കരുനാഗപ്പള്ളി: കൃഷിആവശ്യത്തിനായി വാങ്ങിയ ട്രാക്ടര്‍ പാടശേഖരസമിതി മറിച്ചുവിറ്റു. കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്തിലെ കൃഷിഭവന് പാടശേഖരസമതിക്ക് നല്കിയ ട്രാക്ടറാണ് വിറ്റത്. 2009-2010 വാര്‍ഷിക പദ്ധതിയിലാണ് കുലശേഖരം കൃഷിഭവനില്‍ നിന്നും പാടശേഖര സമിതിക്ക് കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ മൂന്ന് ട്രാക്ടറുകളും ഒരു മെതിയന്ത്രവും നല്‍കിയത്. ഇതില്‍ ചിലതാണ് നിലവില്‍ മറിച്ചുവിറ്റിരിക്കുന്നത്. കൃഷി ഓഫീസര്‍ വിരമിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് സംഭവം പുറത്തറിയുന്നത്. അവരുടെ വിരമിക്കലുമായി ബന്ധപ്പെട്ട ലയബിലിറ്റി കണക്കുകള്‍ പരിശോധിക്കുന്നതിന് ഇടയിലാണ് ട്രാക്ടര്‍ മറിച്ച് വിറ്റ കാര്യം പുറത്തറിയുന്നത്. കൃഷിക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച ട്രാക്ടറുകള്‍ വില്‍പ്പന നടത്തിയത് പാടശേഖര സമിതിയാണെന്നും തനിക്ക് അതില്‍ ബന്ധമില്ലെന്നുമാണ് ഓഫീസര്‍ പറയുന്നത്. അതേസമയം കുലശേഖരപുരം കൃഷിഭവനുമായി ബന്ധപ്പെട്ട ചില കമ്മിറ്റികള്‍ ചിലര്‍ കുത്തകയായി വച്ചിരിക്കുകയാണെന്ന് ആരോപണവും ശക്തമാണ്. കൃഷിയുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്ക് ആനുകൂല്യം നല്‍കുകയാണെന്ന് ഗുണഭോക്താക്കള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു കമ്മിറ്റിയില്‍ തന്നെ സെക്രട്ടറിയും പ്രസിഡന്റുമായിട്ടുള്ളവര് മറ്റ് കമ്മിറ്റികളിലും ഇതേ ചുമതലകള്‍ വഹിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നല്കുന്ന വിവരാവകാശത്തിന് അവ്യക്തമായ മറുപടിയാണ് ലഭിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2009-2010 കാലയളവില്‍ കുലശേഖരപുരം പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിയുടെ ഒരംഗത്തിന്റെ നേതൃത്വത്തിലുള്ള പാടശേഖര സമിതിക്ക് നല്കിയ ട്രാക്ടര്‍ പാടശേഖര സമിതിയോ കൃഷിഭവനോ അറിയാതെ മറിച്ച് വിറ്റതായാണ് സൂചന. അന്ന് അംഗമായിരുന്ന വ്യക്തി പുതിയതായി തെരഞ്ഞെടുത്ത ഭരണസമിതിയിലും അംഗമാണ്. കൃഷിഭവനില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ഉപകരണങ്ങളും ഓഫീസില്‍ ഹാജരാക്കണമെന്ന നോട്ടീസ് നല്‍കിയിരിക്കുകയാണ് കൃഷിഭവന്. പഴയ ട്രാക്ടര്‍ തപ്പിനടക്കുകയാണ് ഇപ്പോള്‍ പടശേഖരസമിതി ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: