കണ്ണൂര്‍: ഉത്തര മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പരീക്ഷണ പറക്കലിനൊരുങ്ങി. ഈ മാസം 21 ന് പരീക്ഷണ വിമാനം കണ്ണൂരില്‍ നിന്ന് പറന്നുയരുമെന്നും വരുന്ന സെപ്തംബറോടെ അന്താരാഷ്ട്ര വിമനങ്ങള്‍ ഉള്‍പ്പെടെ പറന്നുയരുമെന്നും ഇന്നലെ മന്ത്രി പ്രഖ്യാപിച്ചതോടെ ഉത്തര മലബാറുകാരുടെ പ്രത്യേകിച്ച് കണ്ണൂരുകാരുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. ഉത്തര മലബാറിന്റെ വികസന കുതിപ്പില്‍ പുതിയൊരധ്യായം കുറിക്കാന്‍ ഉതകുന്ന പൊതുമേഖല-സ്വകാര്യ പങ്കാളിത്തതോടെ യാഥാര്‍ത്ഥ്യമാകുന്ന രാജ്യത്തെ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമാണ് കണ്ണൂര്‍ വിമാനത്താവളം. കഴിഞ്ഞ ഡിസംബര്‍ 31 ന് പരീക്ഷണ പറക്കല്‍ നടത്താനുദ്ദേശിച്ചുകൊണ്ടുളള തകൃതിയായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്ന മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ നടന്നു വരികയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത മഴ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പരീക്ഷണപ്പറക്കല്‍ നീളുകയുമായിരുന്നു.
കണ്ണൂരിന് വികസനത്തിന്റെ പുതിയ അധ്യായം തീര്‍ക്കുന്ന വിമാനത്താവളം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പരീക്ഷണ പറക്കലിനു ശേഷം വാണിജ്യാടിസ്ഥാനത്തില്‍ ദേശീയ-അന്തര്‍ദേശീയ വിമാനസര്‍വ്വീസിന് സെപ്തംബറില്‍ തുടക്കം കുറിക്കുന്നതോടെ കൈത്തറിക്കും മറ്റ് നിരവധി വ്യവസായങ്ങള്‍ക്കും പേരു കേട്ട കണ്ണൂരിന്റെയും പരിസര പ്രദേശങ്ങളിലേയും വ്യാപാര-വാണിജ്യ മേഖലയിലും സാമ്പത്തിക-സാമൂഹ്യ മേഖലകളിലും വന്‍ മാറ്റങ്ങള്‍ക്കാണ് വഴി തെളിയുക. വിമാനത്താവളത്തിന്റെ മേല്‍ നോട്ടം കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് ലിമിറ്റഡ്(കിയാല്‍) എന്ന കമ്പനിക്കാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത് എല്‍ ആന്‍ഡ് ടി കമ്പനിയാണ്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 3400 മീറ്ററാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 2400 മീറ്റര്‍ റണ്‍വേയുടെ താറിടലാണ് പരീക്ഷണപ്പറക്കലിന് മുന്നോടിയായി നടത്തുന്നത്. റണ്‍വേയുടെ പ്രവൃത്തി 65 ശതമാനവും പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം 65 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. അനുബന്ധകെട്ടിടങ്ങളുടെ പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. എട്ടുലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണം വരുന്ന ടെര്‍മിനല്‍ കെട്ടിടത്തിന്റെ മേല്ക്കുരയുടെ ജോലിയും നടന്നുവരികയാണ്. എയര്‍ ട്രാഫിക് കണ്ട്രോള് കെട്ടിടം, വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഏപ്രണ്‍ ഏരിയ എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കാര്‍ പാര്‍ക്കിങ്ങ് ഏരിയയിയില്‍ നിന്ന് ടെര്‍മിനല്‍ കെട്ടിടത്തിലേക്കും പുറത്തേക്കുമുള്ള രണ്ട് മേല്‍പ്പാലങ്ങളുടെ നിര്‍മാണവും നടക്കുന്നു. ഇന്ധന സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ബിപിസിഎല്ലും കിയാലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 28,000 അടി ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഇന്ധനപ്പാടം ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകും. റണ്‍വേ 3400 മീറ്ററായി വികസിപ്പിക്കുന്നതിന് 75 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. എന്നാല്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഗ്രീന്‍ ഫീല്‍ഡ് റോഡ് ഉള്‍പ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ട 12 ഓളം റോഡുകളുടെ വികസനവും ഇനിയും എങ്ങുമെത്തിയിട്ടില്ല.
പരീക്ഷണപ്പറക്കലിനായി ഡിജിസിഎ അധികൃതര്‍ അടുത്ത ദിവസം നിര്‍ദ്ദിഷ്ട വിമാനത്താവള പ്രദേശം സന്ദര്‍ശിക്കുമെന്നറിയുന്നു. പരീക്ഷണപ്പറക്കലിന് ഏത് വിമാനം ഉപയോഗിക്കണമെന്ന് തീരുമാനമെടുത്തിട്ടില്ല.
ഉത്തരമലബാറുകാരുടെ നിരന്തരമായ ആവശ്യത്തിനൊടുവില്‍ 2008 ഫിബ്രവരി മാസത്തിലാണ് വ്യോമയാന മന്ത്രാലയം കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രൊജക്ടിന് അനുമതി നല്‍കിയത്. 2010 ഡിസംബര്‍ 17ന് വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. 2014 ഫിബ്രവരി 2ന് റണ്‍വെയുടെ നിര്‍മ്മാണം ആരംഭിച്ചു. മൊത്തം 2165 ഏക്കര്‍ സ്ഥലം വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന്റെ ഭാഗമായിമാറും. വര്‍ഷത്തില്‍ 4.67മില്ല്യന്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്ന വിമാനത്താവളത്തില്‍ 60758 ടണ്‍ കാര്‍ഗോ വര്‍ഷത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. എപ്രണ്‍, ചുറ്റുമതില്‍ എന്നിവയുടെ പ്രവര്‍ത്തി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ കണ്ണൂര്‍, വയനാട്, കാസര് ഗോഡ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും, വീരാജ്പേട്ട തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കും വിദേശയാത്രകളള്‍ക്കും ആഭ്യന്തര യാത്രകള്‍ക്കും ഏറെ സഹായകരമാകും.
ദൈര്‍ഘ്യം 3400 മീറ്ററാവുന്നതോടെ ബോയിംഗ് 777, ആര്‍വേസ് 35 തുടങ്ങിയ കൂറ്റന്‍വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ കഴിയും. റണ്‍വേ വികസനത്തിന്റ പ്രാരംഭപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഏതു തരത്തിലുളള വിമാനങ്ങളും ഇറക്കുന്നതിനായി റണ്‍വേയുടെ നീളം 4000 മീറ്ററാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
റണ്‍വേയുടെ നീളം കൂട്ടിയാല്‍ അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള അത്യാധുനിക വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാന്‍ വഴിയൊരുങ്ങും. ആര്‍വേസ് 35, ബോയിംഗ് 777 പോലുള്ള വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുന്നതോടെ കേരളത്തിലേക്കു വിദേശസഞ്ചാരികളുടെ ഒഴുക്ക് കൂടുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: