള്ളാപ്പള്ളി ആരോപിച്ചു. കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എസ്എന്‍ഡിപിയെന്നും തങ്ങള്‍ ആരുമായൊക്കെ സഹകരിക്കണമെന്ന് തീരുമാനിക്കുന്നത് സോണിയ അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിക്കൊടുത്തത് നോക്കി വായിക്കാനല്ലാതെ എസ്എന്‍ഡിപിയെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുദേവന്റെയും തീര്‍ത്ഥാടനത്തിന്റെയും
മഹത്വം സോണിയയ്ക്ക് അറിയില്ല
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെയും ശിവഗിരി തീര്‍ഥാടനത്തിന്റെയും മഹത്വം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയ്ക്ക് അറിയില്ലെന്നതിന്റെ തെളിവാണ് ശിവഗിരിയില്‍ അവര്‍ നടത്തിയ പ്രസംഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ ഭിന്നപ്പിക്കാന്‍ എക്കാലവും ശ്രമിച്ചുവന്നത് കോണ്‍ഗ്രസാണ്. രാജ്യത്തെ വിഭജിച്ച് അധികാരം കൈക്കലാക്കിയ കോണ്‍ഗ്രസിന്റെ ചരിത്രം പഠിച്ചിരുന്നുവെങ്കില്‍ സോണിയ അബദ്ധം വിളമ്പില്ലായിരുന്നു. തൊട്ടുകൂടായ്മയും ഉച്ചനീചത്വങ്ങളും ഇപ്പോഴും നിലനില്ക്കുന്നു എന്ന സോണിയയുടെ കണ്ടെത്തല്‍ സ്വന്തം കക്ഷിയുടെ നയഭരണപരാജയം കൊണ്ടാണെന്ന സാമാന്യബോധമെങ്കിലും ഉണ്ടാകേണ്ടതാണെന്നും കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ പറഞ്ഞു.
ഗുരുദേവനെയും ശിവഗിരിയെയും രാഷ്ട്രീയവത്കരിക്കുന്നത് കോണ്‍ഗ്രസിന് ഭൂഷണമല്ല. ശ്രീനാരായണഭക്തര്‍ എല്ലാവരും കോണ്‍ഗ്രസിന് ജയ് വിളിക്കുന്നവരാകണമെന്ന പിടിവാശി കോണ്‍ഗ്രസ് പാര്‍ട്ടിയും സോണിയയും ഉപേക്ഷിക്കണം. തീര്‍ഥാടനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുക എന്നതിലുപരി കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രചാരണവേദിയാക്കി ശിവഗിരിയെ മാറ്റുക എന്നതായിരുന്നു സോണിയയുടെ സന്ദര്‍ശന ഉദ്ദേശ്യം. കേരളരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പരാജയഭീതി മൂലമാണ് ഗുരുധര്‍മ്മ പ്രചാരകരാരും രാഷ്ട്രീയപ്രവര്‍ത്തനം നടത്തരുതെന്ന് സോണിയ അഭിപ്രായപ്പെട്ടത്.
അധികാരം നേടാനായി കോണ്‍ഗ്രസ് ശ്രീനാരായണീയരെ ഇതുവരെ വോട്ടു ബാങ്കാക്കി ഉപയോഗിക്കുകയായിരുന്നു. ഈ തന്ത്രം ഇനി വിലപ്പോകില്ലെന്ന് മനസ്സിലാക്കിയിട്ടാണ് ശിവഗിരി തീര്‍ഥാടനത്തിനെത്തിയ സോണിയയെക്കൊണ്ട് കെപിസിസി നേതാക്കള്‍ രാഷ്ട്രീയം പ്രസംഗിപ്പിച്ചതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: