സജീഷ് വടമണ്‍
അഞ്ചല്‍: ആശിച്ച ഭൂമി വനവാസിക്ക് സ്വന്തം എന്ന പദ്ധതിയില്‍ വനവാസികള്‍ക്ക് ഭൂമി നല്കുന്നതില് വന്‍തട്ടിപ്പ്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട അച്ചന്‍കോവില്‍ വനമേഖലയിലാണ് പദ്ധതി നടപ്പിലാക്കിയതില്‍ തട്ടിപ്പുനടന്നിരിക്കുന്നത്. സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാത്ത വനവാസികള്‍ക്ക് ഭൂമി കണ്ടെത്തി അവരെ ബോധ്യപ്പെടുത്തി നല്‍കുന്നതാണ് പദ്ധതി.
മുപ്പതിനായിരം രൂപവരെ സെന്റിന് വില നല്കി ഗതാഗതസൗകര്യം, വെള്ളം, വൈദ്യുതി എന്നിവയുള്ള ഭൂമി നല്‍കണമെന്നതാണ് ചട്ടം. ഇത് ഗുണഭോക്താവിനെ ബോധ്യപ്പെടുത്തിയായിരിക്കണമെന്നും പദ്ധതി നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ അച്ചന്‍കോവില്‍ വനമേഖലകളില്‍ ഭൂമി നല്‍കിയത് സെന്റിന് വെറും രണ്ടായിരം രൂപ വിലവരുന്ന ഭൂമിയും. ഇതില്‍ ഒരു ഭൂമിയാകട്ടെ പ്രമുഖനായ സിപിഎം നേതാവിന്റെ കൈവശം ഇരിക്കുന്നതും. അച്ചന്‍കോവിലില്‍ വനവാസികള്‍ക്ക് നല്‍കിയിരിക്കുന്ന ഭൂമി ശവക്കോട്ടയിലാണ്. പണ്ട് ആദിവാസികള്‍ മരിക്കുമ്പോള്‍ സംസ്കരിച്ചിരുന്ന സ്ഥലമാണിവിടം. വെള്ളവും വൈദ്യുതിയുമില്ലാത്ത ഈ ഭൂമിയിലേക്ക് ആദിവാസിസമൂഹം എത്തണമെങ്കില്‍ അച്ചന്‍കോവില്‍ കടക്കണം. ശവക്കോട്ടയിലെത് കൂടാതെ ഹരിജന്‍ കോളനിക്ക് സമീപവുമാണ് അദിവാസികള്‍ക്ക് ഭൂമി നല്‍കിയിരിക്കുന്നത്. വില കുറഞ്ഞ ഭൂമി ആദിവാസികളുടെ പേരില്‍ വന്‍തുകയ്ക്ക് തിരിമറി നടത്തിയതാണെന്ന് ആദിവാസിസംഘടനകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കിഴക്കന്മലകളില് വന്‍തോതില്‍ തോട്ടം തൊഴിലാളികളും കുത്തകകളും ഏക്കര്‍കണക്കിന് ഭൂമി അനധികൃതമായി സ്വന്തമാക്കി വച്ചിരിക്കുന്നിടത്താണ് ആദിവാസികള്‍ക്ക് ഭൂമി നിഷേധിക്കുന്നത്. തെന്മല ആര്യങ്കാവ് പഞ്ചായത്തുകളില്‍ ഹാരിസണ്‍ മലയാളം അടക്കം പാട്ടക്കാലവധി കഴിഞ്ഞ ഭൂമി കൈവശം വച്ചിട്ടുണ്ട്. വാസയോഗ്യമായ ഭൂമിയും കൃഷിഭൂമിയും വനവാസികള്‍ക്ക് നല്കാന് നിയമം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കുത്തകകള്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയും രാഷ്ട്രീയ തമ്പുരാന്മാര്ക്ക് വിടുപണി ചെയ്തും അധികൃതര്‍ ഈ പാവങ്ങളെ വഞ്ചിക്കുകയാണ്. ഇതിനിടയിലാണ് രാഷ്ട്രീയക്കാര്‍ ഇടനിലക്കാരായുള്ള ഭൂമി തട്ടിപ്പില്‍ അറിഞ്ഞോ അറിയാതെയൊ സര്‍ക്കാര്‍ വകുപ്പുകള്‍ പെട്ടിരിക്കുന്നത്. വിലക്കുറഞ്ഞ ഭൂമി വിലകൂട്ടി ആദിവാസികള്‍ക്ക് നല്കാന് ഇടയാക്കിയിട്ടുണ്ടെങ്കില്‍ ആ വസ്തുതകള്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ട് വരണമെന്നും വനവാസികളെ അര്‍ഹമായ ഭൂമിയില്‍ നിന്ന് കുടിയിറക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും വിശ്വഹിന്ദുപരിഷത്ത് തിരുവനന്തപുരം വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: