കണ്ണൂര്‍: ജില്ലയിലെ ഭരണാനുമതി ലഭിച്ച പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കാന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ തീരുമാനമായി. എംഎല്‍എമാരായ ടി.വി.രാജേഷ്, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം കെ.പി.ചന്ദ്രന് മാസ്റ്റര്‍ എന്നിവരാണ് റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ 38 റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. കൂട്ടുപുഴ പാലത്തിനടുത്ത് കെഎസ്ടിപി റോഡിലെ വലിയ കുഴികള്‍ കാരണം കര്‍ണ്ണാടകത്തിലേക്ക് പോകുന്ന വഴിയില്‍ എന്നും തടസമാണ്. ജില്ലയിലെ മിക്ക റോഡുകളുടെയും സ്ഥിതി ശോചനീയമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
പട്ടയം വിതരണം ചെയ്യാന്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസുകളില്‍ നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തില്‍ അവ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഊര്‍ജ്ജിത നടപടികള്‍ എടുത്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വിവിധ സ്പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ക്ക് അധികചുമതല നല്‍കിയിട്ടുണ്ട്. പട്ടുവം മേഖലയിലെ രാജീവ് ദശലക്ഷം കോളനിയിലെ നാല്സെന്റ് താമസക്കാരായ 27 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാത്ത വിഷയം ടി.വി.രാജേഷ് എം എല്‍ എ യും ആറളത്തെ പ്രശ്നം സണ്ണി ജോസഫ് എം എല്‍ എ യും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി. വടക്കേക്കളത്ത് 834 കേസുകള്‍ ഹിയറിങ്ങ് പൂര്‍ത്തിയായി. ബാക്കിയുളള 500 എണ്ണം 15 നകം പൂര്‍ത്തിയാക്കും. ഫെബ്രുവരിയില്‍ മെഗാ പട്ടയമേള നടത്തി 80 ശതമാനം പട്ടയവും നല്‍കാനാവുമെന്ന് കലക്ടര്‍ പറഞ്ഞു.
ചൂട്ടാട് ബീച്ച്, വയലപ്ര – പരപ്പ ടൂറിസം പദ്ധതികളുടെ നടത്തിപ്പിന് ഉടന്‍ ടെണ്ടര്‍ വിളിക്കും. ചൂട്ടാട് ബീച്ചില്‍ ലൈറ്റ് സ്ഥാപിക്കാന്‍ ഡിടിപിസി ഫണ്ട് അനുവദിക്കും. പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നില്‍ കെഎസ്ടിപി റോഡില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിട്ടത് ഡ്രെയിനേജ് നിര്‍മ്മാണത്തെ ബാധിക്കുന്നതിനാല്‍ അവ യാര്‍ഡിലേക്ക് മാറ്റാന്‍ നടപടിയെടുക്കണമെന്ന് ടി.വി.രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. മാടായികാവ് – കാസര്‍കോട് ലോ ഫ്ളോര്‍ ബസ് അറ്റകുറ്റപ്പണി നടത്തി ഉടന്‍ സര്‍വീസ് ആരംഭിക്കും. പരിയാരം പൊലീസ് സ്റ്റേഷന്റെ ശോച്യാവസ്ഥമാറ്റാന് ആരോഗ്യവകുപ്പിന്റെ കീഴിലുളള മൂന്നേക്കര്‍ സ്ഥലം അനുവദിച്ചുകിട്ടാന്‍ റവന്യൂ വകുപ്പിന് നല്കിയ അപേക്ഷയില്‍ തീരുമാനം വേഗത്തിലാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. പട്ടുവം കോട്ടക്കീല്‍ കടവ് പ്രവൃത്തി രണ്ട് മാസത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്ന് എക്സി.എഞ്ചിനീയര്‍ മറുപടി നല്കി. ധര്‍മ്മശാലയിലെ വ്യവസായ മേഖലയില്‍ നിന്ന് അന്തരീക്ഷ മലിനീകരണം ഉയരുന്നുവെന്ന പരാതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പരിശോധിച്ചു. സ്ഥാപനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടില്ലെന്ന് ബോധ്യമായതായും നിശ്ചിത സമയത്തിനുള്ളില്‍ മുന്‍കരുതലുകള്‍ എടുക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും യോഗത്തില്‍ അറിയിച്ചു. ഒരു ബസ് മാത്രം സര്‍വ്വീസ് നടത്തുന്ന സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി മുടക്കരുതെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
വികലാംഗ സൗഹൃദ ജില്ലയുടെ ഭാഗമായുളള പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ മറുപടി നല്കി. 2170 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 828 എണ്ണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി നടപ്പാക്കി വരുന്നു. 437 റാമ്പുകള്‍, 13 ടോയ്ലറ്റുകള്, 10 ലിഫ്റ്റകള്‍ എന്നിവയുടെ പ്രവൃത്തി ആരംഭിച്ചതായി നിര്‍മ്മിതി കേന്ദ്ര അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ അറിയിച്ചാല്‍ അവ പരിഹരിക്കാമെന്ന് കലക്ടര്‍ പറഞ്ഞു.
റോഡില്‍ തടസ്സമാകുന്ന ബസ് ഷെല്‍ട്ടറുകള്‍ മാറ്റും. കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിക്കാന്‍ അടിയന്തിര നടപടിയെടുക്കും. പ്ലാന്‍ സ്പേസ് എന്ന സോഫ്റ്റ് വെയറില്‍ വകുപ്പുകള്‍ പദ്ധതി സംബന്ധിച്ച പുരോഗതിയും മറ്റും രേഖപ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. എംഎല്‍എമാരായ ടി.വി.രാജേഷ്, ജയിംസ് മാത്യു, സണ്ണി ജോസഫ്, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.എ.ഷീല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: