ഗണേഷ് മോഹന്‍
കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം, അയ്യപ്പ സേവയും- ഒടുവിലിതാ യോഗയും. തളളിപറഞ്ഞവയെ ഒന്നൊന്നായി ഏറ്റെടുത്ത് സിപിഎമ്മും സഖാക്കളും. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാളെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ 1000 പേര് അണിനിരക്കുന്ന യോഗ പ്രദര്‍ശനം. മെച്ചപ്പെട്ട ശരീരം, മെച്ചപ്പെട്ട മനസ്സ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഎം പുതിയ അടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പതജ്ഞലി മുനി ആവിഷ്ക്കരിച്ച യോഗയെ സിപിഎം അംഗീകരിച്ചതിന്റെ ദൃഷ്ടാന്തം നാളെ കണ്ണൂരില്‍ നേരിട്ട് ദര്‍ശിക്കാം. മനസും ശരീരവും മെച്ചപ്പെടാന്‍ യോഗ പാഠ്യപദ്ധതിയിലടക്കം ഉള്‍പ്പെടുത്തണമെന്ന് പറയുമ്പോള്‍ അതിനെ കാവിവല്ക്കരണമെന്നാക്ഷേപിച്ച സിപിഎം യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ പൊടിക്കൈ പയറ്റുകയാണിവിടെ. ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ആന്‍ഡ് യോഗാ സ്റ്റഡിസെന്ററിന്റെ ബാനറിലാണ് പൊറോട്ടുനാടകം അരങ്ങേറുന്നത്. ശ്രീ എം ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. യോഗയ്ക്കായി പ്രത്യേക സിലബസും സിപിഎം തയ്യാറാക്കിയിട്ടുണ്ടത്രേ.
ജാതിമതരാഷ്ട്രീയ ഭേദമന്യേ ഏവര്‍ക്കും ഗ്രഹിക്കാവുന്ന തരത്തില്‍ പാകപ്പെടുത്തിയ യോഗയാണ് അരങ്ങേറുക. കാലങ്ങളായി കണ്ണൂര്‍ ജില്ലയെ കലാപഭൂമിയാക്കി മാറ്റി തുടര്‍ അക്രമണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസ്സ് നിയന്ത്രണ വിധേയമാക്കാന്‍ യോഗയ്ക്ക് സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. മനുഷ്യ ശരീരത്തെയും മനസിനെയും ഇത്രയധികം സ്വാധീനിച്ച മറ്റൊരു സൃഷ്ടി ഇന്ന് യോഗയോളം ലോകത്ത് മറ്റൊന്നില്ല. ഇതു തിരിച്ചറിഞ്ഞായിരുന്നു കഴിഞ്ഞ ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ലോകം ആചരിച്ചത്. ആര്‍എസ്എസ് ദൈന്യംദിന ശാഖാ കാര്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ യോഗയെ അനുഭവിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്ക്കരിച്ച യോഗാദിനം ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയായിരുന്നു. 191 രാജ്യങ്ങളില്‍ 257 സ്ഥലങ്ങളിലായി യോഗാദിനം ആചരിച്ചു. ഇതിനെ വിമര്‍ശിച്ചു രംഗത്തുവന്ന സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി യോഗയെ അപമാനിച്ചു കൊണ്ട് പത്രസമ്മേളനവും നടത്തിയിരുന്നു. ഇതേ യോഗയെ സഖാക്കള്‍ കൂട്ടത്തോടെ സംഘപരിവാറിലേക്ക് ചേക്കേറുന്നതിന് തടയിടാന്‍ കണ്ണൂരിലെ സിപിഎം നേതാക്കള്‍ സുമനസാലെ സ്വീകരിക്കുകയായിരുന്നു. സൂര്യ നമസ്ക്കാരവും അതിന്റെ മന്ത്രവുമെല്ലാം മാറ്റിയാണത്രേ സിപിഎം യോഗ. കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ പേരില്‍ മന്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. അക്രമത്താല്‍ ഏറെ കുപ്രസിദ്ധമായ കണ്ണൂരില്‍ സഖാക്കളെ യോഗ പരിശീലിപ്പിച്ചാല്‍ സംഘര്‍ഷത്തിനും ഒരു പരിധിവരെ അയവുണ്ടാകുമെങ്കില് കണ്ണൂരിലെ ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാമായിരുന്നുവെന്നാണ് നാട്ടുകാരുടെ പക്ഷം.
പതിറ്റാണ്ടുകളായി മനസില്‍ വെച്ച പകയും, വിദ്വേഷവും കഴുകി കളയാന്‍ ഫലപ്രദമായ ഔഷധമാണ് യോഗ. അത് ആദ്യം പരിശീലിക്കേണ്ടത് സിപിഎമ്മിന്റെ നേതാക്കള്‍ തന്നെയാണെന്നാണ് ജനസംസാരം. മെച്ചപ്പെടാന്‍ ഇനിയും ഒരുപാടുണ്ടെന്ന തിരിച്ചറിവ് സഖാക്കള്‍ക്കുണ്ടായത് ഏതായാലും നന്നായി എന്ന അഭിപ്രായം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. യോഗക്ക് പുറമെ കരാട്ടേ, കുങ്ഫൂ, കളരി, ജൂഡോ, കിക്ക് ബോക്സിങ് തുടങ്ങിയ ആയോധന അഭ്യാസങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിശീലനങ്ങളും നല്‍കും. എന്തായാലും കാലം വൈകിയാണെങ്കിലും സിപിഎം നേതൃത്വത്തിന് തിരിച്ചറിവു നല്‍കിയത് ശുഭോദര്‍ക്കമാണ്. മെച്ചപ്പെട്ട ശരീരവും മനസും നാടിനെ സമാധാനത്തിലേക്ക് നയിക്കണമെന്ന ആഗ്രഹമാണ് ജില്ലയിലെ സാധാരണക്കാര്‍ക്കുളളത്. അക്രമത്തിലൂടെ പേരുകെട്ട സിപിഎം പാര്‍ട്ടി അണികള്‍ വിശ്വാസത്തിനു പിന്നാലെ പോകുന്നുവെന്ന് കണ്ടറിഞ്ഞ് കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തിയും പിന്നെ ഗണേശോത്സവവും ആഘോഷിച്ചിരുന്നു. പിന്നീടിങ്ങോട്ട് പരിസ്ഥിതി സ്നേഹവുമായാണ് രംഗപ്രവേശം ചെയ്തത്. പിന്നീട് സാന്ത്വന പരിചരണ രംഗത്ത് ഐആര്‍പിസി എന്ന പേരില്‍ രോഗികള്‍ക്കായി സേവനമെന്ന കപടതയുമായി സിപിഎമ്മിറങ്ങി. അതിനു ശേഷം അയ്യപ്പന്മാരെ സഹായിക്കാന്‍ ഐആര്‍പിസിയെ ചുമതലപ്പെടുത്തി. ദേശീയപാതയിലൂടെ പോകുന്ന അയ്യപ്പഭക്തര്‍ക്ക് ചുക്ക് കാപ്പിയും ഭക്ഷണവും നല്‍കുന്നുണ്ട്. ഇപ്പോഴിതാ യോഗയും. വിവേകാനന്ദ സ്വാമികളേയും സുഭാഷ് ചന്ദ്രബോസിനേയും ഉള്‍പ്പെടെ അടച്ചാക്ഷേപിച്ച സിപിഎമ്മിന് ഇവരെല്ലാം പിന്നീട് ആരാധ്യ നേതാക്കളായി മാറുകയുണ്ടായി. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ പാര്‍ട്ടി കാട്ടിക്കൂട്ടുന്ന ആഭാസങ്ങളെല്ലാം സിപിഎമ്മിന്റെ യോഗമാണെന്നാണ് പൊതുജനം പറയുന്നത്. കാലം കരുതിവെച്ച യോഗത്തിന് മുന്നില്‍ അവസാനം പതുക്കെ പതുക്കെയെങ്കിലും സഖാക്കള്‍ക്കും ഭാരതത്തിന്റെ സാംസ്ക്കാരിക പൈതൃകത്തെ ഒന്നൊന്നായി അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: