കൊൽക്കത്ത: നാലു ദിവസത്തെ സിപിഎം പ്ലീനം സമാപിച്ചപ്പോൾ അടവിൽ കോൺഗ്രസുമായി സഖ്യത്തിനു പച്ചക്കൊടി. മറ്റു പല കാര്യങ്ങളും സാങ്കേതികമായി ചർച്ച ചെയ്തെങ്കിലും ഗൗരവമായി എടുത്തത് ഈ തീരുമാനം മാത്രം- ബംഗാളിൽ മമതയെ നേരിടാൻ കോൺഗ്രസുമായി സഖ്യം. കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി ധാരണ. രണ്ടും ഔദ്യോഗികമല്ലാത്തതിനാൽ രാഷ്ട്രീയ അടവെന്നു വിളിപ്പേര്.
കോൺഗ്രസുമായി ചേർന്നാലേ അടിത്തറ തകർന്ന പാർട്ടിക്ക് ഇനി പിടിച്ചു നിൽക്കാനാവൂ എന്നാണ് പ്ലീനത്തിന്റെ വിലയിരുത്തൽ. പരസ്യമായ സഖ്യത്തിനു പകരം അടവുനയത്തിന്റെ മറവിൽ രഹസ്യബന്ധത്തിനാണ് തീരുമാനം. പാർട്ടി താൽക്കാലിക നേട്ടത്തിനു കൈക്കൊള്ളുന്ന നയപരമല്ലാത്ത നിലപാടാണ് പാർട്ടി ഭാഷയിലെ അടവു നയം.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്റെ സമാപന പ്രസംഗത്തിൽ പറഞ്ഞതും ഇക്കാര്യം തന്നെയാണ്. പരസ്യമായ സഖ്യമുണ്ടാക്കണമെന്ന ആവശ്യം തള്ളിയ യെച്ചൂരി വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട അടവുനയമാണ് തുടർന്നും ബാധകമെന്നും പ്രഖ്യാപിച്ചു. പരസ്യമായ സഖ്യത്തിനു മാത്രമേ വിലക്കുള്ളുവെന്നും അതത് സംസ്ഥാനങ്ങളിൽ അടവു നയമെന്ന പേരിൽ രഹസ്യസഖ്യമാകാമെന്നുമാണ് യെച്ചൂരിയുടെ വാക്കുകളുടെ അർഥം.
കാൽനൂറ്റാണ്ടിലേറെ പശ്ചിമബംഗാൾ ഭരിച്ച ഇടതിന് അവിടം നഷ്ടപ്പെട്ടു. ഇനി മുന്നണിക്ക് ഒറ്റയ്ക്ക് അവിടെ അധികാരം പിടിക്കാൻ കഴിയില്ല. ഇതിന് ആരുമായെങ്കിലും ബന്ധം വേണം. അതിന് കോൺഗ്രസുമായി ചേരുകയേയുള്ളു വഴി. ബംഗാളിൽ നിന്നുള്ള നേതാവു മാത്രമല്ല, മുൻജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുവരെ പല പ്രമുഖരും പ്ലീനത്തിൽ പറഞ്ഞുവച്ചത് അതായിരുന്നു. ഈ നിലപാടിന് പ്ലീനം അംഗീകാരം നൽകുയും ചെയ്തു.
പ്ലീനത്തിൽ കേരളത്തെ സംബന്ധിച്ച് ഒന്നുകൂടിയുണ്ട്, വിഎസ്. വി.എസ്. അച്യുതാനന്ദന്റെ കാര്യത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത ഭിന്നത ഇപ്പോഴുമുണ്ടെന്ന് പ്ലീനത്തിനു ശേഷവും വ്യക്തമാക്കുന്നു. വിഎസിനെ മൽസരിപ്പിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗവും സഖ്യകക്ഷികളും ആവശ്യപ്പെടുമ്പോൾ പിണറായി വിഭാഗം ഇതിനെ ശക്തമായി എതിർക്കുന്നു. വിഎസിനെ മൽസരിപ്പിക്കുമെന്നും പ്രചാരണത്തിന് ഇറക്കുമെന്നും ഒടുവിൽ മുഖ്യമന്ത്രിയാക്കുന്ന കാര്യം വരുമ്പോൾ ഭംഗിയായി വെട്ടി നിരത്തുമെന്നുമാണ് വിഎസ് പക്ഷത്തിന്റെ ആശങ്ക.
ഹിന്ദി മേഖലയിൽ പരാജയപ്പെട്ടു
യുവാക്കൾക്ക് ക്വാട്ടയില്ല
കൊൽക്കത്ത: കൂടുതൽ യുവാക്കളെ പാർട്ടിയിൽ ഉൾപ്പെടുത്താൻ വേണ്ടി യുവാക്കൾക്ക് പാർട്ടിസ്ഥാനങ്ങളിൽ നിശ്ചിത തോത് നിശ്ചയിക്കണമെന്ന ആവശ്യം സിപിഎം പ്ലീനം ചർച്ച ചെയ്ത് തള്ളി. സെൻട്രൽ കമ്മിറ്റിയിൽ വരെ യുവാക്കളെ ഉൾപ്പെടുത്താം. എന്നാൽ തോത് നിശ്ചിയിക്കാനാവില്ല. ചർച്ചകൾക്ക് മറുപടി പറഞ്ഞ മുൻജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഈ ഭേദഗതികളോടെ സംഘടനാ റിപ്പോർട്ട് പ്ലീനം പാസാക്കി. പോളിറ്റ് ബ്യൂറോയിൽ യുവാക്കളെ ഉൾപ്പെടുത്തണമെന്ന ആവശ്യവും തള്ളി.
ഹിന്ദി മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇടപെടണമെന്ന തീരുമാനം ഫലപ്രദമായില്ലെന്ന് കാരാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: